Thursday, May 28, 2009

തുടര്‍ച്ച !!!


ഈ ഇളം പ്രായത്തില്‍ ഇത്രയും കടന്നു ചിന്തിക്കാന്‍ അജിയുടെയോ എന്റെയോ മാത്രം തലച്ചോറ് പോരാ .. ഒറ്റയോ കൂട്ടായതോ ആയ വേറെ കുശാഗ്രബുദ്ധി കൂടിയേ തീരു .ഒരു മാസ്റര്‍ മൈന്‍ഡ്‌ ...അതാണ്‌ സജുവും ബൈജുവും ..പത്താം ക്ലാസ്സൊക്കെ അന്തസ്സായി തോറ്റ് ആദ്യം പറഞ്ഞ യുവാക്കളുടെ (കള്ളും കട്ട കോഴികളുമായി പൂഞാലി മരത്തില്‍ തമ്ബടിക്കാറുള്ള ടീം ) ടീമില്‍ മെമ്പര്‍ഷിപ്പ് കിട്ടാന്‍ അപേക്ഷയും കൊടുത്തു ക്യു വില്‍ നില്ക്കുന്ന കരമീശക്കാര്‍ ..മുന്പ് പറഞ്ഞ ടീം അജി,രമേശന്‍,സത്യന്‍,പൗലോസ്‌ ഞാന്‍ മുതലായ ചെറുകീടങ്ങളെ അവരുടെ നാലയലത്ത്‌ പോലും അടുപ്പിക്കാറില്ലാഎന്നാലും "ഇല്ലത്ത് നിന്നു പോറപ്പെടുകേം ചെയ്തു അമ്മാത്തോട്ടു എത്തിയുമില്ല " എന്ന അവസ്ഥയില്‍ നില്ക്കുന്ന സജുവിനും ബൈജുവിനും അവര്‍ക്കിടയില്‍ ചെറിയ പരിഗണനകള്‍ ഉണ്ട്. ..അത്യാവശ്യം സിഗരട്ടു വാങ്ങിക്കാനും ലവ് ലെട്ടെര്സ് വിനിമയങ്ങള്‍ക്കും ഇവരുടെ സേവനം വിനിയോഗിച്ചു വന്നെങ്കിലും സന്ധ്യാ വെടി മുഴങ്ങിയാല്‍ " പോയി മുളയിനെടാ ..." എന്നാക്ഷേപിച്ചു പോന്നു. സായാഹ്നങ്ങളില്‍ അവരുടെ കൂടെ പറ്റി നടന്നു തന്തോന്നിത്തരങ്ങള്‍ മുഴുവന്‍ വായും പൊളിച്ചിരുന്നു കേട്ടു പിന്നെ ഞങ്ങളിലേക്ക് പ്രചോദനത്തിന്റെ കുളിര്‍കാറ്റായി വന്നു രണ്ടു പേരും. .അങ്ങനെ വന്ന ഒരു അനുകരാണാനുരാഗത്തിന്റെ അനന്തര ഫലമായിരുന്നു ആ പദ്ധതി ..വെള്ളിയാഴ്ച ഉച്ചയുണിനു ശേഷം സ്കൂളിലേക്കുള്ള വഴി വളച്ച് ചവിട്ടണം ..നേരെ പാടത്തേക്കു ..കിഴക്കേ പാടത്ത് നിന്നും സജുവും ബൈജുവും കൂടെ കൂടും.. പിന്നീടെല്ലാം പറഞ്ഞ പോലെ..




അങ്ങനെ ഉച്ചയുണിനു ശേഷം അജിയും ഞാനും കരിങോട്ട മരത്തണലില്‍ വെച്ചു കണ്ടു മുട്ടി. ഇത്തരം സമയങ്ങളില്‍ മുന്‍പോട്ടു വെച്ച കാല്‍ പുറകോട്ടു വെയ്ക്കുന്നതിനെ പറ്റി ആദ്യം പറയുന്നയാള്‍ ഭീരു.. അതറിയാവുന്നത് കൊണ്ടു ഒന്നും മിണ്ടാതെ വഴി വളച്ചു..നടന്നു..




ലോകത്തെവിടെയും നാശത്തിലേക്ക് ചുവടുവേയ്ക്കുന്ന ഒരു പാടു ബാല്യങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചു കൊണ്ടും അറിഞ്ഞാല്‍ കുടുംബത്ത്തുണ്ടായെക്കാവുന്ന ഭൂകമ്പം മുന്പേ മനസ്സില്‍ വരിച്ചും പാടത്തേക്കു നടന്നു. പിന്നെ പാടത്ത് നിന്നും നാല്‍വര്‍ സംഘം യാത്ര തുടര്‍ന്നു.. ചെളിയുണങ്ങാത്ത കണ്ടങ്ങള്‍ക്ക് കുറുകെ നേര്ത്ത വരമ്പിലൂടെ ഞങ്ങള്‍ വരിവരിയായി നടന്നു...അനിവാര്യമായ നാശത്തിലേക്കുള്ള പദയാത്ര..പാടം കരേറി പിന്നെ വീടുകള്‍ക്കിടയിലൂടെ വളഞ്ഞു പോകുന്ന ഒറ്റയടി പാതകള്‍ ആണ്. അത് ചെന്നവസാനിക്കുന്നത് വലിയൊരു പാടത്തേക്കു ..കാട്ടുരിനെയും ഇരിഞാലക്കുടയെയും ബന്ധിപ്പിക്കുന്ന ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത വലിയ പാടം.. ആ റോഡിനോട് ചേര്ന്നു ഉള്ളിലേക്ക് വലിഞ്ഞ ചിറയില്‍ തണല്‍ വിരിക്കുന്ന തെങ്ങിന്‍ തോപ്പിനുള്ളില്‍ ചെറിയ ഒരു ഓലക്കുടില്‍ ..വിഖ്യാതമായ "തേക്കും മൂല " കള്ള് ഷാപ്പ്‌. കന്നിയന്കതിനായ്‌ ഞങ്ങള്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ ഒരു പാടു കാരണങള്‍ ഉണ്ട്.


