Saturday, August 29, 2009

പോക്ക് തുടരുമ്പോള്‍ !


ബഹുരസം.. ഈ വാതിൽ‌പ്പടിയിലെ നിൽ‌പ്പും കാഴ്ച്ചകളും !! ….എത്ര നേരം?? ഷൊർണ്ണൂരെത്താറായപ്പോൾ മുഖത്തു പോക്കുവെയിലും കാറ്റും അടിച്ചു ഒരു പരുവമായി...ഒരു മത്ത് …മരോട്ടിക്കായ തിന്ന കാക്കയുടെ ആത്മ നിർവൃതി….!!!
ഇനി നമ്മുടെ സീറ്റിൽ ചെന്നിരിക്കാം.ചെന്നപ്പോൾ എന്താ.. കമ്പാർട്ട്മെന്റ് ഫുൾ…
ദേ..യ് …നമ്മുടെ സീറ്റിലാളു വേറെ....ഒരു അമ്പത്തഞ്ചുകാരൻ മാന്യൻ ഇരുന്നു വായോടൊപ്പം കണ്ണും കൂടി തുറന്നൊറങ്ങാ….എതിർസീറ്റിൽ ഒരൽ‌പ്പം സ്ഥലമുള്ളിടത്തു കാലും കേറ്റി വെച്ചാണു മാമ്മന്റെ ഉറക്കം... എവിടെയായാലും ഇരുന്നാൽ മതീലോ…ഞാൻ ആ സഹയാത്രികന്റെ കാൽ കുനിഞ്ഞൂ നിന്നൊന്നു പതുക്കെ തള്ളിയതും ആളു ഞെട്ടിയുണർന്നെന്റെ തലയിൽ കൈ വെച്ചു കൊണ്ടു കാൽ ഇറക്കി വെച്ചു ബാക്കി ഉറക്കം കണ്ടിന്യൂ ചെയ്തു..

ഞാൻ കാലു പിടിച്ചനുഗ്രഹം വാങ്ങിയതാണെന്നു പാതിയുറക്കത്തിൽ അങ്ങേരു കരുതിയോ എന്തോ..!!

പതുക്കെ അവിടെ ചടഞ്ഞു കൂടി.. വെറുതെ ചുറ്റുപാടും കണ്ണോടിച്ചു.. മോളിലെ ബെർത്തിൽ രണ്ടിലും ഒരോരുത്തർ കിടന്നു ഉറക്കം ആസ്വദിക്കുന്നു..നാടു വിട്ടു പോകുമ്പോൾ ഇവർക്കൊക്കെ എങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു..!!അതും ഈ വിളക്കു വെയ്ക്കാൻന്നേരം..

എന്റെ ഇടതു വശത്തു എന്നെ കൂടാതെ മൂന്നു പേരുണ്ടു..മൊത്തം നാല് …മുൻപിലെ സീറ്റിൽ ഉറങ്ങുന്ന കെളവനെ കൂടാതെ മൂന്നു പേരും ..അവിടെയും മൊത്തം നാല് … വലത്തു വശത്തെ single വിൻഡോ സീറ്റിൽ രണ്ടു മധ്യവയസ്കർ ലുങ്കിയൊക്കെ ഉടുത്തിരുന്നു, തോളിലെ ഈരെഴത്തോർത്തു കൊണ്ടു മുഖം തുടച്ചോണ്ടു എന്തോ ഗൌരവമായി പുലമ്പുന്നു…ശ്രദ്ധിച്ചേ….
“ഷൊർണ്ണൂരല്ലേ…എത്ത്യേ?“ഒന്നാമൻ
“ങാഹ്“അപരൻ
ഇനിയിപ്പോൾ മലബാറു പോവാതെ വണ്ടിയെടുക്കൂലാ..” മറുപടിയിൽ ആധികാരികതയുടെ നിശ്വാസം.!!.ജയന്തി ജനതയിലെ സ്ഥിരം താമസക്കാരാണെന്നു തോന്നുന്നു..!!
പക്ഷേ..ആകെ മൊത്തം ഒരപാകത.!.മൊത്തം 8 ബെർത്ത് പന്ത്രണ്ടു പേരും .!!
ഈ കസേരക്കളിയിൽ എന്തായാലും നാലു പേർ ഔട്ട്..!!ഹി ഹി..
അതാരൊക്കെയാവും ??

ങ്ഹേ.. ദൈവമേ..ഞാൻ ആവോ?

ഒന്നു കൂടി കീശയിൽ കയ്യിട്ടു ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തിയതും പോരാഞ്ഞു എല്ലാവരും കണ്ടോട്ടേന്നു കരുതി അതു പുറത്തെടുത്ത് പരസ്യമായി ഒന്നു കൂടി ബെർത്തും കമ്പാർട്ടുമെന്റും ഉറപ്പാക്കി..അതെ s7 ൽ 63 നമ്പർ ലോവെർ ബെർത്ത് ഏൻഡ് സീറ്റ് എന്റേതു തന്നെ..അതിലിപ്പോളിരുന്നുറങ്ങുന്നതീ കാർന്നോരാണെങ്കിലും..!!!


വീണ്ടും “ശടഗം##…ബടഗം$$..ബുട്സ്സും“ പറഞ്ഞൂ വണ്ടിയനങ്ങി നീങ്ങി

പുറത്തു ഇരുട്ടു പരക്കാൻ തുടങ്ങി…ജയന്തി വീണ്ടും പരിസരബോധമില്ലാതെ കൂകിപ്പാഞ്ഞു തുടങ്ങി..ആരോ ഉള്ളിലെ ലൈറ്റ് ഓൺ ചെയ്തു.. ആരപ്പാ ഇതു വക്കീലിനെപ്പോലൊരു വസ്ത്രധാരി.. ??ഓഹ് ടി ടി ആർ !!

