Saturday, June 20, 2009

രമേശന്‍




വൈകുന്നേരം അടുത്തടുത്ത രണ്ടു വീടുകളില്‍ നിന്നും ഒരേ സമയം അലറല്‍ ഉയര്ന്നു ..
"എന്നെ കൊല്ലുന്നേ ......ഞാന്‍ ഇനി ചെയ്യില്ലേ ......."
എന്നിങ്ങനെ പല ഭാവങ്ങളില്‍ പല ആവേഗങ്ങളില്‍..
"എന്തോരം തല്ലു കിട്ടീട്ടും ഇവറ്റകളെന്താ പഠിക്കാത്തെ ..?? " റോഡിലൂടെ പോകുന്ന ആരോ ഒരാള്‍ സ്വയമോ സഹയാത്രികനോടോ ചോദിച്ചു..
ചായപ്പീടികയിലിരുന്നു ഒന്നിന് പുറകെ ഒന്നായ്‌ ബീഡി കത്തിച്ച വേലായേട്ടന്റെ മനസ്സിലും ചെറിയ കുറ്റബോധം തോന്നി തുടങ്ങി ..പിള്ളേരെ ഒന്നു വെരട്ടണം എന്ന് കരുതി മാത്രമാണ് അപ്പോള്‍ തന്നെ വീട്ടില്‍ കേറി ചെന്നു പരാതി പറഞ്ഞതു. ഇതിപ്പോള്‍ ചങ്കു കലങ്ങുന്ന വിധമല്ലേ പിള്ളേര്‍ തൊള്ള പോളിക്കുന്നെ ..
എന്നാലും പിള്ളേരുടെ ചെയ്തി ഓര്‍ക്കുമ്പോള്‍ ദേഷ്യം തികട്ടി വരുന്നുമുണ്ട് ..
നേരം പോയി ..ഗ്രാമത്തിലെ ചിമ്മിനി വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞു ..ഇവിടെ വായ് പൊളിച്ചുള്ള കരച്ചിലുകള്‍ പതുക്കെ ഏന്തിക്കരച്ചിലായും പിന്നെ തേങ്ങലായും പരിണമിച്ചു ഉറക്കമായി മാറാന്‍ വെമ്പി നിന്നു. എങ്ങനെ ഉറക്കം വരാനാണ് ...മനസ്സു അടര്‍ന്നു വീണ പകലിലേക്ക് വീണ്ടും പാഞ്ഞു .
കിഴക്കേ വേലിക്കരികില്‍ നിന്നു കാലത്തു തന്നെ സിഗ്നല്‍ "ഠോ" ..നാവ് വളച്ച് കൊണ്ടുണ്ടാക്കുന്ന ഈ ശബ്ദം ഞങ്ങളുടെ സ്ഥിരം സിഗ്നല്‍ ആണ് ...'നാന്‍ റെഡി ഉങ്ക റെഡിയാ ?' എന്നാണിതിന്റെ പൊരുള്‍ ..തിരിച്ചങ്ങോട്ടും സിഗ്നല്‍ കൊടുത്തു കൊണ്ടു ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിച്ചെന്നു ..പതിവു പോലെ ഇന്നും രമേശന്റെ കണ്ണിലൊരു തിളക്കം ..ഇന്നു ഒപ്പിക്കാനുള്ള എന്തോ ഒരു കുസൃതി ഞാന്‍ കണ്ടു ...
"ഡാ നമുക്കിന്നു ടൈം ബോംബ് ഉണ്ടാക്കാം , ബാലമാമ്മന്റെ പീടികയില്‍ ഗുണ്ട് വന്നിട്ടുണ്ട് .."
"എവിടാടാ പൊട്ടിക്കാ ??"
"കളി കഴിഞ്ഞു എല്ലാരും പോയിട്ട് കാശ്മീരിലായാലോ ??" മുന്പേ പ്ലാന്‍ ചെയ്തിരുന്ന ഉത്തരം ..
"ഹാ ..അത് കലക്കി !! " ദിഗന്തങ്ങള്‍ നടുങ്ങുന്ന സ്ഫോടന ശബ്ദം കേട്ട് കാശ്മീരിലെ കൂറ്റന്‍ അയിനി മരത്തില്‍ നിന്നും ഒരായിരം വവ്വാലുകള്‍ ഒരുമിച്ചു ചിതറിപ്പറക്കുന്ന കാഴ്ച ഞാന്‍ മനക്കണ്ണില്‍ കണ്ടു. സൂര്യന്‍ പെട്ടെന്നൊന്നു പടിഞ്ഞാട്ടു ചാഞ്ഞിരുന്നെന്കില്‍ എന്ന് ആശിക്കേം ചെയ്തു.
അത് തന്നെ സംഭവിച്ചു ..വെയില്‍ ചാഞ്ഞു .. കളിക്കളം കാലിയായി ..ഞങ്ങള്‍ ബോംബിന്റെ അസംസ്കൃത വസ്തുക്കളുമായി കാശ്മീരിലെ പ്ലാവിന്‍ ചോട്ടില്‍ ഇരുന്നു. ഓണരാത്രികളില്‍ ഈ പ്ലാവിന്‍ ചുവട്ടിലാണ് വേലായേട്ടനും മറ്റു നാട്ടുകാരും ചേര്ന്നു ഓണക്കളികളും ഓണത്തല്ലും നടത്താറ്..അന്നൊക്കെ ഈ പ്ലാവിന്‍ ചില്ലയില്‍ കെട്ടി വെച്ചിരിക്കുന്ന കോളാമ്പി മൈക്കില്‍ നിന്നും നിര്ഗ്ഗളിക്കുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ അങ്ങ് കിഴക്കേ പാടം വരെ കേള്ക്കാം ..ചില രാത്രികളില്‍ അപ്പാപ്പന്റെ കയ്യും പിടിച്ചു ഞങ്ങളും ഓണക്കളി കാണാന്‍ വരാറുണ്ട്. ..