പ്രകൃതി രമണീയമായ പ്രദേശം ...ഒട്ടും കലര്‍പ്പില്ലാത്ത കള്ള് കിട്ടുന്നിടം ..പിന്നെ പ്രധാനം ..പരിചയക്കരോന്നും എത്തിപ്പെടാന്‍ ഇടയില്ലാത്തിടം..അതാണ്‌ സര്‍വ പ്രധാനം ..




കാല്നടയും ഏറി വന്നാല്‍ സൈക്കിളും പ്രധാന ഗതാഗതോപാധിയായിരുന്ന അക്കാലത്ത് പരിചയക്കാരുടെ സാന്നിധ്യം അസാധ്യമായിരുന്നെന്കിലും ഒരു ഭീതിയുടെ പുതപ്പില്‍ മുഖം മറച്ചു കൊണ്ടാണ് അജിയും ഞാനും ഉള്ളിലോട്ടു കേറിയത്‌. . തോളുയരം പനമ്പുകള്‍ കൊണ്ടു വേര്‍തിരിച്ച ചെറിയ കാബിനുകള്‍ ..ഓരോ കാബിനിലും അഞ്ചോ ആറോ പേര്‍ക്കിരിക്കാന്‍ വിധം ഡസ്സ്ക്കും ബെന്ച്ചും ..നട്ടുച്ചയായത് കൊണ്ടു എല്ലാം കാലി. കള്ളിന്റെ കുത്തുന്ന മണവും ഈച്ചകളും മാത്രം. പാടത്തേക്കു കിളിവാതിലുള്ള കാബിനില്‍ നാലുപേരും ചെന്നിരുന്നു. നല്ല കാറ്റു. കൌണ്ടറില്‍ ഒരു കെളവന്‍ (ഷാപ്പുടമ)ഇരുന്നുറക്കം തൂങ്ങുന്നു.. റേഡിയോ പാടുന്നു.




അങ്ങ് എന്റെ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ ഉച്ചയുണിനു ശേഷം ആലസഭരിതമായ ഇളം തലച്ചോറൂകളിലേക്ക് ഇന്ദിര ടീച്ചര്‍ പൈത്ത ഗോറസ്സ് തിയറം ഉരുക്കിയോഴിക്കുമ്പോള്‍ നാലു കുപ്പി കള്ളും മീന്‍ചാറോഴിച്ച കൊള്ളിയും ഓര്‍ഡര്‍ ചെയ്തു ഞങ്ങളിരുന്നു. ഒരു കാര്യം മാത്രം ഇപ്പോളും സംശയമായി നില്ക്കുന്നു ..ഈ ചെരുവാല്യക്കാരെ കണ്ടിട്ടും ഷാപ്പുടമക്കൊരു കൂസലും ഇല്ലാഞ്ഞതെന്തേ? കൌണ്ടറില്‍ ഇരുന്നു പാടിയിരുന്ന യേശുദാസിന്റെ ശബ്ദം ഒന്നു കുറച്ചു കൊണ്ടു ആള്‍ വിഭവങ്ങള്‍ ഓരോന്നായി മുന്‍പില്‍ കൊണ്ടു വെച്ചു .ഉച്ചക്ക് മൂത്ത കള്ളിന്റെ പുളി അമൃതിന്റെ മാധുര്യമായി ചുണ്ടിലൂടെ ആമാശയത്ത്തിലെക്കുംഅവിടെ നിന്നു തലച്ചോറിലേക്കും പടര്ന്നു കയറി .പൂച്ചയെ പോലെ പതുങ്ങിയിരുന്നു ആദ്യത്തെ ഗ്ലാസ്സ് കുടിച്ചു തീര്ത്ത ഞാനും അജിയും നെഞ്ചും വിരിച്ചിരുന്നാണ് രണ്ടാമത്തെ ഗ്ലാസ്സ് കയ്യിലെടുത്തത് ..പിന്നീടെങ്ങനാന്നു ഓര്‍മ്മയിലില്ല ...മകര ചുടും കൊണ്ടു വയലേലകളെ തഴുകി വന്ന തീ കാറ്റു മന്ദമാരുതനായി ഷാപ്പിലേക്ക് കയറി..പുറത്തു തിളച്ച് ഒഴുകുന്ന വെയില്‍ പൊന്‍ നിലാവും ...നാലു കുപ്പികളും കാലിയായപ്പോള്‍ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ കോട മഞ്ഞും ഇറങ്ങി വന്നു. .ഷാപ്പിന്റെ മേല്‍ക്കൂര ഇളകി തുടങ്ങി..കണ്ണുകള്‍ എവിടെയും ഉറക്കുന്നില്ല.. സജുവാണോ ബൈജുവാണോ എന്നറിയില്ല ആരോ അട്ടഹസിക്കുന്നത് കേട്ടു " രണ്ടു കുപ്പി കള്ളും കൂടി പോരട്ടെ..." എന്റെ തല കനം തുങ്ങി മുന്‍പിലെ ഡസ്ക് ലേക്ക് ചാഞ്ഞു . നെറ്റി അവിടെയങ്ങനെ അമര്‍ത്തി ഞാന്‍ കിടന്നു ..ഡസ്ക്ഇന്റെ മരപ്പലകകള്‍ക്കിടയിലൂടെ ഞാനെന്റെ കാല്‍ പാദങ്ങള്‍ നോക്കി..നിലത്തെ മണ്ണില്‍ പുതയുന്ന എന്റെ കാലില്‍ പതുക്കെ പതുക്കെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ..നോക്കി നില്‍ക്കെ കാലുകള്‍ നിറം മാറി വന്നു ഇരുണ്ടു കറുത്ത് ചുക്കി ചുളിഞ്ഞു ..ഞാന്‍ ഞെട്ടി "അയ്യോ" മുഖം ഉയര്ത്തി നോക്കിയപ്പോള്‍ എന്റടുത്തു ഒരു വയസ്സന്‍ ഇരിക്കുന്നു ..ഇയാളിതെപ്പോള്‍ വന്നിരുന്നു. ഒരു നൂറു വയസ്സ് തോന്നിക്കുന്ന ശരീരം ..ആള് അര്‍ദ്ധ നഗ്നനാണ് ..ഒരു മുണ്ടും തോളില്‍ തോര്‍ത്തും കറുത്ത് ചുളിഞ്ഞ മുഖത്ത് തിമിരം ബാധിച്ചു നരച്ച കൃഷ്ണ മണികള്‍ക്ക് ചുറ്റും ചോര നിറം. എന്നെ നോക്കി അയാള്‍ ഒന്നു പുഞ്ചിരിച്ചു.. ഞാനും.... അജിയും സജുവും ബൈജുവും ഈ ലോകത്തേ അല്ല ...മുന്നില്‍ നിറ ചഷകങ്ങളും വെച്ചു എന്തെല്ലാമോ പുലംബുകയാണ് ..