വന്നോണം വന്നു എല്ലാവരുടെയും ടിക്കറ്റ് ചോദിക്കുന്നു..ഒരവസരം കാത്തിരുന്ന പോലെ ഞാനും എന്റെ സഹോപവിഷ്ഠരും മുൻപിൽ എന്റെ സീറ്റിലിരുന്നു ഉറങ്ങിയിരുന്ന കാർന്നോരും ആ വരിയിലെ മറ്റു മൂന്നു പേരും, എല്ലാവരും ടിക്കറ്റ് കാണിച്ചു..
ങ്ഹേ ?? അപ്പോൾ പിന്നാരാ..ഔട്ട്??
“ഹേയ് ..ഹേയ്..ടിക്കറ്റ്..”ഇത്തവണ മോളിൽ ഉറങ്ങുന്നവരോടായി ടി ടി ആർ…
രണ്ടു പേരും ചാടിപ്പിടഞ്ഞെഴുന്നേറ്റു..ഹിന്ദിയിൽ എന്തോ പറഞ്ഞൂ..(അവർ നാടു വിട്ടു പോവുകയല്ല ..നാട്ടിലേക്കു പോകുവാരുന്നു..വെറുതെയല്ല ഈ ഉറക്കം!!) പിന്നെ കണ്ടൂ ടി ടി ആറിന്റെ മുഖം ചുളിയുന്നു.. എന്തോ കടലാസ്സെടുത്തെഴുതുന്നു..പിന്നെ രണ്ടാളും “സർ …സർ“..എന്നു പറഞ്ഞോണ്ടു പിന്നാലെ മണ്ടുന്നു…
ഇതിനോടകം വേറൊൽഭുതവും നടന്നു…!!
സൈഡ് സീറ്റിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ലുങ്കി ധാരികൾ അപ്രത്യക്ഷം..!!!
ഇപ്പോൾ കറക്റ്റ്…8 പേർ 8 ബെർത്ത്…


“ചായ്…ചായ്…പഴം പൊരീ… ചായ്…ചായ്…പഴം പൊരീ ..ചായ് …ഇവിടെ ചായ്??”
“വേണ്ടാ…“
“ഒരു ചായ് ഇബ്ടെ കൊട്..എത്ര്യാ??“
അങ്ങനെ കൊടുത്തും വാങ്ങിയും കൊടുത്തും.. വണ്ടി മണ്ടിക്കൊണ്ടേയിരുന്നു…
എന്റെ ഇടത്തേ ഭാഗത്ത് ജനലരികിലിരിക്കുന്ന രണ്ടു പേരും അവരുടെ എതിരെയുള്ള രണ്ടു പേരും ഏതാണ്ടൊക്കെ പറഞ്ഞു വല്ല്യ ചിരീം കളീമായിട്ടാ പോക്ക്..യാ‍ത്ര ശീലമാക്കിയ ഓരോരോ മനുഷ്യന്മാരേയ്….ഒരു കന്നി യാത്രക്കാരൻ എന്ന നിലക്കു ഇതെല്ലാം നമുക്കു പുത്തനാണല്ലോ..!!ഒരിക്കൽ ഇവരും എന്റെയീ അവസ്ഥയിലൂടെ കടന്നു പോയിക്കാണില്ലേ..ഇവർ ഓരൊരുത്തർക്കും ഓരോ കഥ പറയാനുണ്ടാവി്ല്ലേ !

എന്നിലെ ഷെർലെക്ക് ഹോംസ് ഉണർന്നു.. കെടുക്കട്ടെ വെറുതെ ചില നിരീക്ഷണങ്ങളും നിഗമനങ്ങളും..
എന്റെ ഇടതു ഭാഗത്തായി ഇരിക്കുന്നയാൾ ഒരു ആശാരിയാണെന്നാണു തോന്നണെ..കയ്യിലെ തയമ്പും ഉളി കൊണ്ടാവണം മുറിഞ്ഞ കോറലുകളും അതല്ലേ സൂചിപ്പിക്കുന്നതു..പോരാത്തതിനു വലതു ചെവിക്കു മീതെയുള്ള ഈ പെൻസിൽ ആശാരിയുടെ ട്രേഡ് മാർക്ക് അല്ലാതെന്താ…പിന്നെ ഇങ്ങേരുടെയും ലെഫ്റ്റിൽ അതായത് വിൻഡോ സൈഡിൽ ഇരിക്കുന്നയാൾക്ക് മുംബയിൽ ഒരു പലചരക്ക് കടയോ പച്ച ക്കറി ക്കടയോ ആയിരിക്കും .. ഇരുന്നു പണിയെടുക്കുന്നവർക്കെല്ലാതെ ആർക്കാ ഇമ്മാതിരി കുടന്ത വയറുണ്ടാവാ..!! നാട്ടിൽ പച്ചക്കറി വിൽക്കുന്ന അബ്ദുൽ ഇക്കായുടെ കയ്യിലും കൈത്തണ്ടയിലും ഉള്ള കറുത്ത കറയല്ലേ ഇങ്ങേരുടെ കൈകളിലും? പച്ചക്കായയും മറ്റും മുറിച്ചു കൊടുക്കുമ്പോൾ സൂക്ഷിക്കണ്ടേ സുഹൃത്തേ… അങ്ങനെ അയാളുടെ കാര്യത്തിലും ഒരു തീരുമാനമായി !!! ഇനി മുമ്പിൽ വിൻഡോയിൽ കൈ വെച്ചിരുന്നു പുറം കഴ്ചകൾ ആസ്വദിച്ചിരിക്കുന്ന കറുമ്പൻ… ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വാർക്കപ്പണി....ഇതു രണ്ടുമല്ലാതെന്താവാനാ..? …ഷർട്ടിന്റെ പോക്കറ്റിലെ ടെസ്റ്റർ ആദ്യ നിഗമനത്തിന്റെ സാധ്യതയെ സധൂകരിക്കുന്നു..! അതെ..നാ‍ട്ടിലെ വെയിലായ വെയിലൊക്കെ കൊണ്ടു പോസ്റ്റായ പോസ്റ്റിലൊക്കെ കേറിയിറങ്ങി നടക്കുന്ന ലൈന്മാൻ ചേട്ടന്മാരുടെ മുറിച്ച മുറി..