"ഡാ പണ്ടാരടങ്ങാന്‍ ഒന്നര രൂപേടെ സാധനാ ...പൊട്ടിയാല്‍ നിലം കുലുങ്ങും കൊഴപ്പാവോ??"വലിയ ശാസ്ത്രജ്ഞനെ പോലെ അളന്നു മുറിച്ച അയിനിത്തിരി (പ്രി ഫോം ഓഫ് അയിനി ചക്ക ) ഗുണ്ടിന്റെ തിരിയില്‍ വെച്ചു കെട്ടുന്ന രമേശനോടു ഞാന്‍ സംശയം ചോദിച്ചു ..
"ഹെന്തു കൊഴപ്പം പൊട്ടുമ്പോള്‍ നമ്മളിവിടെ ഇല്ലല്ലോ ഹി ഹി പിന്നെന്താ ..!!"തീ അയിനിത്തിരിയിലെക്കു ഊതിപ്പകര്‍ന്നു കൊടുക്കുമ്പോള്‍ തലയല്‍പ്പം ചെരിച്ചു കൊണ്ടു അവന്‍ മൊഴിഞ്ഞു.
അതും ശരിയാണ് ...ഉണങ്ങിയ അയിനിത്തിരിയില് ഒരറ്റം കത്തിച്ചു മറ്റേ അറ്റത്ത്‌ പടക്കത്തിന്റെ തിരി വെച്ചു കെട്ടി മണിക്കൂറുകള്‍ക്കു ശേഷം സ്ഫോടനം സാധ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയില്‍ വിശ്വസിക്കാം ....സംഗതി 'സെറ്റ് അപ്പ് ' ആക്കി സേഫ് ആയ സ്ഥലത്തു വെച്ചു ഇടം കാലിയാക്കിയാല് ആരറിയാന്‍ പൊട്ടിച്ചതാര് ?? പൊട്ടിയതെന്തു ??
വര്‍ഷങ്ങള്‍ക്കു ശേഷംഇമ്മാതിരി ഗുണ്ടുകളുടെ പുതു ഭാവങ്ങള്‍ ലോകമെമ്പാടും പരീക്ഷിക്കപ്പെടും എന്നും അന്നാരറിഞ്ഞു..!!
അയിനിത്തിരിയിലെക്കു തീ പടര്ന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു നാലു പാടും ഒന്നു കണ്ണോടിച്ചു. പിന്നെ നടന്നു. മൂട് കീറി കണ്ടം വെച്ച ട്രൌസറിനു പകരം കുര്‍ത്തയും പൈജാമയും എണ്ണ തേച്ചു കിളിക്കൂടും ഉണ്ടാക്കി ഈരി വെച്ച തലയ്ക്കു പകരം വരണ്ടു ജട പിടിച്ചു പാറുന്ന തലമുടിയും ആയിരുന്നെങ്കില്‍ ഒരു അറസ്റ്റ്‌ ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല എന്ന ഭാവത്തോടെ ..കാശ്മീര്‍ ലക്‍ഷ്യം വെച്ചു..
തെക്കേ പറമ്പിന്റെ അപ്പുറം ഒരു വലിയ പറമ്പാണ്... കിഴക്കുള്ള കൂട്ടുകാരന്റെ തന്നെ തലമുറയില്‍ പെട്ട ഏതോ ഒരു കാരണവര്‍ ഇനിയും ഭാഗം വെച്ചു കൊടുക്കാത്ത ഒരു വലിയ പ്ലോട്ട്. ഒരു പാതിയില്‍ അയിനി ,തേക്ക്,കശുമാവ്, കണ്ണിമാവ് വന്‍ മരങ്ങളും ചെത്തി ചെമ്പരുത്തി കാര തുടങ്ങി ചെറുകിട ഇനങ്ങളും തിങ്ങി നില്ക്കുന്ന കാടും അതിനോട് ചേര്ന്നു വലിയൊരു കുളവും അല്‍പ്പം മാറി തണല്‍ വിരിച്ചു നില്ക്കുന്ന പ്ലാവും പച്ചപ്പുല്‍ മൈതാനവും കൂടി ആയപ്പോള്‍ നാട്ടുകാര്‍ സ്നേഹത്തോടെ ഇട്ട പേരാണ് "കാശ്മീര്‍" .ഇന്നു 'പൊക്രാന്‍' ആയി മാറാന്‍ പോകുന്ന സ്ഥലം !!
മധ്യവേനലവധിയില്‍ ക്രിക്കറ്റും ഫുട്ബാളുമായി ആര്‍ത്തലക്കുന്ന ഒരു പിടി ചെറു വാല്യങ്ങളും തണല്‍ വിരിക്കുന്ന പ്ലാവിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്നു ചീട്ടു കളിക്കുന്ന മധ്യവയസ്സരും കാശ്മീരിലെ സ്ഥിരം കാഴ്ചയാണ്. ഈ കാടിന് ചേര്ന്നു ഒരൊറ്റ വീടെ ഉള്ളൂ ..വേലായേട്ടന്റെ ..കഠിനദ്ധ്വാനിയും അഞ്ചാറു പോത്തുകള്‍ ആട് പട്ടി കോഴികള്‍ക്കുടമയുമായ കാരിരുമ്പില്‍ നിര്‍മ്മിതമായ കറുത്ത വേലായേട്ടന്‍..! അങ്ങനെ കിഴക്കുള്ള കാരണവരുടെ വൈകിയ തീരുമാനത്തിന്റെ പുറത്തു എണ്ണമറ്റ കശുനണ്ടിയും കണ്ണിമാങ്ങയും അടുക്കളയിലേക്കുള്ള വിറകും തുറന്ന കക്കൂസ് ആയ പൊന്തക്കാടും പതിച്ചു കിട്ടിയ മേല്നോട്ടാവകാശത്തിന്റെ പേരില്‍ അനുഭവിക്കാന്‍ യോഗം കൈവന്ന ഒരേ ഒരാള്‍.