രണ്ടാമത് വരുത്തിച്ച കുപ്പിയില്‍ നിന്നും "കുടി" മുട്ടിയ ഞാന്‍ എന്റെ ഗ്ലാസ്സ് ആ വയസ്സനു നേരെ നീട്ടി


"അപ്പാപ്പന് വേണമെങ്കില്‍ ഇതു വലിച്ചോ .."


വീണ്ടും ചെറിയ ഒരു പുഞ്ചിരി കൂടി സമ്മാനിച്ച്‌ വിറയ്ക്കുന്ന കൈകള്‍ കൊണ്ടു ആ ഗ്ലാസ്സ് അയാള്കരികിലേക്ക് നിരക്കി വെച്ചു . പിന്നെ പതുക്കെ വേച്ചു വേച്ചു കൊണ്ടു മൊത്തി കുടിക്കാന്‍ തുടങ്ങി.. മുന്പേ കുടിച്ചിരുന്നോ എന്നറിയില്ല ..ഗ്ലാസ്സ് ഡെസ്കില്‍ വെച്ചതും ആള് വാചാലനായി. പല്ലു പോയ മോണകള്‍കിടയിലൂടെ വന്ന തിരിയാ വാക്കുകള്‍ ലഹരി പിടിച്ച എന്റെ തലയ്ക്കു മുകളിലൂടെ പോയി. എന്നാലും ഞാന്‍ ഇടക്കിടെ മൂളി കൊണ്ടിരുന്നു. ബാല്യം കൌമാരം യൌവനം പ്രേമം എല്ലാം വീണ്ടും ,ആ തിമിരം പിടിച്ച കണ്ണുകളില്‍ തിളങ്ങുന്നത് കണ്ടു.. പിന്നീടെപ്പോളോ വേണ്ടപെട്ടവരെല്ലാം ഇല്ലാണ്ടായ വര്‍ത്തമാനത്തെ കുറിച്ചു പറഞ്ഞപ്പോള്‍ ആളുടെ തൊണ്ടയിടറി കണ്ണുകള്‍ വീണ്ടും കലങ്ങി ..വിതുമ്പാന്‍ തുടങ്ങി.. തേങ്ങി കരച്ചില്‍ കേട്ടാവണം അജിയും സജുവും ബൈജുവും ലഹരിയുടെ ഇല്ലാത്ത ലോകത്ത് നിന്നും ഇങ്ങോട്ട് ശ്രദ്ധ തിരിച്ചു..ഞങ്ങള്‍ നാലുപേരും കൂടി ആ കെളവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. മറ്റു കാബിനുകളിലും പറ്റുകാര്‍ വന്നു നിറഞ്ഞു കൊണ്ടിരുന്നു..ചെറുതായി വന്ന ശബ്ദങ്ങള്‍ ആരവങ്ങളായി മാറിയപ്പോള്‍ വിജനമായ ശാന്ത തീരങ്ങളില്‍ ഇരുന്നു തുടങ്ങിയ ഞങ്ങള്‍ ഇപ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിലാണെന്ന അവബോധം ഉണ്ടായി..

"നേരം കുറെ ആയി നമ്മള്‍ക്ക് പോകാം " ആരോ പറഞ്ഞു ..

വയസ്സനെ അയാളുടെ പാട്ടിനു കരയാന്‍ വിട്ടു ..ഇടറുന്ന കാല്‍ വെയ്പുകളുമായി ഞങ്ങള്‍ എഴുനേറ്റു ..ഈ ആളുകള്‍ക്കിടയില്‍ എങ്ങാനും ഒരു പരിചയക്കാരന്‍ ഉണ്ടായാല്‍ മതി..എല്ലാം തുലയാന്‍ ..പെട്ടെന്ന് എന്റെ കയ്യില്‍ ആരോ കടന്നു പിടിച്ചു ..കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തോളിലെ ഈരെഴ തോര്‍ത്ത്‌ കൊണ്ടു തുടച്ചു കൊണ്ടു ആ വൃദ്ധന്‍ പരിഭവം പറഞ്ഞു " ഏയ് നിങ്ങള്‍ പോവാണോ മക്കളെ.. ഇനി എന്നാ നമ്മള്‍ കാണുക???" ആളുടെ കദന കഥകള്‍ക്ക് ചെവികൊടുക്കാതെ തടി തപ്പുന്നത് കണ്ടു കൊണ്ടാവാം ഈ ചോദ്യം.


ഒരു ഗ്ലാസ്സ് കള്ള് ഫ്രീ ആയിക്കിട്ടിയതിന്റെ നന്ദി പ്രകടനമാവും എന്ന് കരുതി ബൈജു ചോദിച്ചു..


"അതിന് ഇനി ഞങ്ങളെ കണ്ടാല്‍ അപ്പാപ്പന്‍ തിരിച്ചറിയുമോ???"


ആളുടെ മുഖം ബൈജുവിന് നേരെ തിരിഞ്ഞു " എടാ കോണകമുടുത്തു നടക്കുന്ന പ്രായത്തില്‍ കണ്ടതല്ലേ നിന്നെയൊക്കെ എന്നിട്ടിപ്പോള്‍ മറന്നില്ലല്ലോ ...എന്നിട്ടല്ലേ..."


ഞങ്ങള്‍ പരസ്പരം മുഖം നോക്കി ..പെട്ടെന്നൊന്നും മനസ്സിലായില്ല ..ബൈജു വീണ്ടും ചോദിച്ചു "അപ്പാപ്പന് ഞങ്ങളെ അറിയാമോ??"