ഇനി കറുമ്പന്റടുത്തിരിക്കുന്നയാൾ ..ഹൊ എളുപ്പമല്ല !! നല്ലോണം സിഗരറ്റ് വലിക്കും എന്നല്ലാതെ ഒന്നും പറയാൻ ബുദ്ധി അനുവദിക്കുന്നില്ല..!!

പ്രത്യേകിച്ചു തെളിവുകളൊന്നും ഉപേക്ഷിക്കാത്ത ഒരു കൊലപാതകം ഹോംസിനും നേരിടേണ്ടി വന്നു കാണും വാട്സണോടു പറയാഞ്ഞതു കൊണ്ടു പുറം ലോകം അറിഞ്ഞില്ലെന്നേയുള്ളൂ..ഹി ഹി. ഇവരെല്ലാം ഒന്നുകിൽ ഒരേ സ്ഥലത്തേക്കു പോണു അല്ലേൽ ഒരേ ഇടത്തു നിന്നു വരണു…വസ്ത്രധാരണവും സംസാര ശൈലിയും വെച്ചു അനുമാനിക്കുമ്പോൾ മുംബയിൽ സെറ്റിൽ ആയവരും മേൽ‌പ്പറഞ്ഞ വേലകൾ ചെയ്തു ജീവിച്ചു പോണവരും ആയിരിക്കും വിത്ത് റെയിൽവേ അപ്ലിക്കേഷൻ ഫോറം ഫിൽ ചെയ്തു ഒപ്പിടാവുന്നത്ര വിദ്യാഭ്യാസം....
ഓഹ്… വാട്ടേനിന്റെറസ്റ്റിങ് നിഗമനം !!

അല്ല..ഇപ്പോളവർ എന്തിനോ ഉള്ള പുറപ്പാടാ..ഒരുത്തൻ പോക്കറ്റിൽ നിന്നും എന്തോ എടുത്തപ്പോൾ മറ്റവൻ ഒരു ചെറിയ സ്യുട്ട് കേയ്സ് എടുത്തു മടിയിൽ വെച്ചതും വേരൊരുവൻ “ഞാനില്ല നിങ്ങൾ കളി“ എന്നു പറഞ്ഞു കൊരങ്ങന്റെ പോലെ മോളിലോട്ട് ചാടിക്കയറി ബെർത്തിൽ കെടന്നു…മറ്റുള്ളവർ അൽ‌പ്പം നിരാശയോടെ ചുറ്റുപാടും നോക്കുന്നു..ഒരു നാലാമനു വേണ്ടിയാവണം....