പാമ്പ് , മരപ്പട്ടി ,തേളുകള്‍ മുതലായ ക്ഷുദ്ര ജീവികള്‍ വിഹരിക്കുന്ന ഈ പൊന്തകാടുകള്‍ അപകടം പിടിച്ചവയാണ് ..പോരാത്തതിന് പ്രഭാത കര്‍മ്മങ്ങള്‍ക്ക് വേലായേട്ടനും കുടുംബവും വിനിയോഗിച്ചിരുന്ന സ്ഥലം കൂടി ആയതു കൊണ്ടു മൈനുകള്‍ പാകിയ യുദ്ധ ഭൂമിയില്‍ പട്ടാളക്കാരെന്ന പോലെയാണ് ഞങ്ങള്‍ കാട്ടിലേക്ക് പ്രവേശിച്ചത്‌..
മുന്നില്‍ നടക്കുന്ന രമേശന്‍ പെട്ടെന്ന് നിന്നു " ഡാ പോത്ത് !!"
എന്നെയാണോ ഉദ്ദേശിച്ചത് എന്ന രീതിയില്‍ നോക്കിയ എന്നോട് കണ്ണ് കൊണ്ടു ഇടത്തേക്ക് അവന്‍ ചുണ്ടി ..
വേലായെട്ടന്റെ രണ്ടു പോത്തുകള്‍ കാടിനുള്ളില്‍ കാട്ടു പോത്തായി നില്ക്കുന്നു..
കണ്ടത് നന്നായി കഴുത്തിനും കെട്ടിയിട്ട മരത്തിനും ഇടയിലുള്ള കയറിന്റെ നീളം കണക്കു കൂട്ടുന്നതില്‍ പിഴച്ചാല്‍ 'കാലന്റെ വാഹനം ' ഇടിച്ച്ചാവും മരണം ..
" ഇവറ്റകളും ഇന്നൊന്നു ഞെട്ടും ഹി ഹി !!" രമേശന്‍ തലയുയര്‍ത്തി നോക്കിയ ഒരു പോത്തിനെ നോക്കി ചിരിച്ചു.
കുറച്ചു തിരഞ്ഞതിനു ശേഷം ബോംബ് ഫിക്സ് ചെയ്യാന്‍ പറ്റിയ സ്പോട്ട് കണ്ടെത്തി .ഉണ്ങങ്ങിയ ഒരു കശുമാവിന്റെ കമര ..അവിടെ സാധനം ഫിക്സ് ചെയ്തു തീ അണന്ജിട്ടില്ലെന്നു ഉറപ്പു വരുത്തി ഞങ്ങള്‍ തിരിഞ്ഞു നടന്നപ്പോള്‍ അമ്പലത്തില്‍ വെടി മുഴങ്ങി..
ഇതെന്തു വെടി !! കിടിലന്‍ വെടി മുഴങ്ങാന്‍ പോകുന്നേയുള്ളൂ എന്ന് ഞാന്‍ മനസ്സില്‍ കരുതി.. പ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ കണ്ടു ഒരാള്‍ എതിരെ വരുന്നു .."ഡാ വേലായേട്ടന്‍..!!"രമേശന്‍ പറഞ്ഞു .."ഇയാളുടെ വീട്ടിലേക്ക് അപ്പുറത്തൂടെയല്ലേ വഴി ??" ഞാനും സംശയിച്ചു ...
ആളുടെ സ്ഥിരം യുണിഫോം ആയ ഒറ്റ തോര്‍ത്തും ധരിച്ചു ബീഡി ആഞ്ഞു വലിച്ചു കൊണ്ടു ഞങ്ങളെ കടന്ന്നു പോയപ്പോള്‍ പ്ലാവിന്‍ ചോട്ടില്‍ നിന്നു ഞങ്ങള്‍ പരസ്പരം മുഖം നോക്കി..
" പഹയന്‍ രണ്ടിന് പോകാന്നാ തോന്നണേ .." കാട്ടിലേയ്ക്ക് ശീഘ്രം കയറിപ്പോയ വേലായേട്ടനെ നോക്കി രമേശന്‍ പറഞ്ഞു.. ആളുടെ ആഞ്ഞു ബീഡി വലിച്ചുള്ള നടത്തത്തിന്റെ സ്പീഡ് കണ്ടപ്പോള്‍ എനിക്കും തോന്നിയതതു തന്നെ ..
" ഡാ പ്രശ്നാവോ ?? ആള് നമ്മളെ കണ്ടതും ആണല്ലോ ?!!" അതിനുത്തരം രമേശന്റെ മൌനം ആയിരുന്നു.
"ഡാ എന്തോരം നേരം എടുക്കും പൊട്ടാന്‍ ?? " ഞാന്‍ വീണ്ടും ചോദിച്ചു ....പെട്ടെന്ന് പ്ലാവ് ഐ എസ് ആര്‍ ഓ യുടെ മേല്‍ക്കൂരയും രമേശന്‍ കസ്തൂരി രംഗനും ആയി മാറി ..കൈ വിരല്‍ മടക്കി കണക്കു കൂട്ടി കൊണ്ടു കസ്തൂരി രംഗന്‍ മൊഴിഞ്ഞു " ഒരു ഇരുപതു മിനിറ്റു എടുക്കും.."
നെഞ്ചില്‍ ഒരു ടൈം ബോംബ് കൌണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു ..ടിക്‌ ടിക്‌ ടിക്‌ ടിക്‌ ...
പറഞ്ഞിട്ട് ഒരു ഇരുപതു സെകന്റ് പോലും എടുത്തില്ല അത് സംഭവിച്ചു.. ഒരു മിന്നലും 'ബ്ഭ്തും' ഒരു കുലുക്കവും ... അയിനിമരത്ത്തില്‍ നിന്നും എത്ര വവ്വാലും കാക്കകളും പറന്നുവെന്നു അറിഞ്ഞില്ലെങ്കിലും നെഞ്ചില്‍ നിന്നും ഓരോ കിളികള്‍ പറന്നത് ഞങ്ങള്‍ അറിഞ്ഞു.
ആ മഹാ വിസ്ഫോടനത്തില്‍ ഒരു അലര്‍ച്ച മുങ്ങിപ്പോയോ എന്ന സംശയത്തെ സാധൂകരിക്കും വിധം ഒരു കറുത്ത രൂപം തൊട്ടടുത്ത കുളത്തിലേക്ക് ഡൈവ് ചെയ്യുന്നത് ഞങ്ങള്‍ കണ്ടു.. ശരീരത്തോട് പിണങ്ങി ആ ഒറ്റ തോര്‍ത്ത്‌ മുണ്ട് ഏതോ കള്ളിമുള്‍ചെടിയില്‍ അള്ളിപ്പിടിച്ചത് കൊണ്ടാവാം ആ രൂപം പരിപൂര്‍ണ നഗ്നമായിരുന്നതെന്ന് ഞാന്‍ ഊഹിച്ചു .. ചിരിക്കണോ കരയണോ ?