" നീയാ രാഘവന്റെ മോനല്ലേ ??അച്ഛനിപ്പോളും ദുബായില്‍ തന്നെയല്ലേ??"


"വാ നമുക്കു പോകാം" പ്രതീക്ഷിക്കാത്തിടത്ത് ആശിക്കാത്ത പരിചയക്കാരന്റെ സാന്നിധ്യം കൊണ്ടുണ്ടായ അസ്വസ്ഥത മറച്ചു കൊണ്ടു സജു പറഞ്ഞു..


"ഡാ ചെക്കാ നിനക്കെന്താണിത്ര ധൃതി ?? നിന്റെ അച്ഛന്‍ മൈസൂരല്ലേ ജോലി ചെയ്യണേ??"


ചതിച്ചു .. സജുവിനെയും ബിജുവിനെയും കേളവനറിയാം...വര്‍ധിക്കുന്ന ഉദ്വേഗത്തോടെ അജി മുന്പിലോട്ടു വന്നു "എന്നെ അറിയുമോ???"


"പിന്നേ ...എന്താ ..അറിയാണ്ടിരിക്കാന്‍ ...??നിന്റെ അച്ഛനും ഞാനും ഇവിടെ ഈ ബെന്ചിലിരുന്നു എന്തോരം കള്ള് കുടിച്ചിരിക്കുന്നു...അവനിപ്പോളും പാലായില്‍ തന്നെയാണോ വേല??"


പിന്നെ അയാളുടെ തിമിരം പിടിച്ച കണ്ണുകള്‍ എനിക്ക് നേരെ വന്നു ...


" നിന്റെ ചേട്ടൻ ഡാക്കിട്ടറാകാൻ പോണൂന്നു കേട്ടല്ലോടാ...എന്താ നിന്റെ ഉദ്ദേശ്യം ??"


അസ്തമിച്ചു നില്ക്കുന്ന മൂന്നു കൂട്ടുകാരെയും ചോദ്യം ചോദിച്ച വയസ്സനെയും നോക്കാതെ ഞാന്‍ പുറത്തേക്ക് വെച്ചു പിടിച്ചു.. നാളെ ചായപ്പീടികയില്‍ നിന്നും നാവും കടിച്ചു പിടിച്ചു കലി പൂണ്ടു വരുന്ന എന്റെ അച്ഛനെയും ഓര്‍ത്ത്.....







Wednesday, May 20, 2009

വേലത്തരങ്ങള്‍ 1


ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഏതോ ഒരു വെള്ളിയാഴ്ച്ച ..


ഇതു എന്റെ സ്കൂള്‍ ആണ്. വീട്ടില്‍ നിന്നും കഷ്ടിച്ച് ഒരു ഒന്നര കിലോമീറ്റര്‍ ..റോഡിനോട് ചേർന്നു രണ്ടു മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന പൂഴിമൈതാനത്ത് അവിടിവിടെ ക്രമമില്ലാതെ നില്ക്കുന്ന നെല്ലി മരങ്ങള്‍ക്കും യുക്കാലിപ്സ് മരങ്ങള്‍ക്കും ശല്ല്യമാവാതെ ഇരു അതിര്‍ത്തികളിലൂടെ ഉള്ളിലോട്ടും മൈതാനത്തിനു ഒരു ചന്ദനക്കുറി എന്ന പോലെ മുന്‍ഭാഗത്തും (ഓഫീസ് കെട്ടിടം) ഓടു മേഞ്ഞ ഒരു പഴയ കെട്ടിടം. ഇന്നാട്ടിലെ മൂന്ന് നാലു തലമുറകളുടെ ഒരു പാടു ഓര്‍മ്മകള്‍ കുടിയുറങ്ങുന്ന എന്റെ വിദ്യാലയം.


അന്ന് ഉച്ചയൂണിനു ശേഷം സ്കൂള്‍ കൂടാന്‍ ബെല്ലടിച്ചപ്പോള്‍ എട്ടാം ക്ലാസ്സിലെ രണ്ടു ഡിവിഷനുകളില്‍ പിൻബെഞ്ചുകളിലൊന്നിൽ ഓരോ സീറ്റ്‌ വീതം കാലിയായിരുന്നു.


അക്കാലത്ത് ലോകത്ത്തെന്തോക്കെയാണ് സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയില്ലെങ്കിലും എന്റെ നാടിനെ പറ്റി പറയാം ...കമ്പ്യൂട്ടറും മൊബൈലും കേബിള്‍ ടിവിയും ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നിരുന്നില്ല ..ഗ്രാമത്തില്‍ അയല്വക്കങ്ങള്‍ തമ്മില്‍ ഒരു അദൃശ്യ ബന്ധം നില നിന്നിരുന്നു. മതിലുകള്‍ക്ക് പകരം അതിര് കാത്തിരുന്ന ശീമക്കൊന്നകള്‍ അവര്‍ക്കിടയില്‍ ഒരു സുതാര്യത നിലനിര്‍ത്തി. മീന്‍കാരന്റെ വിളി കേട്ടു റോഡിലേക്കിറങ്ങി വന്ന സ്ത്രീകള്‍ നാട്ടുവര്‍ത്ത്താനവും പറഞ്ഞിരുന്നു കൂട്ടാന്‍ വെയ്പും ഉച്ചയുണും മറന്നു..


പരദൂഷണം അസൂയ മുതലായ പരിമിതികള്‍ നിഷ്കളങ്കമായ ഏതൊരു ഗ്രാമത്ത്തിലുമെന്ന പോലെ ഇവിടെയും ഉണ്ടായിരുന്നെങ്കിലും ഒരു സ്നേഹം ..ഒരു ധാരണ മനുഷ്യനിലെന്ന പോലെ പക്ഷിമൃഗ ദികളില്‍ തുടങ്ങി സര്‍വ ചരാചരങ്ങളിലും നില നിന്നു. എന്റെ ടിപ്പു സത്യനെയോ രമേശനെയോ അജിയെയോ കണ്ടാല്‍ കുരയ്കാറില്ല...വീട്ടിലെ കോഴികള്‍ വടക്കേലെ പാത്തുമ്മയുടെ വീട്ടില്‍ മുട്ടയിട്ടു. അജിയുടെ വീട്ടിലെ പൂച്ച ഉച്ചയൂണിനായ് ഞങ്ങളുടെ അടുക്കള വാതില്‍ക്കല്‍ കാവല്‍ കിടന്നു. വീടിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ കൂറ്റന്‍ കണ്ണിമാവും കശുമാവും വെള്ളവും വളവും ഞങ്ങളുടെ പറമ്പില്‍ നിന്നും വലിച്ചെടുത്തു കായ്ക്കുന്ന മാങ്ങയില്‍ പാതിയും പടിഞ്ഞാറെ പറമ്പിലേക്ക്‌ ദാനം ചെയ്തു പോന്നു.