കണ്ണുകൾ എന്റെ മേലുടക്കി നിന്നു..ഒരൽപ്പം മന്ദസ്മിതത്തോടെ ഒരു ചുള്ളൻ ആരാഞ്ഞു..
“ഒരു കൈ നോക്കുന്നോ?”
“എന്താ?”
“ഇരുപത്തെട്ട്..!“
“ങ്ഹേ ഹാ..”ചീട്ടുകളി…അപ്പോൾ അതാണല്ലെ കാര്യം..പോക്കറ്റിൽ നിന്നും വന്നതു ചീട്ടും ആ സ്യുട്ട് കേയ്സ് ചീട്ട് വിളമ്പാനുള്ള ടേബിളും ആണല്ലേ….കൊള്ളാം..
ഇരിപ്പിടത്തിൽ ചെറിയ വ്യതിയാനം വരുത്തി..മൂവരുടെ കൂടെ ഞാനും കൂടി..
“തൃശ്ശുർന്നാ ല്ലെ കേറിയേ??”ചീട്ട് കശക്കുന്നതിനിടയിൽ എതിർ വിൻഡോ സൈഡിലിരുന്നയാൾ ചോദിച്ചു..
“അതേ”
“എന്താ പണി?“ തൊട്ടരികിൽ ഇരുന്നയാൾ അടുത്ത ചോദ്യം..
“അതറിയാനാ മാഷേ പോണെ..”ഞാൻ ചീട്ടെടുക്കുമ്പോൾ മൂവരും പുരികം ചുളിച്ചു പരസ്പരം നോക്കിയതും ചിരിക്കുന്നതും ഞാൻ കൺകോണിൽ കണ്ടു.
“ഹോ ..ആദ്യായിട്ടിഷ്ട്ടാ? എന്തൂട്ടാ പേരു ? ആരാള്ളേ അവിടെ?” എന്റെ ചടപടാന്നുള്ള ഉരുളക്കുപ്പേരി ഇഷ്ടപ്പെടാതെ ജനലിന്റടുത്തിരിക്കുന്ന കറുമ്പൻ ചേട്ടന്റെ വക വീണ്ടും ഒരു ആ‍ക്കിയ ചോദ്യാവലി…
“അതെ ആദ്യായിട്ടാ..ഞാൻ വീരു..എന്റെ അമ്മായീടെ മോൻ അവിടുണ്ട്.. നിങ്ങളൊക്കെ??”
ഞാൻ നാരായണൻ,ഇതു സുന്ദരൻ, അതു തങ്കച്ചൻ ,മോളീക്കേറി കെടക്കണതു ടോണി. ഞങ്ങൾ കായംകുളത്തൂന്നാ..”.ചീട്ട് വിളമ്പുന്നതിനോടൊപ്പം എന്റെ ഇടതു ഭാഗത്തു ജനലിലോട്ടൊട്ടിയിരുന്നയാൾ പറഞ്ഞൂ തീർത്തു..“എല്ലാരും ഓണം ആഘോഷിച്ചു തിരിച്ചു പോവ്വാ....“
ഓഹോ കായംകുളം !!
“അപ്പോൾ ഈ കൊച്ചുണ്ണീടേ ആരായിട്ടു..…????”നമ്മളും മോശമാകരുതല്ലോ…
പത്തു കൊല്ലം കഴിഞ്ഞിട്ടാണേൽ കരിമുട്ടത്തെ അമ്പലവും ഒരു ദോസ്തിന്റെ വീട്ടുപേരും പറഞ്ഞെന്റെ കായംകുളം ബന്ധം ഞാൻ വിശദമാക്കിയേനെ…എന്നിട്ടൊരു ചോദ്യവും തൊടുത്തേനെ…”ലവനെ അറിയില്ലേ??”
ഉത്തരം എന്തായിരുന്നാലും എനിക്കു കിട്ടുന്ന ഉത്തരത്തിന്റെ ചോദ്യം “കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉള്ള ഓഫീസ് സെറ്റ് അപ് ആണോ മുംബയിൽ?” എന്നതായിരിക്കും..(അതായത് പുള്ളിയെ അറിയുമെങ്കിൽ ഈ വക സെറ്റ് അപ് ഉണ്ട് ഇല്ലെങ്കിൽ സെറ്റ് അപ് ഇല്ല…ക്ലിയർ??)
ഇപ്പോൾ കൊച്ചുണ്ണിയെ പറ്റി ചോദിച്ചതും “ഈ സീറ്റിനടിയിൽ വെച്ചിരിക്കുന്ന എന്റെയീ ബാഗിനു ചെയിൻ ലോക്ക് ഇല്ല ഇതിങ്ങനെ തന്നെ വെച്ചു എനിക്ക് സമാധാനമായിട്ടൊറങ്ങാമോ??“ എന്ന മിണ്ടാ ചോദ്യത്തിന്റെ ഉത്തരം പ്രതീക്ഷിച്ചാ..ഹി..ഹി..
ഞാൻ ചീട്ട് കയ്യിലെടുത്തു വിരിച്ചു നോക്കുമ്പോൾ പ്രതീക്ഷിച്ച മറുപടി..
“കൊച്ചുണ്ണി ദേ..ഇവന്റെ വകേലൊരു മാമനായിട്ടു വരും..ഞാൻ മുളമൂട്ടിൽ അടിമേടെ എളേപ്പേടെ മോൻ…ഇവരൊക്കെ കൊച്ചുണ്ണീടെ തായ് വഴി ബന്ധാ….ഹല്ലാ പിന്നെ…”.കണ്ടാൽ വാർക്കപ്പണിക്കാരനെപ്പോലിരിക്കുന്ന ഒട്ടും സുന്ദരനല്ലാത്ത സുന്ദരനാ ഈ സിക്സർ അടിച്ചത്….വിശ്വസിക്കാം !!!! പറ്റിയ ടീം തന്നെ… ധൈര്യമായൊറങ്ങാം..
ചീട്ട് നോക്കിയപ്പോൾ …ദൈവമേ വീണ്ടും ഇസ്പേഡ് ഗുലാൻ .എന്റെ കയ്യിൽ .ഇടതു വശത്താണെങ്കിൽ നാ‍രയണേട്ടനും..എന്തൊരു യദൃശ്ചികത !! നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുൻപു മുഴുമിപ്പിക്കാതെ എണീറ്റ കളി തന്നെ…!! നിർത്തിയേടത്തു നിന്നു തന്നെ ആഞ്ഞടിച്ചു തൊടങ്ങി..തൃശ്ശൂരും മോശമാവരുതല്ലോ…!!
ഇതിനിടയിൽ വലിയ ഒരു പരിചയപ്പെടൽ തന്നെ നടന്നു..പിന്നെ ഹോംസിനു തെറ്റിയാരുന്നു ട്ടോ..അവരെല്ലാം നല്ല വിദ്യാഭ്യാസസമ്പന്നരും ഏതോ മൾട്ടിനാഷണൽ സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികളുമായിരുന്നു.(നാരായണേട്ടൻ ഞാൻ വണ്ടിയിൽ കയറുന്നതിനു മുൻപ് അവർ കളിച്ചിരുന്ന പോയന്റ് റമ്മി (ചീട്ടു കളി) യുടെ കണക്കെഴുതാൻ ഉപയോഗിച്ചിരുന്ന പെൻസിൽ ആയിരുന്നു ചെവിക്കു മീതെ മറന്നു വെച്ചിരുന്നതു !!! സുന്ദരൻ ഭായിയുടെ പോക്കറ്റിൽ ടെസ്റ്റർ അല്ല ‘PARKAR’ പേന ആയിരുന്നു.!!! & തങ്കച്ചൻ സിഗരറ്റ് വലിക്കാറേയില്ല..!!!)
മൊത്തം രണ്ടു എം ബി എ യും രണ്ടു പോസ്റ്റ് ഗ്രാജുവേറ്റ്സും…!!
കളി പൊടി പാറി… …!!! വണ്ടി പാഞ്ഞു…!! സമയം നീങ്ങി….!

“ഊണ്..ശാപ്പാട്…ഊണ് …വെജിറ്റബൾ … ഊണ്…ശാപ്പാട്…..ഊണ് …വെജിറ്റബൾ അബടെ ശാപ്പാടു??“

“നേരം ഒമ്പതര കഴിഞ്ഞു..ശാപ്പിടണ്ടെ?? “ മോളീന്നു ടോണിച്ചൻ ..
ഞങ്ങൾ ചീട്ട് എടുത്തു വെച്ചു സ്യുട്ട്കേസും ഇറക്കി വെച്ചു..ശാപ്പാടിനു വട്ടം കൂട്ടി…ഞാൻ സീറ്റിനടിയിലെ ബാഗിൽ നിന്നും പൊതിച്ചോറും തിളപ്പിച്ച ജീരക വെള്ളവും എടുത്തു വെച്ചു കായംകുളത്തെ സഖാക്കൾക്കൊപ്പം അത്താഴമാരംഭിച്ചു..അമ്മ കോഴി വറുത്തതും ചപ്പാത്തിയും എനിക്കായ് പൊതിഞ്ഞിരുന്നു..ഒരോ പീസ് വീതം നീട്ടിയപ്പോൾ കായകുളത്തെ വീടുകളിൽ പൊരിച്ച മുട്ടയും കുരുമുളകു തേച്ചു വറുത്ത താറാവും എന്റെ ഇലയിലും…ഹി..ഹി. ഒരു നിലക്കു പറഞ്ഞാൽ രണ്ടാമത്തെ ഉപദേശ ലംഘനം പരിചയമില്ലാത്തോരുടെ കയ്യീന്നൊന്നും വാങ്ങിക്കഴിക്കരുതെന്നു പ്രത്യേകം പറഞ്ഞിരുന്നതാ അച്ഛനും അളിയനും .കാലം മോശാണത്രേ….ഹാ പോട്ടെ..