തണുത്ത വെള്ളത്തില്‍ ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ സ്വബോധം വീണ്ടെടുത്തു കിട്ടിയ വേലായേട്ടന്‍ ചാടിപ്പിടഞ്ഞു പോന്തക്കാടിലുടക്കിയ തോര്‍ത്തും വാരി വലിച്ചുടുത്ത് ഈറനോടെ ഞങ്ങളുടെ വീട്ടില്‍പ്പോയി പരാതി പറഞ്ഞതിന് ശേഷമേ സ്ഫോടന ശബ്ദ്ധം കേട്ടു കാടിന്റെ മറ്റേ മണ്ടയില്‍ നിന്നും കയറു പൊട്ടിച്ചു നാലു ദിക്കിലെക്കോടിയ തന്റെ അരുമകളായ നാലു പോത്തിനെ തിരഞ്ഞു പോയുള്ളൂ എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു.
കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു ..ഇനിയെന്ത് ? പറ്റുമെങ്കില്‍ ഇന്നു തന്നെ നാടു വിട്ടാലോ ?
" നീ വാടെക്കെ ...നമ്മളല്ല ന്നു പറഞ്ഞാല്‍ പോരെ ?" രമേശന്റെ വാക്കുകളില്‍ വലല്യ ആത്മ വിശ്വാസം പോര..
മുളയാറായി ..ഇരുട്ടിനോടുള്ള ഭയം ഒന്നു കൊണ്ടു മാത്രമാണ് കിഴക്കേ ഇറക്കാലിയില്‍ തിരുകി വെച്ചിരുന്ന പേര വടിക്ക് പണിയാകുമെന്നറിഞ്ഞിട്ടും വീട്ടിലേക്ക് കയറാന്‍ തീരുമാനിച്ചത് ...
പ്രതീക്ഷകള്‍ തെറ്റിയില്ല ...അന്തസ്സായി തല്ലു കൊണ്ടു ..അന്തസ്സായി വായ് പൊളിച്ചു കരഞ്ഞു..
കരച്ചിലിന്റെ നീളവും ആഴവും അളന്നപ്പോള്‍ ഒരു കാര്യം ഉറപ്പു ..എനിക്ക് കിട്ടിയതിന്റെ നാലിരട്ടി രമേശന് കിട്ടിക്കാണും..അടിയുടെ വേദനയിലും എനിക്ക് ചിന്ത രമേശന്‍ മാനസാന്തരം വന്നു നാളെ മുതല്‍ കൂട്ട് കൂടാന്‍ വരില്ലേ എന്ന പേടി ആയിരുന്നു..
എന്തായാലും സൂര്യന്‍ നൂറ്റിയെന്‍പതു ഡിഗ്രി തിരിഞ്ഞു വന്നു പറമ്പിന്റെ കിഴക്കേ മൂലയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ വീണ്ടും കേട്ടു "ഠോ" ..പഴയ തിളക്കം കണ്ണിലും കുസൃതിച്ചിരി ചുണ്ടിലും....
" ഇന്നു സിനിമക്കു പോകാം ..മനോജില്‍ രജനികാന്തിന്റെ പുതിയ പടം വന്നിട്ടുണ്ട് ..ഞാന്‍ പീടികേല്‍ പോയി ഇപ്പോള്‍ വരാം " നടന്നു നീങ്ങുന്ന രമേശന്റെ കാല്‍ വെണ്ണയില്‍ ചുവന്ന ചൂരല്‍പാടുകള്‍ അവനറിയാതെ ഞാന്‍ നോക്കി കണ്ടു.
***************
പിന്നീട് ഒരു പാടു വേനലും വര്ഷവും കടന്നു പോയി. കൌമാരം കൈവിട്ട സായാഹ്നങ്ങളൊന്നില്‍ രമേശന്‍ അമ്മാവന്റെ കൂടെ മദ്രാസ്സിന് പോയി. ഈയുള്ളവനും കാലാന്തരത്തില്‍ ബോംബെ ,ഗുജറാത്ത്‌ കറങ്ങി ത്ത്തിരിഞ്ഞു അവസാനം ഗോവയിലെത്തി ഇരുപ്പുറപ്പിച്ചു ...
പിന്നീട് ഒന്നു രണ്ടു തവണ ഓണ വിഷു ദിനങ്ങളില്‍ നാട്ടില്‍ വെച്ചു രമേശനെ കണ്ടിരുന്നെങ്കിലും കുസൃതി തിളക്കവും മായാപുന്ചിരിയും മാഞ്ഞ കുശലാന്വേഷണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമായി മദ്രാസ്സും ഗോവയും തമ്മിലുള്ള അകലം ഞങ്ങള്‍ക്കിടയിലും വന്നു ചേര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴക്കാലത്ത് ഗോവയിലെ വെര്‍ന്ന ഇന്ടസ്ട്രീസിലെ പത്താം നമ്പര്‍ plottil ഒരു മാനുഫാക്ച്ചുരിംഗ് കമ്പനിയിലെ ബാച്ച്ചലര്സ് റൂമിലെഎന്റെ ഫോണ്‍ ചിലച്ചു .ബാന്ഗ്ലുരിലെ കോഡ് ആണല്ലോ
" ഹെലോ ..ആരാ"
" ഞാനാടെയ്കെ ..രമേശന്‍..." പഴയ ബാല്യത്തില്‍ നിന്നും ഒരു മറുപടി .. വര്‍ഷങ്ങള്‍ക്കു മുന്പ് മഴവെള്ളത്തില്‍ കാല് കൊണ്ടു പടക്കം പൊട്ടിച്ചു കളിക്കുന്ന ചെന്ത്രാപ്പിന്നിയിലെ ഒരു മഴക്കാലം പുറത്തെ മഴയില്‍ പ്രതിധ്വനിച്ചു ...