ഇവിടെ നിന്നും നടന്നു വന്ന ഇരുപത്തഞ്ചു വർഷം പുറകോട്ടു നോക്കുമ്പോള്‍ തോന്നുന്നു എന്ത് കൊണ്ടും അത് ഒരു സുവര്‍ണ കാലഘട്ടം ആയിരുന്നു. ദേശത്തെ വായനാശാലകളില്‍ തിരക്കുണ്ടായിരുന്നു. നാട്ടിലെ സിനിമാ കൊട്ടകകളില്‍ രണ്ടാം കളി കാണാന്‍ പോലും ആളുകള്‍ കുടുംബ സമേതം തിക്കി തിരക്കി. ഖദര്‍ മുണ്ടും തേച്ച വെള്ള ഷര്‍ട്ടും ധരിച്ചിരുന്നവര്‍ , തോന്നിക്കും പോലെ തന്നെ, മാന്യന്മാരായിരുന്നു.


യുവാക്കള്‍ സായാഹ്നങ്ങളില്‍ ആടിന്റെ ചെവി പോലെ കോളറുള്ള ഷര്‍ട്ടും കറുത്ത കൈത്തണ്ടകളില്‍ വലിയ ഡയലുള്ള സില്‍വര്‍ വാച്ചും ധരിച്ചു വെളിച്ചെണ്ണ വറ്റാത്ത മുടി ഇരു ചെവികളും മൂടും വിധം പതിച്ചീരി ഹെര്‍കുലീസ്‌ സൈക്കിളില്‍ "ടൈപ്പ് റൈറ്റിങ്ങ് " ക്ലാസ്സിനു മുന്‍പിലും സ്കൂള്‍ പരിസരങ്ങളിലും ചുറ്റിയടിച്ചു. രാത്രി കാലങ്ങളില്‍ കള്ളും കട്ട കോഴികളുമായി അറ്റം കാണാത്ത പാടത്തിന്റെ നടുവിലെ പൂഞ്ഞാലി മരത്തിലും ചിലപ്പോള്‍ മധുവും പ്രേം നസീറും തകര്‍ത്താടുന്ന മനോജ്‌ മുരുകന്‍ ടാക്കീസുകളിലും നിരുത്തരവാദം നേരം പോക്കി.


ചായക്കടയില്‍ ആണെങ്കില്‍ പുലർകാലങ്ങളിൽ ആഗോള സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചുടു ചായക്കൊപ്പം ഉണവും ഉന്മേഷവും ഉണ്ടാക്കി. കുഭ മണ്ടൂകങ്ങളെ അനുസ്മരിപ്പിക്കും വിധം ചര്‍ച്ചകള്‍ കാട് കയറി. ഗോർബ്ബച്ചേവും റൊണാള്‍ഡ്‌ റീഗനും അനാവശ്യമായി അവര്‍ക്കിടയിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാദമുഖങ്ങള്‍ കത്തി കയറുമ്പോള്‍ ചിലപ്പോള്‍ ഇമ്മാതിരി സംശയമൊക്കെ ആർക്കും തോന്നും... ഈ ഭാസ്കരേട്ടനും നെഹ്രുവും പണ്ടു ഒരുമിച്ചു ഗോട്ടി കളിച്ചിട്ടുണ്ടോ?? രാമേട്ടനാണോ ഗാന്ധിജിയെ മടിയില്‍ ഇരുത്തി പേരിട്ടത്?? ആഗോള വിഷയങ്ങള്‍ക്ക്‌ പുറമെ പ്രാദേശിക സംഭവങ്ങളും വിശകലനം ചെയ്യുന്ന ഒരു ഇന്‍ഫര്‍മേഷന്‍ സെന്റർ ആണ് ചായക്കട. തലേന്ന് പകലും രാത്രിയും സംഭവിച്ചിരുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു വിളമ്പാനുള്ള വേദി..ഞങ്ങള്‍ പിള്ളേരുടെ വേലത്തരങ്ങളും വിളയാടലുകളും പിതാകന്മാരിലെത്തിയിരുന്നതും ഈ വേദി വഴിയായിരുന്നു. അച്ഛന്‍ ചായപീടികയില്‍ പോയി വരുന്നതു വരെ ഞങ്ങളില്‍ പലർക്കും വേവലാതിയാണ് തലേന്ന് എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചിട്ടുണ്ടെങ്കിൽ!! .

എന്തായാലും സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ "കേത്തല്‍" കാലിയായി പ്രസംഗകര്‍ എല്ലാം മറന്നു കൈക്കോട്ടും തുമ്പയും കോടാലിയുമായി അവരവരുടെ പണികള്‍ക്കായി പോയി.


ഇത്രയുമാണ് കാലത്തിനു കുറുകെയുള്ള എന്റെ ഗ്രാമത്തിന്റെ പരിശ്ചേദം ..