പതിവുപോലെ മറ്റുള്ളവർ ചോറും കറിയും മിക്സ് ചെയ്തു ആസ്വദിച്ചു ഉണ്ണാൻ തുടങ്ങുമ്പോളേക്കും ഞാൻ ആ പണി കഴിച്ചു ഇല കളഞ്ഞൂ കൈ കഴുകി വന്നിരിപ്പായി....അതാ ശീലം.പണ്ടേ.
ഊണു കഴിഞ്ഞതും എന്റെ സീറ്റിലിരുന്ന കാർന്നോർ കിടക്കാനുള്ള വട്ടപ്പാടായി…
നടുവിലെ ബെർത്ത് സമാന്തരമായി നിർത്തി കൊളുത്തിട്ടതും ഇരുന്നുറങ്ങിയ അമ്മാവൻ ചാടിക്കേറി കെടന്നുറങ്ങാൻ തൊടങ്ങി..സ്വിച്ചിട്ട പോലെ കൂർക്കം വലിയും..
താഴത്തെ കട്ടിലിൽ ജനൽ ഭാഗത്തേക്കു തല വെച്ചു ഞാനും കിടന്നു…ഉള്ളിലേക്കു വരുന്ന കാറ്റിനു ഒരു പാലക്കാടൻ സുഗന്ധം..
തുറന്നു കിടക്കുന്ന ജനലിലൂടെ, ഓണഗന്ധം വിട്ടു മാറാത്ത ചെറിയ നിലാവ്, ഓടിയകലുന്ന കറുത്ത പനമരക്കൂട്ടങ്ങൾക്കിടയിൽ നിന്നും ഇടക്കിടെ എത്തി നോക്കിക്കൊണ്ടിരുന്നു. ഈ നിലാവിനും എന്താ ഒരു ഭംഗി..!! ഇക്കാലമത്രയും നാട്ടിലുണ്ടായിരുന്നപ്പോൾ കാണാതെ പോയ ചന്തം…!!!!

പതുക്കെ ലൈറ്റുകൾ അണഞ്ഞു….ഓടിയോടിപ്പോയ്ക്കൊണ്ടിരിക്കുന്ന ജയന്തി തൻ താളത്തിലാടിയാടി എപ്പോളോ ഞാനും ഉറങ്ങിപ്പോയി…!!

Sunday, August 16, 2009

ഒരുപ്പോക്ക് !!!