" എവിടാടാ നിയിപ്പോള്‍ നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞു നീ മാമ്മന്റെ അരികില്‍ നിന്നും പോയെന്ന് ഇപ്പോള്‍ ബാന്ഗ്ലുരിലോ മറ്റോ ആണെന്ന് ...എന്റെ നമ്പര്‍ ആര് തന്നു ??"
" ഞാനിപ്പോള്‍ ബാന്ഗ്ലുരില്‍ തന്ന്യാ .ബൂത്ത്തിന്നാ വിളിക്കണേ ..ഞാന്‍ വെല്‍ഡ് റാണ്...വലല്യ മെച്ചമോന്നു മില്ല ...നിന്ടവിടെ വന്നാല്‍ വല്ല ചാന്‍സും കിട്ടോ??"
"ഇവിടെന്തു ചെയ്യാനാടാ ഇതൊരു പ്ലാസ്റ്റിക് കമ്പനി അല്ലെ ?"
" ഹലോ ...ഹല്ലോ.... ടക്.....
ഫോണ്‍ കട്ട് ആയി ...മഴക്കാലമല്ലേ...ലൈനില്‍ പ്രോബ്ലംസ്‌ കാണും ...പിന്നെ അവന്‍ വിളിച്ചില്ല ..എന്നാലും എന്റെ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചില്ലേ സന്തോഷമായി.. പുറത്ത് മഴ തകര്‍ക്കുന്നു.
കുറച്ചു നാളുകള്‍ക്കു ശേഷം അമാവാസി കരിന്തിരി കത്തിച്ചു വെച്ച ഒരു വൈകുന്നേരം എനിക്കൊരു കാള്‍...നാട്ടില്‍ നിന്നും ആണ് ...
"എടാ നമ്മുടെ രമേശന്‍ ബാന്ഗ്ലുരു വെച്ചു ആത്മഹത്യ ചെയ്തെടാ ...റൂമിനടുത്തുള്ള കുളിമുറിയില്‍ തുങ്ങിയെത്രേ.. " ഫോണ്‍ ഞാന്‍ വെച്ചു ...
ഒരു കാളല്‍ ...ഇരുട്ട് മനസ്സിലേക്കും പടര്ന്നു.. അവിശ്വസനീയം !! അവന്‍ അങ്ങനെ ചെയ്യോ? ഞാന്‍ ഉടനെ നാട്ടിലേക്ക് വിളിച്ചു ഞെട്ടിപ്പിക്കുന്ന ആ വാര്ത്ത സ്ഥിരീകരിച്ചു.. ഹൊ..ആകെ തളര്‍ന്നു..
ബാന്ഗ്ലുരിലെ ഏതോ ഒരു ഗലിയില്‍ കുടുസ്സായ ഒരു കുളിമുറിയില്‍ അവന്റെ ചേതനയറ്റ ശരീരം കാണാന്‍ കൌതുകത്തോടെ നില്ക്കുന്ന മറുനാട്ടുകാര്‍ക്കിടയില്‍ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുന്ചിരിയുമായി അവന്റെ ആത്മാവും നില്‍ക്കുന്നുണ്ടാവില്ലേ..
അന്ന് , കല്യാണവും , മരണവും , ജനനവും എല്ലാം ആഘോഷമാക്കി മാറ്റുന്ന ശരാശരി മലയാളിയുടെ നിലവാരത്തിലേക്ക് ഞാനും താണു...ഒരു പാടു കുടിച്ചു...റൂമില്‍ വന്നു കിടന്നപ്പോള്‍ കണ്മുന്‍പില്‍ രമേശന്‍ മാത്രം ..പല രൂപത്തില്‍.. ചാണകം തേച്ച ഞങ്ങളുടെ കിഴക്കേ ഇറയത്ത്‌ അവന്റെ അച്ഛമ്മയുടെ ഒക്കത്തിരുന്നു കൈ കാലിട്ടടിക്കുന്ന ഒന്നര വയസ്സുകാരന്‍ ..അമ്പലത്തിലെ ഉത്സവത്തിനു എഴുന്നെള്ളിച്ച ആനപ്പുറത്തിരുന്നു പാന്‍പരാഗ് ചവച്ചു തുപ്പിയ തോന്യാസി.. ന്യൂസ് പേപ്പര്‍ വിറ്റു നേടിയ സ്വന്തം കാശ് കൊണ്ടു വാങ്ങിയ കാലന്‍ കുട ഷര്‍ട്ടിന്റെ പുറകില്‍ എപ്പോളും കൊളുത്തി നടക്കുന്ന തമാശക്കാരന്‍. വായനാ ശാലയിലെ വാര്‍ഷികാഘോഷത്തിനു ഒരു ലളിതഗാനം വികൃതമായ് പാടിയ പഴയ സഹപാഠിയെ "യേശുദാസിന്റെ പേരു ചീത്തയാക്കിയില്ലെടാ പട്ടി !! " എന്ന് പറഞ്ഞു അവന്റെ കോളറിനു പിടിച്ചു തല്ലുണ്ടാക്കിയ തെമ്മാടി ..ഏപ്രില്‍ ഫൂള്‍ ദിവസം നായ് കൊരണം പൊടി ബെഞ്ചില്‍ വിതറി ചായപ്പീടികയിലെ പുലര്‍കാല സന്ദര്‍ശകരെ ചൊറിയിപ്പിച്ച വിരുതന്‍ ....പിന്നെ കണ്ണിലെ തിളക്കവും പുഞ്ചിരിയും കിഴക്കേ കുളത്തില്‍ കഴുകിക്കളഞ്ഞു അമ്മാവന്റെ കൂടെ മദ്രാസ്സിന് വണ്ടി കയറിയ ഗൌരവക്കാരന്‍.
എന്തായാലും "കൂട്ടുകാരന്‍" എന്ന വാക്കു കേള്ല്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ പതിഞ്ഞ രൂപം അവന്റെതാണ്.. മറക്കാന്‍ പറ്റില്ല !!!!!!