കാര്യം അജി അയല്‍ വാസിയനെന്കിലും എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍ ആണ് വല്യ കൂട്ടായത്. ആദ്യം ഞങ്ങള്‍ വേറെ വേറെ സ്കൂളിലായിരുന്നത് കൊണ്ടു ഒഴിവുദിവസങ്ങളില്‍ മാത്രമേ കൂട്ട് കൂടാറ്. സാഹസികത നിറഞ്ഞ കളികളില്‍ അവന്‍ നിപുണനായിരുന്നു. വെള്ളത്തില്‍ മുങ്ങാംകുഴിയിടാനും സൈക്കിള്‍ പറപ്പിക്കാനും ബഹു കേമന്‍. മരം കയറ്റത്തില്‍ മാത്രം ഞാനും .. അതുകൊണ്ട് അണ്ണാറക്കണ്ണന്റെ കൂട് തപ്പാനും അയിനി ചക്ക പൊട്ടിക്കാനും എന്നെ കഴിഞ്ഞേ അജിയും.. മുന്പേ പറഞ്ഞ പോലെ സാഹസികതയോടുള്ള താത്പര്യം കൊണ്ടാവും ആശയം അവന്റെ തലയിലാണ് ഉദിച്ചത് . ക്ലാസ്സ് കട്ട്‌ ചെയ്തു കള്ള് കുടിക്കാന്‍ പോകാം. വെള്ളിയാഴ്ച്ച ആണ് പറ്റിയ ദിവസം ..ശനിയും ഞായറും മുടക്കാണല്ലോ.. ക്ലാസ്സിലെ ഏതെങ്കിലും അലവലാതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഈ രണ്ടു ദിവസം കൊണ്ടു മറന്നു പൊയ്കൊള്ളും.


(തുടരും )

Saturday, May 2, 2009

ചെകുത്താന്‍




ചെറുതായിരുന്നപ്പോള്‍ എന്റെ വീട്ടുകാര്‍ എന്റെ കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ എന്നെയും അന്ഗീകരിച്ച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. വല്ലതും വായിച്ചു പഠിക്കുന്ന നേരത്ത് കളിയ്ക്കാന്‍ വിളിക്കാന്‍ ചെന്നാല്‍ ബഹുമാനം കുറഞ്ഞ നോട്ടവും ശകാരവും സ്ഥിരം അനുഭവം ആയിരുന്നു . .... ഈ പഠിപ്പ് മാറ്റി നിര്‍ത്തിയുള്ള കളികള്‍ വൈകുന്നേരങ്ങളില്‍ കരച്ചിലുകളില്‍ അവസാനിച്ചു. ഒരു ഏഴെട്ടു മണിയാകുമ്പോള്‍ രമേശന്റെ വീട്ടില്‍ നിന്നും എന്നും കരച്ചില്‍ കേള്‍കാം ..അവന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ എന്നും കേള്ക്കുന്ന അയല്‍വക്കം നടുക്കുന്ന അലാറം . ഇടക്കിടെ അവന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാനും മോങ്ങാറുണ്ട്.



സ്കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ പൗലോസ്‌ ആണ് എന്റെ കൂട്ട് .എന്റെ വീടിനും സ്കൂളിനും ഇടയിലാണ് അവന്റെ വീട് . സ്കൂളിനു അപ്പുറത്തേക്കോ അവന്റെ വീടിനു ഇപ്പുരത്തെക്കോ ഞങ്ങളുടെ സൗഹൃദം വളര്‍ന്നിരുന്നില്ല . "നന്ഞെന്തിനു നാനാഴി ??" ഉച്ചയൂണിനു ശേഷം ഉപ്പുമാവില്‍ കുപ്പിച്ച്ചില്ലരച്ചു കാക്കകള്‍ക്ക് വിരുന്നോരുക്കാനും ചുവന്ന ചരല്‍ പാകിയ നാലാം ക്ലാസ്സിലെ ചെറിയ ബെന്ചിനടിയില്‍ കാമുകിമാരുടെ പേരുകള്‍ ചോക്ക്‌ കൊണ്ടെഴുതി വയ്ക്കാനും പൗലോസ്‌ കൂടെ തന്നെയുണ്ടായിരുന്നു. മാവിന്മേല്‍ കല്ലേറും ,വഴിചാലില്‍ മീന്‍പിടുത്തവും ആയി സ്കൂളിലേക്കും തിരിച്ചിങ്ങോട്ടും ഉള്ള യാത്രകള്‍ എന്നും സംഭവബഹുലങ്ങള്‍ ആയിരുന്നു. എന്നാല്‍ അവയെന്നും അവന്റെ പടിപ്പുരയില്‍ അവസാനിച്ചു പോന്നു.


അങ്ങനെ പ്രായം രണ്ടക്കം തികയാന്‍ ഇനി രണ്ടു കൊല്ലം കുടിയുന്ടെന്നറിയിച്ച ഒരു ശനിയാഴ്ച ഞാന്‍ കൊടുത്ത പിറന്നാള്‍ മിട്ടായിയുടെ മധുരവും നുണഞ്ഞു കൊണ്ടു അവന്‍ ആദ്യമായി ലക്ഷ്മണ രേഖ ഭേദിച്ചു. അവന്‍ എന്റെ കൂടെ വീട്ടിലേക്ക് വന്നു. എന്റെ പളുങ്ക് ശേഖരവും കളിപ്പാട്ടങ്ങളും ജിജ്ഞാസ കലര്ന്ന അസൂയയോട് കൂടി നോക്കി കണ്ടു. പിന്നെ രമേശനും സത്യനും കൂടി എത്തിയപ്പോള്‍ ഞങള്‍ കളികള്‍ തുടങ്ങി. പളുങ്ക് കളി, പമ്പരം കളി അവസാനം കണ്ണ് പൊട്ത്തിക്കളി. അമ്പലത്തില്‍ വെടി മുഴങ്ങിയതും നേരം പോയതും അറിഞ്ഞില്ല .കളി പൊടി പൊടിച്ചു..തകര്‍ത്തു മുന്നേറി..