അങ്ങനെ ഈ ആര്‍മാദത്തിനൊരവസാനം വരാൻ പോണു ..കാലത്തു എണീറ്റ്‌ കുളിച്ചു കുട്ടപ്പനായി ചായ കുടിച്ചു ഒരു പോക്ക് ..ചായപ്പീടികയിലെ ബെഞ്ച് കുറെ നേരം നിരങ്ങി ...സ്കൂള്‍ വിട്ടു വരുന്ന വർണ്ണക്കിളികളുടെ വായ് നോക്കി കഴിഞ്ഞു ബാക്കിയുള്ള നേരം റോഡു പാടം തെക്കു വടക്കു കറങ്ങി നേരാനേരങ്ങളില്‍ ഉച്ചയൂണും പള്ളിയുറക്കവും കഴിഞ്ഞു വീണ്ടും ചായ മോന്തി പാടത്തെ ക്രിക്കറ്റും ഫുട്ബാളും കഴിഞ്ഞു വിയർത്തൊലിച്ച് വീട്ടിലെത്തി വീണ്ടും മേല്‍കഴുകി ടി വി കണ്ടു, ഉണ്ട് രാത്രി വേറെ പരിപാടി ഒന്നും (സെക്കന്റ്‌ ഷോ , ഗാന മേള , നാടകം ....ഇത്യാദി) ഇല്ലെങ്കില്‍ വീണ്ടും ഉറക്കം കഴിഞ്ഞെണീക്കുമ്പോള്‍ സൂര്യന്‍ ഒരു വട്ടം പൂര്‍ത്തിയാക്കി വന്നിരിക്കും ഇങ്ങനത്തെ മുന്നൂറ്റി അറുപത്തന്ച്ചു ദിവസങ്ങളടങ്ങിയ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോൾ ദേ വരാൻ പോണു..ഒരറുതിക്ക് സാധ്യത !!
" ഡാ ...ഞാൻ രാജന് വിളിച്ചിരുന്നു..ട്രെയിന്റെ ടിക്കറ്റ്‌ എടുത്തു ദിവസവും സമയവും വിളിച്ചു പറയാനാ അവൻ പറഞ്ഞെ..." ദൈവമേ എന്നെ ഇവിടെ നിന്നും ഓടിച്ചു വിടാന്‍ എന്താ ഇവര്‍ക്കെല്ലാം ഇത്ര ഉത്സാഹം !! പുതപ്പു മുഖത്തേക്ക് വലിച്ചിടുമ്പോള്‍ അച്ഛന്റെ ആ പ്രസ്താവന വീണ്ടും അകത്തെ മടിയൻ താഴ്വരകളിൽ പ്രതിധ്വനിച്ച് ഒള്ള ഉറക്കവും കളഞ്ഞു..!!
നിന്നിടത്തു നിന്നും സൂര്യന്‍ വീണ്ടും കുറച്ചു കൂടി വട്ടങ്ങള്‍ പൂര്‍ത്ത്തിയാക്കി . ആറേ ആറു ദിവസമെ കഴിഞ്ഞുള്ളു ,എന്നെ , ഓണം കഴിഞ്ഞുള്ള ഒരു ശുഭ ദിനത്തില്‍ നാടുകടത്താനുള്ള രസീതുമായി ചേട്ടൻ ഹാജിർ. സദാ കർത്തവ്യ നിരതൻ !!!നീണ്ട ക്യു വിൽ വിയർത്തൊലിച്ചു നിന്നെടുത്ത ടിക്കറ്റ് മാതാപിതാ സമക്ഷം എന്നെ ഏൽ‌പ്പിച്ചപ്പോൾ കൃതാർത്ഥമായ ആ സഹോദരന്റെ മുഖത്ത് നിന്നും കണ്ണെടുത്തു ഞാൻ കയ്യിലെ കടലാസ്സിലേക്കു നോക്കി ‘എ സെക്കന്റ് ക്ലാസ് സ്ലീപ്പർ ടിക്കറ്റ്‌ ഫ്രം ത്രിശൂർ ടു മുംബൈ ഇൻ ജയന്തി ജനത’ .
ടിക്കറ്റ്‌ കൂടി കയ്യിലെത്തിയപ്പോള്‍ അവശേഷിച്ച ദിവസങ്ങള്‍ക്കു അനിർവ്വചനീയമായ സൌന്ദര്യം കൂടുന്നതായി തോന്നിത്തുടങ്ങി. ഇടക്കെപ്പോളോ ബോറടിയായി തോന്നിയിരുന്ന ചായ പ്പീടികയും പാതയോരങ്ങളും പൂര്‍വാധികം ഉത്സാഹത്തോടെ എണ്ണപ്പെട്ട എന്റെ ദിവസങ്ങളെ എതിരേറ്റു . കണ്ടാൽ പെറ്റമ്മ പോലും " ഛെ !!" എന്നല്ലാതെ മറ്റൊന്നും ഉരിയാടാൻ സാധ്യതയില്ലാത്ത സ്കൂൾ വഴികളിലെ ഈ കറുമ്പൻ ലലനാമണികള്‍ക്കും ഇപ്പോളെന്താ ഒരു ചന്തം..!!
ഹേ ഭഗവാൻ യെ പ്യാർ ഭരാ ഗാവ് ഹം കൈസേ ചോട് കെ ചലേ ??
ഇതിനൊക്കെ കാരണം ലവനാണ് ...രാജേട്ടൻ !!! ദോസ്തോം കാ രാജു ഭായ് ..ഹെന്റെ അമ്മായി തനയൻ മുംബൈവാല ...സാലാ !!!
ഒരു വേനലവധിയില്‍ നാടു സന്ദര്‍ശിക്കാനെത്തിയ രാജേട്ടൻ ബന്ധു ഭവന സന്ദര്‍ശനങ്ങളില്‍ ഞങ്ങള്‍ക്കായ്‌ മാറ്റി വെച്ച ഒരു ദിനസായാഹ്നം ചായക്ക് കൂടെ വന്ന ഉപ്പേരിയെടുത്ത് പെരുമാറുന്നതിനിടയില്‍ ഫുട്ബാളില്‍ കാറ്റടിക്കുന്ന എന്നോടോ. ..എന്നെ സഹതാപ പൂര്‍വ്വം നോക്കുന്ന സ്വന്തം മാമന്റെ മനസ്സു മനസ്സിലാക്കിയിട്ടോ.. അതോ എന്തേലും പറയേണ്ടേ എന്ന് കരുതിയോ ആവശ്യമില്ലാത്ത ഒരു വാചകം പുറത്തേക്ക് തൊടുത്തു.
" ഡാ നീ ഇവിടെ വെറുതെ നടക്കുന്ന നേരം എന്റെ അവിടെ ബോംബെലോട്ടു വാടാ വല്ല ജോലീം കിട്ടുവോളം എന്റെ കൂടെ നിക്കാലോ ഭാഷേം പഠിക്കാം .."
പോയി പാലു കുടിക്കൂ മോനേ എന്ന് കേട്ടപ്പോൾ പഴംചൊല്ലിലെ രോഗിയുടെ കണ്ണിലുണ്ടായി എന്നു പറയപ്പെടുന്ന ആ തിളക്കം അപ്പോൾ അച്ചന്റെ കണ്ണിൽ ഞാൻ കണ്ടു..
മുന്‍പും ഒന്നു രണ്ടു തവണ ഇങ്ങേരിതു പറഞ്ഞിട്ടുണ്ടെങ്കിലും ചായ കുടി കഴിഞ്ഞു മൂടും തട്ടി ' ശരിയെന്നാല്‍ ഇനി അടുത്ത വരവിന് കാണാം ' എന്നു പറഞു ഇറങ്ങിയ മാന്യദേഹത്തിന്റെ പുത്തൻ ബാറ്റാ ചപ്പലിന്റെ മുദ്രകൾ മുറ്റത്തു നിന്നും മായും മുൻപേ എന്റെ മാതാപിതാക്കളുടെ മനതാരിൽ നിന്നും ഈ വാചകങ്ങളും മായുകയാണു പതിവു ..എന്നാൽ ഇത്തവണ ഭായ് ക്കു പിഴച്ചു . അങ്ങേരു ഇതറിഞ്ഞതു മുംബയിലെത്തി രണ്ടാഴ്ച കഴിഞ്ഞാണെന്നു മാത്രം . എന്താന്നറിയില്ല.. അങ്ങേരു പടി ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ അകാരണമായി മഴക്കാര് ഇരുണ്ടു കൂടിയിരുന്നു ..പിന്നെ അത് മഴയായ്‌ പെയ്തിറങ്ങാൻ രണ്ടാഴ്ച കഴിഞ്ഞൊരു കാൾ.... ഗാവ് ടു മുംബൈ..
“ അപ്പോൾ പറഞ്ഞ പോലെ അവനെ ഞങ്ങൾ അങ്ങോട്ടു വിടാൻ തീരുമാനിച്ചു രാജാ..നിങ്ങളൊക്കെ അവിടെ ഉള്ളതോണ്ട് ഞങ്ങൾക്കു ഒരു സമധാനാ..പിന്നെല്ലാം യോഗം പോലെ ..പിന്നെ വേറെന്താ മോനേ ബിശേഷം .. ങ്ഹേ ഹാ...ശരി..ടക് ..ഫോണ്‍ കട്ട്‌ ..."
ഞാൻ ഊഹിച്ചു അച്ച്ന്റെ ഫോൺ വെച്ചതിനു ശേഷമുള്ള രാജേട്ടന്റെ മുഖ ഭാവം ...അകതാരില്‍ മിന്നിയ ഫ്ലാഷും ...ഒരു വേലി ...ചക്.... ഒരു പാമ്പ്‌ ...ചക്... ഒരു കീറത്തുണി...ച്ച്ക്ക്....ഹി...ഹി ..