ഇരു വശത്തും നിന്നു ചൂണ്ടിയ ചൂണ്ടാക്കാരെ വലിയ ചൂണ്ടാകാരന്‍ കൊണ്ടുപോയി...പുതിയ ഇര കോര്‍ത്ത്‌ ചൂണ്ടലിടാന്‍ തയ്യാറായി നില്ക്കുന്ന അവനെ സ്മരിച്ചു കൊണ്ടു ഞാന്‍ ഉറക്കത്തിലേക്കു വഴുതി...




Monday, June 8, 2009

ചന്ത ദുരന്തം ...







മാതാപിതാക്കളും ജ്യേഷ്ടനും പെങ്ങളും ...
കൂട്ടുകാരും ചില ബന്ധു ജനങ്ങളും ...
"വേണ്ട വേണ്ടാ " ന്നുള്ള വാക്കുകളെല്ലാമേ ..
കാറ്റില്‍ പറത്തി ഞാന്‍ മുന്പേ കുതിക്കവേ..
കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍ സ്വപ്നം
ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..
നോട്ടട്ടിയിട്ടോരോ ബ്രീഫ്‌ കേയ്സുമായ്‌ പുറം..
ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..
തോളത്തു തട്ടുന്നോ 'രംബാനിയും ' കര-
ഗ്രസ്തം കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...
ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..

ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും'
വാങ്ങുന്നതിന്‍ മുന്പേ വിറ്റൊടുക്കുന്നോരീ
'ഹ്രസ്വ വ്യാപാരത്ത്തിന്‍' കുശല തന്ത്രങ്ങളും ...
'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ്‌ ..
അറിവിന്‍ മുറിവൈദ്യ രാജനായ്‌ മാറവേ...
ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ്‌ ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..

നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു
നെഞ്ചം കുലുക്കുന്ന വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ്‌ നിന്നു കൊണ്-
ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം..
ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..
കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..
ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...
നിലവിളികള്‍ ചങ്കില്‍ തടഞ്ഞിട്ടിരുട്ടിലായ്‌ -
തപ്പുമ്പോളെന്‍ ന്റമ്മേ ..മേലാകെ വേദന..!!!




Thursday, June 4, 2009

ഡേ ലൈറ്റ്‌ റോബ്ബറീ


കാലം വീണ്ടും പുറകിലോട്ടു ...

വിശാലമനസ്കന്‍ പണ്ടു പറഞ്ഞ പോലെ കാക്കകളും അലക്ക് കല്ലിന്മേല്‍ വീഴുന്ന തുണികളും അണ്ണാരക്കന്നനും പാശ്ചാത്തല സംഗീതമോരുക്കുന്ന എന്റെ നാട്ടിലെ ഒരു ഉച്ചനേരം ॥

ഏഴോ എട്ടോ ആണ് അന്നെന്റെ പ്രായം . ഇന്നത്തെ പിള്ളേരില്‍ കാണാത്ത ഒരു സ്വഭാവ സവിശേഷത അന്ന് ഒരു വിധം പിള്ളേര്‍സിനിടയിലെല്ലാം സര്‍വ സാധാരണമായിരുന്നു... കൊതി !!..വെറും കൊതിയല്ല "പുറം തീറ്റ കൊതി !!" സ്കൂളിനു മുന്‍പിലെ ചാര്‍ളിയേട്ടന്റെ കടയില്‍ പ്ലാസ്റ്റിക് ഭരണിയില്‍ നിറഞ്ഞിരിക്കുന്ന "ജയമോഹിനിയും " ഒടിയന്റെ ഹോട്ടലിലെ "പൊറോട്ട സാമ്പാറും " വെറും കാരണങ്ങള്‍ മാത്രം.