അത് എന്റെ ഊഴം ആയിരുന്നു . കണ്ണ് പൊത്തി എണ്ണാന്‍ തുടങ്ങി . പെട്ടെന്ന് പൌലോസിന്റെ അലര്‍ച്ച കേട്ട് എണ്ണം പാതിയില്‍ നിര്ത്തി. ഞാന്‍ ഞെട്ടി കണ്ണും തുറന്നു നോക്കിയപ്പോള്‍ അവന്റെ അമ്മ അവനെ ഒരു കയ്യില്‍ പിടിച്ചുയര്‍ത്തി പുളിവാര്‍ കൊണ്ടു തല്ലുകയാണ്‌. സ്കൂള് വിട്ടു വീട്ടില്‍ ചെല്ലാതെ കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നതിനു കിട്ടിയ ശിക്ഷ അല്പം കൂടി പോയെന്ന് തോന്നി. ഇതും കണ്ടു അന്തം വിട്ടു നില്ക്കുന്ന എനിക്കും കിട്ടി എന്റെ മാതാവില്‍ നിന്നും ചട പടേന്ന്...രമേശന്റെയും സത്യന്റെയും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ..അവരവരുടെ വീടുകളിലേക്ക് ഓടിയൊളിച്ചു. അമ്മയുടെ കൈകളില്‍ കിടന്നു കുതറുന്ന പൌലോസിന്റെ രോദനം ഇടവഴികളിലൂടെ അകന്നു പോയി. എനിക്ക് തല്ലു കിട്ടിയത് വിളക്ക് വെക്കുന്ന നേരത്ത് കളിച്ചു കൂത്താടിയത്തിനു മാത്രമായിരുന്നില്ല ,പീടികയില്‍ പോയി വെട്ത്തിലയും പുകലയും വാങ്ങാന്‍ അമ്മൂമ്മ തന്ന കാശും കയ്യില്‍ വെച്ചു അക്കാര്യം മറന്നു കൊണ്ടായിരുന്നു എന്റെ കളി .


അപ്രതീക്ഷിതമായ പ്രഹരം എല്ലാ മറവികളെയും തോല്പ്പിച്ചു ഓര്‍മ്മകളെ തിരികെ കൊണ്ടു വന്നു ... വേഗം പോയി കയ്യും കാലും മുഖവും കഴുകി പീടിക ലക്‌ഷ്യം വെച്ചു പാഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. മംമൂഞ്ഞി ഇക്ക കടയടക്കും മുന്പേ സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു . സെന്ററിലെ വെളിച്ച്ചത്ത്തിനപ്പുറത്തു കിഴക്കോട്ടു ഇരുട്ടിന്റെ പരവതാനി കണ്ടപ്പോള്‍ ഞാന്‍ ചെറുതായി ഒന്നു നടുങ്ങി. കാതങ്ങള്‍ക്കു അപ്പുറം ഏതോ ഒരു ചെകുത്താന്‍ കുന്നില്‍ ഒരു കുറുക്കന്‍ ഓരിയിട്ടു. കുറച്ചു നേരം അവിടെ തന്നെ തട്ടി മുട്ടി നിന്നു . കിഴക്കോട്ടു ടോര്‍ച്ചു ലൈറ്റും കത്തിച്ചു ആരെങ്കിലും ഇപ്പോള്‍ നടന്നു പോയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അടിയുടെ ചൂടു കൊണ്ടോ ഒരു ഉദ്ദേശ്യം മനസ്സിലുണ്ടായിരുന്നത് കൊണ്ടോ എന്തോ ഇങ്ങോട്ട് വരുമ്പോള്‍ ഒട്ടും ഭയം തോന്നിയിരുന്നില്ല . ആശാരി മൂലയില്‍ വെളിച്ചത്തിന്റെ അവസാന തുണ്ടും തീര്ന്നു പോയി. ഇനിയങ്ങോട്ട് പാടം വരെ പൂഴി മണ്ണ് പതയുന്ന ഇരുണ്ട വഴി . വഴിയുടെ ഇരു വശവും പകല്‍ സമയങ്ങളില്‍ പ്രേതങ്ങള്‍ ഉറങ്ങുന്ന കരിങ്ങോട്ട മരങ്ങളുടെ ഘോഷയാത്ര ആണ്. ഈ മരങ്ങളുടെ ചുവടെ പാമ്പുകളും കീരികളും താമസിക്കുന്ന കൈത കാടുകളും പൊത്തുകളും .കുറച്ചങ്ങോട്ട് പോയാലാണ് വെളിച്ചവും വീടുകളും തുടങ്ങുന്നത്.. അത് വരെ റോഡ്‌ വിജനമാണ് ... ഈ ഇരുളിന്റെ വഴിയില്‍ ആകെ വീട് എന്ന് പറയാനുള്ളത് ബീരാന്‍ മുതലാളിയുടെതാണ് . അതാണെങ്കില്‍ എനിക്ക് ഒരു പ്രേത ഗൃഹവും. ഈ ബീരാന്‍ മുതലാളിയെ ഇതുവരെ കണ്ടിട്ടില്ല . ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല.


കരിങ്ങോട്ട കാടുകള്‍ക്ക് നടുവില്‍ കുറച്ചു ഉള്ളിലോട്ടു വലിഞ്ഞു ചെറിയ ഒരു വീടാണ് . ആരും ഇതുവരെ അങ്ങോടു പോയിട്ടില്ല . സ്കൂളില്‍ പോകുമ്പോള്‍ ഇടയ്ക്ക് ആ വീടിന്റെ ഇറയത്തു ഒരു തള്ള ഇരിക്കുന്നത് കാണാറുണ്ട്. ഒപ്പന വേഷം ധരിച്ച ഒരു നൂറു വയസ്സുകാരി. അതാണോ ഈ ബീരാന്‍ മുതലാളി ?? ആരാണ് ആ വീട്ടില്‍ വേറെ താമസക്കാര്‍ ?? ആ വീടിന്റെ ഉള്ളില്‍ എന്തെല്ലാമാണ് ഉള്ളത് ? ഒന്നും അറിയില്ല. ..



സകല ദൈവങ്ങളെയും അര്‍ജുനന്റെ പത്തു നാമങ്ങളും മനസ്സില്‍ വെച്ചു കൊണ്ടു ഞാന്‍ ഇരുട്ടിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങി.. ..കുടുംബം ഒന്നടങ്കം കൂടെയുണ്ടെങ്കില്‍ പോലും സന്ധ്യക്ക്‌ ശേഷം ഈ വഴിയേ നടക്കുമ്പോള്‍ ഒരു നെഞ്ഞിടിപ്പ്‌ ആണ് . പുറം കണ്ണിലൂടെ പല പല രൂപങ്ങള്‍ ഈ ഭീകര രൂപങ്ങളായ കരിങ്ങോട്ട മരങ്ങളില്‍ മിന്നി മറയുന്നത് ഞാന്‍ മാത്രം കാണാറുണ്ട് . അപ്പോളെല്ലാം കൂടെയുള്ളവരോട് ഒട്ടി നടക്കും ..