അല്ലേലും നല്ല സമയത്തിനു അൽ‌പ്പായുസ്സല്ലേ…!! ചട പടേന്നു ദിവസങ്ങൾ ഓടിപ്പോയി..വടക്കേലെ ആളൊഴിഞ്ഞ വീട് . താമസക്കാർ വിറ്റു പോയതിനു ശേഷം പ്ലോട്ട് വാങ്ങിയ കച്ചവടക്കാർ കയ്യേൽ‌പ്പിക്കാൻ ആളെ കിട്ടാതെ ഇട്ടിരിക്കുന്ന ഈ വീടും പറമ്പുമാണു ഞങ്ങൾ ഇടം വലമുള്ള സാമൂഹ്യ പ്രവർത്തകരുടെ ഇപ്പളത്തെ താവളം ..സാമൂഹ്യ പ്രവർത്തനം എന്ന് പറഞ്ഞാൽ ചീട്ട് കളിയും വെള്ളമടിയും !!!
വേലയൊന്നും ഇല്ലാതെ തിളക്കുന്ന ചോരയുമായി നടക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ഏകാഗ്രതയും ശ്രധ്ദയും കൊലപാതകം മോഷണം തുടങ്ങിയ സാമൂഹ്യ വിപത്തുക്കളിലേക്കു തിരിയാതെ പിടിച്ചു നിർത്താൻ കഴിയുമെങ്കിൽ ഇതും ഒരു സാമൂഹ്യ പ്രവർത്തനം തന്നെ ഹ ഹ…
ഇന്നിവിടിപ്പോൾ 28(സ്ലാം കളി) പൊടി പൊടിക്കുന്നു..നാരായണേട്ടൻ വാമ ഭാഗത്തിരുന്നു അടിച്ച പെരിശ് ഗുലാന്റെ മേലെ ഇസ്പേഡിന്റെ തുരുപ്പു ഗുലാൻ അടിക്കാൻ മൂടു അൽ‌പ്പം ഉയർത്തി വലം കയ്യിൽ ചീട്ട് ഓങ്ങി നിന്ന ഞാൻ ഒരലർച്ച കേട്ടു സ്റ്റക്കായി !!!
“ടാ…കുരുത്തം കെട്ടോനേ….നിനക്കിന്നു പോണ്ടേ..ആ ചെക്കൻ ഓട്ടോ യു മായി വന്നിട്ടെത്ര നേരായി..” തെക്കെ അതിരിൽ അമ്മ ..!!
“ഹാ അതു ശരിയാണല്ലൊ ..ഇന്നല്ലെ നാടുകടത്തൽ “ കയ്യിലെ ചീട്ടു തഴേക്കിട്ടു കൊണ്ടു കൂട്ടത്തിൽ സ്നേഹ സമ്പന്നനായ ഒരു സുഹ്രുത്തു മൊഴിഞ്ഞു…