സ്കൂളില്ലാത്ത സമയത്താണെങ്കില്‍ ബാലമാമ്മന്റെ ചായകടയിലെ ബെന്നും വെള്ളച്ചായയും അല്ലെങ്കില്‍ ചില്ല് ഭരണിയില്‍ വെച്ചിരിക്കുന്ന പത്തു പൈസക്ക്‌ രണ്ടു വീതം കിട്ടുന്ന ബ്രിട്ടാനിയ പിണ്ണാക്ക് ബിസ്കറ്റ്‌ ।

ഇടയ്ക്ക് കെ കെ എസ് പറഞ്ഞ പോലെ ഇന്നീ കാണുന്ന സാമ്പത്തിക മാന്ദ്യമൊന്നും അപ്പഴത്തെതിനു മുന്‍പില്‍ ഒന്നുമല്ല. ഒരു നാലണ കയ്യിലോത്തുവരണമെങ്കില്‍ വിഷുവോ ഓണമോ വരണം . അതില്ക്കൂടുതെലെങ്ങാനും കയ്യില്‍ കണ്ടാല്‍ പിന്നെ ഇന്‍കം ടാക്സ് റെയ്ഡ് ആണ് . ഇത്രയും കാശ് എവിടുന്ന് കിട്ടി ?..ആര് തന്നു ? എന്നൊക്കെയാവും കാര്യങ്ങള്‍. എന്നിരുന്നാലും ' ജയമോഹിനി പൊറോട്ട മുതലായ അവശ്യ വസ്തുക്കള്കായുള്ള 'മുതല്‍' എവിടെ നിന്നു സംഘടിപ്പിച്ചിരുന്നെന്നു ചോദിച്ചാല്‍ ..നമ്മള്‍ നടത്താറുള്ള അല്ലറ ചില്ലറ കുംഭ കോണങ്ങള്‍ സമ്മതിച്ചു തരേണ്ടി വരും. എന്ന് വെച്ചാല്‍ വെളിച്ചെണ്ണ ,പപ്പടം , ഉപ്പ് മുളക് തുടങ്ങി അടുക്കളയിലേക്കു വേണ്ട മിനിമം സാധനങളുടെ ലോകല്‍ പര്‍ചെസിങ്ങില്‍ നിന്നും ചെറിയ തിരിമറി. ആര്ക്കും സംശയം തോന്നാത്ത വിധം ഒരു ഇക് മത് . ഇവ്വിധം ഒരു അഞ്ചോ ആറോ തിരിമറി നടത്തിയാല്‍ നാലണയോളം ( ഇരുപത്തഞ്ചു പൈസ ) കയ്യില്‍ തടയും. ഒരാഴ്ചത്തെ വട്ടചെലവിനു ധാരാളം.


അച്ഛന്‍ കടയില്‍ നിന്നു കൊണ്ടു വരുന്ന ഒരു ചുവന്ന നിറത്തിലുള്ള ഒരു മുറുക്കാന്‍ ചെല്ലത്ത്തിനെക്കാളും വലിപ്പമുള്ള ഒരു പെട്ടിയുണ്ട്. അതില്‍ നിറയെ കാശാണ് . ഒരു രൂപയുടെയും അഞ്ചു പത്തു ഇരുപത്തഞ്ചു പൈസകളുടെയും തിളങ്ങുന്ന ഒരു ശേഖരം. വീട്ടിലേക്കുള്ള ചില്ലറ സാധനങളുടെ ധന സ്രോതസ്സായിരുന്നു കിഴക്കേ മുറിയിലെ മര അലമാരിയിലെ എനിക്ക് കയ്യെത്താത്ത തട്ടില്‍ ഇരുന്ന ആ ചുവന്ന പെട്ടി. ഞാന്‍ ആ പെട്ടിയെ ഭയ ഭക്ത്യാദരം മാത്രം നോക്കി പോന്നു।

എന്റെ അച്ഛനു സിനിമാ ഫീല്‍ഡ് ലാണ് ജോലി. ആയിടക്കു റിലീസ് ചെയ്തിരുന്ന സിനിമകളുടെ ബോക്സ്‌ ഓഫീസ് കളക്ഷനുകള്‍ എന്റെ വീട്ടിലെ അലമാരിയില്‍ ഇരിക്കുന്ന പെട്ടിയിലെ നാണയ തുട്ടുകളുടെ ഏറ്റകുറച്ചി ലുകള്‍ക്ക് കാരണമായിരുന്നെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു . മനോജ്‌ ടാകീസില്‍ ഫസ്റ്റ് ഷോയും സെകന്റ്റ്‌ ഷോയും ഹൌസ്‌ ഫുള്‍ ആകുന്ന ദിവസങ്ങളിന്‍ ആ പെട്ടി അമര്‍ത്തിയടക്കാന്‍ പറ്റാറില്ല . കവിഞ്ഞൊഴുകുന്ന പൈസ തുട്ടുകള്‍ കാരണം . അച്ചന് ടാക്കീസില്‍ കാന്റീന്‍ ആയിരുന്നു. അത് കൊണ്ടു അയല്വക്കത്ത്തുള്ളവര്‍ക്കും ഞങ്ങള്‍ക്കും എത്ര തിരക്കായാലും ടിക്കറ്റ്‌ കിട്ടും ..റോബസ്റ്റ് പഴവും നുട്രിന്‍ മിഠായിയും വേറെ . അങ്ങനെ നവോദയ അപ്പച്ചന്റെയും ഗുഡ്നൈറ്റ് മോഹന്റെയും കുടുംബത്ത്തുള്ളവരെ പോലെ സിനിമകളുടെ വിജയങ്ങള്‍ക്കായ് എന്റെ വീട്ടുകാരും മനം നൊന്തു പ്രാര്‍ത്ഥിച്ചു പോന്നു.