ഇപ്പോളാണെങ്കില്‍ ഞാന്‍ ഒറ്റക്കും . എന്റെ ഭാരം കുറഞ്ഞു വരുന്നതു പോലെ തോന്നി. കഴുത്ത് ഞെരിക്കാന്‍ കൈകള്‍ നീട്ടുന്ന മരങ്ങളെ നോക്കാതെ ഞാന്‍ നടന്നു . ഭയം അതിന്റെ പരമ്യതയിലെതിയത് ബീരാന്‍ മുതലാളിയുടെ വീടിനോടടുത്ത് എത്തിയപ്പോളാണ് . എന്റെ ചുവടു വെയ്പിനേക്കാള്‍ ശബ്ദം നെഞ്ഞിടിപ്പിനുന്ടെന്നു തോന്നി . പെട്ടെന്ന് ഒരു ഞെരക്കവും മരച്ചില്ല കുലുങ്ങുന്ന ശബ്ദവും . അറിയാതെ ഒരു ഉള്ക്കിടിലത്തോട്‌ കൂടി കണ്ണുകള്‍ അങ്ങോട്ട് തിരിഞ്ഞു പോയി.


ഇടതു വശത്ത് നില്ക്കുന്ന ഒരു മരത്തില്‍ ഒരു കുട്ടി ചാത്തന്റെ കറുത്ത രൂപം അകലെ ഇനിയും മരിക്കാത്ത നാട്ടു വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ കണ്ടു..ഒന്നേ നോക്കിയുള്ളൂ.. പിന്നെ തലച്ചോറ് പ്രവര്ത്തനം നിര്ത്തി.. കാലുകള്‍ അത് ഏറ്റെടുത്തു. ഇരുട്ടിലൂടെ നൂറേ നൂറു സ്പീഡില്‍ ഞാന്‍ പാഞ്ഞു കിഴക്കോട്ടു. വീടിന്റെ വാതിലില്‍ ചെന്നിടിച്ചു വീണു.


എന്നെ ആരും വിശ്വസിച്ചില്ല പോരാത്തതിന് ടോര്‍ച്ച്‌ എടുക്കാതെ പോയതിനു നല്ല ചീത്തയും കേട്ടു. എന്നാലും എനിക്ക് എന്റെ കണ്ണുകളെ അവിശ്വസിക്കാന്‍ പറ്റിയില്ല ഓര്‍മ്മയില്‍ ആ ചെകുത്താന്റെ രൂപം തേട്ടി തേട്ടി വന്നു. അത് ശരിക്കും പിശാചായിരുന്നോ? അതോ കെട്ടു പിണയുന്ന മരച്ചില്ലകള്‍ പിശാചിന്റെ രൂപം കൈകൊണ്ടാതോ ? വിശപ്പില്ലാഞ്ഞിട്ടും ഒരു വിധം അത്താഴം കഴിച്ചു ..കിടക്കാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു . പൌലോസിന്റെ അമ്മയും പിന്നൊരു സ്ത്രീയും ..അവരുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിട്ടുണ്ട് . പൌലോസിനെ കാണാനില്ലത്രേ !! എല്ലായിടത്തും അന്വേഷിച്ചു.. അയല്‍ വീടുകളിലും ബന്ധു ഭവനങ്ങളിലും ..ഇനി ഇവിടെങ്ങാനും വന്നോ എന്നറിയാന്‍ വന്നതാണ്‌ ..


ധൃതിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ " വൈകിട്ട് ഞാനവനെ ഒരു പാടു തല്ലിയതാണെന്റെ ഈശോയെ " എന്നവര്‍ തേങ്ങുന്നതു ഞാന്‍ കേട്ടു.


അച്ഛനും ചേട്ടനും ടോര്‍ച്ചുമായി അവരെ അനുഗമിച്ചു പുറത്തേക്ക് നടന്നു. ഞാന്‍ അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നു.ഭൂത പ്രേതങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും അതൊക്കെ മനുഷ്യന്റെ വെറും തോന്നലുകള്‍ മാത്രമാണെന്നും ഉള്ള ഉപദേശങ്ങള്‍ കേട്ടു ഞാന്‍ വെറുതെ കിടന്നു. പൌലോസിന്റെ തിരോധാനവും എന്റെ ചെകുത്താന്‍ ദര്‍ശനവും ആകെ കൂടി വല്ലാത്ത ഒരു ഭയം തോന്നി തുടങ്ങി . ഈ രാത്രിയില്‍ അവനിതെങ്ങോട്ടു പോയി ? ചിന്തകള്‍ കാട് കടന്നു ..അവനെ ഏതെങ്കിലും പ്രേതം പിടിച്ചു കൊന്നു കാണുമോ ? ദൈവമേ അവനൊന്നും വരുത്തരുതേ.. എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. എനിക്ക് ഉറക്കം വന്നില്ല. നേരം പാതിരയോടടുതപ്പോള്‍ അച്ഛനും ചേട്ടനും തിരിച്ചു വന്നു. പാതിയുറക്കത്തില്‍, അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു." എന്തായി ആ ചെക്കനെ കണ്ടു കിട്ടിയോ?"



" കുരുത്തം കെട്ട ചെക്കന്‍ ആ ബീരാന്‍ മുതലാളീടെ വീടിന്റെ മുമ്പിലെ കരിങ്ങോട്ട മരത്തില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. " അച്ഛന്റെ മറുപടി .



എന്തായാലും അടുത്ത ദിവസം സ്കൂളില്‍ പോകുമ്പോള്‍ ഒളിച്ചോട്ടത്തെ കുറിച്ചു പൌലോസിനോട്‌ ചോദിച്ചില്ല. ഞാന്‍ ശനിയാഴ്ച വൈകുന്നേരം ചെകുത്താനെ കണ്ട കാര്യവും അവനോടു പറഞ്ഞില്ല.