.എനിക്കൊപ്പം എല്ലാരും എണീറ്റു..കൂടെ വരികേം ചെയ്തു..പന്നീന്റെ മക്കൾ ശവത്തിൽ കുത്തുന്ന ചിരിയും …വീട്ടിലെത്തിയപ്പോൾ കൂടെയുള്ളതു പോരാഞ്ഞു ഒരാൾക്കൂട്ടം വേറെ… എന്താ ഞാൻ ചത്തോ? ഓഹ് .. യാത്രയയപ്പാണല്ലെ..!!!നേരത്തേ തയ്യാറാക്കി വെച്ചിരുന്ന ബാഗിൽ പൊതി ച്ചോറും കൂടി വെച്ചു സിപ് വലിച്ചിടുമ്പോൾ ഉപദേശ ശരങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു..അച്ചന്റെയും അമ്മയുടെയും അളിയന്റെയും വക...പാന്റ്സും ഷർട്ടും ഇട്ടു മുച്ചക്ര വാഹനം ലക്ഷ്യമാക്കി നടക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി.. എല്ലാരും ഹാജറുണ്ട് അച്ചൻ ,അമ്മ,അമ്മൂമ്മ,ചേട്ടൻ,ചേച്ചി എല്ലാരും .. അച്ചന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ? ഹേയ് .....ഉണ്ടോ? ഉണ്ട്.. എല്ലാവർക്കും ഒരു വിഷാദം? ശരിയാണൂ അലമ്പായിരുന്നേലും വീട്ടിലൊള്ള നേരം ബഹളമയമായിരുന്നല്ലോ… ഞാനായിട്ടു ഉണ്ടാക്കിയില്ലേലും എന്നെ ചീത്ത പറയുമ്പോളായാലും ഉണ്ടായിരുന്നതതു തന്നല്ലേ..ബഹളം..!!! ഞാൻ പോയാൽ ഈ വീട്ടിൽ ഒരു നിശ്ശ്ബ്ദ്ത പടരും …കുറച്ചു നാളേക്കെങ്കിലും… അതൊറപ്പാ..…എന്റെ വീടും പരിസരവും ഞാൻ ഒന്നൂടെ കണ്ണോടിച്ചു ..ഈ വാതിലും ജനലും മുറ്റത്തെ ചെടികളും ..ദേ എന്റെ സൈക്കിൾ കിഴക്കേ ചുമരിൽ ചാരിയിരുന്നു കരയുന്നു ..പാവം പത്താം ക്ലാസ് പാസ്സായപ്പോൾ അച്ചൻ വാങ്ങിത്തന്നതാ.…ഉറ്റ തോഴനെ പോലെ എന്നെ കൊണ്ടു നടന്നതാ.…..ഇനിയതവിടെ കിടന്നു തുരുമ്പെടുക്കും.. അടുത്തുണ്ടായിരുന്നപ്പോൾ സ്നേഹിക്കാൻ പറ്റിയില്ല .. ഹാ പോട്ടെ...
ഞാൻ വണ്ടിയിൽ കേറിയിരുന്നു കൈ വീശി..കൂടെ അളിയനും വന്നു വണ്ടിയിൽ കയറി..ട്രെയിൻ കേറിയെന്നുറപ്പു വരുത്തി തിരിച്ചു വീട്ടിലെത്തി വിവരം പറയാനാവും.. വണ്ടിച്ചക്രങ്ങളുരുണ്ടു..ഇടവഴിയും താണ്ടി ഹൈ വേയിലൂടെ ഓട്ടോ ശൂലം പോലെ പാഞ്ഞു . റെയിൽ വേ സ്റ്റേഷൻ ലക്ഷ്യമാക്കി…
ഇനി കഴിഞ്ഞതു കഴിഞ്ഞു ..വരാൻ പോണതു ചിന്തിക്കാം ..ഹല്ലാ പിന്നെ..!!
ഈ മുംബൈ മഹാനഗരം എങ്ങിനാവും?? സിനിമായിലും ഫോട്ടോയിലും മാത്രമേ കണ്ടിട്ടുള്ളുവല്ലൊ ഇതു വരെ…! എന്റ് സേവനം ലഭ്യമാകാൻ പോകുന്ന ആ ഭാഗ്യവാൻ കമ്പനി ഏതാവും ? പാഠ്യ പുസ്തകമൊഴിച്ചു നിർത്തിയാൽ ടി വി മഹാഭാരതവും , മുരുകനിൽ കണ്ട അമിതാബ് ബച്ചന്റെ “ലാവാറിസ്” ഉം ആണു ഹിന്ദി യു മായുള്ള ആകെ ബന്ധം !! ചിന്തകൾ കാടു കയറി …..ട്രെയിനിൽ കയറിയാൽ പിന്നെ ഞാൻ ഒറ്റക്കല്ലെ..!! ഭഗവാനേ കാത്തോളണേ..!! മുംബൈ സെൻട്രൽ സ്റ്റേഷനിൽ കാത്തു നിൽക്കാമെന്നു പറഞ്ഞ രാജേട്ടനെങ്ങാനും എന്തേലും കാരണത്താൽ വരാതിരുന്നാൽ എന്താവും എന്റെ കാര്യം..ഫോൺ നമ്പർ കയ്യിലില്ലേ?? !! ഹാ ഉണ്ട്…പിന്നെ……പിന്നെ…..
“ ടാ‍….സ്റ്റേഷനിലെത്തിയെടാ…എണീക്കെടാ…”
അളിയച്ചാരെന്നെ ഒന്നു ആഞ്ഞു കുലുക്കി…ഞാൻ ചാടിയെഴുന്നേറ്റു..ബാഗു മായി പുറത്തിറങ്ങി നോക്കി..” ങ്ഹേ ത്രിശ്ശൂരിപ്പോൾ ത്രിശ്ശിവപേരൂർ ആയോ?’ ഞാൻ വലിയ ബോർഡും വായിച്ചു അകത്തേക്കു കയറുമ്പോൾ കീശയിൽ ടിക്കറ്റ് ഉണ്ടെന്നുറപ്പു വരുത്തി..പ്ലാറ്റ് ഫോറത്തിൽ ഒരു പാടാളുകൾ ഇരിക്കുന്നു.. ബാഗും ഭാണ്ടങ്ങളും വേറെയും..ഒരറ്റത്തു ചെന്നിരുന്നു എല്ലാവരെയും പോലെ ഞാനും ഇടക്കിടെ തെക്കോട്ടു തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു…ടിക്കറ്റിൽ പറഞ്ഞ സമയം കഴിഞ്ഞു ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ടു എല്ലാരും ദേ ഒരുമിച്ചു തെക്കോട്ടു നോക്കണു..പിന്നെ ഒരു ചാടിപ്പിടയലും തിരിയലും മറിയലും ബാഗെടുക്കലും ഓട്ടവും..ഹാ.. വണ്ടി എത്തി ആരോ പറഞ്ഞതു ഞാനും ഏറ്റു പറഞ്ഞു..!! ദേ…വരണു ജയന്തി …ഈ ജനതക്കായ്...
ഒരു വലിയ ഹുങ്കാരത്തോടെ ആ തുരുമ്പൻ ഭീമൻ വന്നങ്ങിനെ പതിയെ പതിയെ നിശ്ചലനായി..
ടിക്കറ്റിലെഴുതിപ്പിടിപ്പിച്ചിരുന്ന ഡബ്ബയും സീറ്റും കണ്ടു പിടിക്കാൻ അളിയൻ സഹായിച്ചു..ത്രിശ്ശൂരു തൊട്ടു മുംബൈ വരെ എനിക്കായ് പതിച്ചു തന്ന ആ സീറ്റിനടിയിൽ ബാഗ് ഭദ്രമായി വെച്ചു ഞാൻ വാതിൽ‌പ്പടിയിൽ ചെന്നു നിന്നു ..യാത്ര പോകുന്നവരെയും യാത്രയാക്കുന്നവരെയും നോക്കി വെറുതെ…ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നെടു നീളൻ ഹോണിനകമ്പടിയായി വണ്ടിയൊന്നു കുലുങ്ങി..പുറത്തു നിന്നിരുന്ന കുറെ പേർ ചാടി ക്കേറിയതും ..പതുക്കെ ചലിക്കാൻ തുടങ്ങി..കൈ വീശുന്ന അളിയനും അകന്നകന്നു പോയി..
ഞാൻ അവിടെ തന്നെ നിന്നു വരി വരിയായി വിട വാങ്ങിയകലുന്ന തെങ്ങിൻ കൂട്ടങ്ങളും വയലുകളും നോക്കി നിന്നു….
ആദ്യത്തെ ഉപദേശ ലംഘനം…”വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിൽക്കലൊന്നും ചെന്നു നിൽക്കരുതു ...ട്ടാ‍....നീയ്യ് ” പാവം അമ്മ !!
(പറ്റിയാൽ തുടരും !!!)