ആയിടക്കു ഒരു ദിവസം ഒന്നു രണ്ടു ലോട്ട് ലൊടുക്കു സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി , അടുക്കളയില്‍ തിരക്കിലായിരുന്ന അമ്മ, "പൈസ ആ പെട്ടിയില്‍ നിന്നെടുത്തോ " എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ എന്റെ പുറകെ ഒരു ചെകുത്താനും കൂടി കിഴക്കേ മുറിയിലേക്ക് പാഞ്ഞത് കണ്ടില്ല .. പക്ഷെ കണ്ടെങ്കിലും ഞാനവനെ ശ്രദ്ധിക്കാതെ മുറിയുടെ മൂലയിലിരുന്ന സ്ടൂള് വലിച്ചിട്ടു അതിന്മേല്‍ കയറി നിന്നു ആവശ്യത്തിനുള്ള പൈസ മാത്രം എടുത്തു അമ്മയെ കാണിച്ചു കൊണ്ടു ഒറ്റ ഓട്ടമായിരുന്നു പീടികയിലേക്ക്‌ . പിന്നെ പതിയെ പതിയെ അതൊരു പതിവായി..

അങ്ങനെ ബാലമാമ്മന്റെ പീടികയില്‍ ബോംബെ പഞ്ഞിമിടായി വന്ന ഒരു ദിവസം എന്തോ വാങ്ങാന്‍ അമ്മ പറഞ്ഞതനുസരിച്ച് കാശെടുക്കാനായി സ്ടൂള് അലമാരയുടെ മുന്‍പിലേക്ക് വലിച്ചിടുമ്പോള്‍ കൂടെ വന്ന ചെകുത്താന്‍ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു

" എടാ ഇതൊരു എടുത്താലും തീരാത്ത ഒരു അക്ഷയ പാത്രമാണ് ..ചെറിയ ഒരു വലിയൊക്കെ ആവാം ..ആരും അറിയില്ലെന്നേയ്..."


പിന്നെയും മടിച്ചു നിന്ന എന്നെയൊന്നു കുലുക്കി കൊണ്ടു അവന്‍ പറഞ്ഞു


" കമ്മോണ്‍ യാര്‍ യു കാന്‍ ഡു ഇറ്റ്‌ ....ക്വിക്ക് "


നാവിന്നടിയിലലിയുന്ന ബോംബെ മിഠായി കൂടി മനസ്സിലേക്ക് വന്നപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാന്‍ നിന്നില്ല ..ഒരു വാരല്‍ അങ്ങട് വാരി ..വെളിച്ചെണ്ണക്കും സാമാനങ്ങക്കും വേണ്ട മൂന്നേ അമ്പതിന് പുറമെ.. ഓടിപ്പോയി എല്ലാതും വാങ്ങി വീട്ടിലെത്തിച്ച ശേഷം റോഡിലേക്കിറങ്ങി .. എണ്ണി നോക്കിയപ്പോള്‍ അഞ്ചും പത്തും ഇരുപതും ആയി കൊയിനുകള്‍ എല്ലാം കൂടി ഒന്നേ അമ്ബതുണ്ട് ..ഒരു കെളക്കാരന്റെ കാല്‍ "വല്ലി" . ചെറുതായൊന്നു നെഞ്ഞിടിപ്പ്‌ കൂടിയെങ്കിലും പൌലൊസിനെയും അജിയെയും കണ്ടപ്പോള്‍ തല്‍ക്കാലം പേടി വിട്ടു. വെള്ള ചായയും ബെന്നും ബിസ്കറ്റും ബോംബെ മിഠായിയും അവരെല്ലാം നന്നായി ആഘോ ഷിചെങ്കിലും എന്റെ ചങ്കില്‍ ഇടക്കിടെ ബെന്ന് കുരുങ്ങി . പിടിക്കപ്പെട്ടാല്‍ എന്താവും സ്ഥിതി എന്ന വേണ്ടാത്ത ഭയ ചിന്തകള്‍ തലച്ചോറിൽ തേരോട്ടം നടത്തിയപ്പോൾ തൊണ്ടയിലേക്കു വെള്ളമെത്തിക്കുന്ന തലച്ചോറിലെ ജലസേചനവകുപ്പ് പണിമുടക്കിയതിനാലാവം..!! എന്തായാലും...പിന്നത്തെ പ്രാവശ്യം ഇത്ര പേടി തോന്നിയില്ല ..എന്തായാലും എന്തെങ്കിലും വാങ്ങാന്‍ കാശെടുത്തോളാന്‍ അമ്മ പറഞ്ഞാലല്ലാതെ ആ അലമാരിയുടെ മുന്‍പില്‍ പോകാനോ സ്ടൂള് വലിച്ചിടാണോ ഒരിക്കലും ധൈര്യം അനുവദിച്ചിരുന്നില്ല . രണ്ടോ മൂന്നോ പ്രാവശ്യമേ ആ പെട്ടിയില്‍ കയ്യിട്ടിട്ടുള്ള് എങ്കിലും ആത്മവിശ്വാസം കൂടി വന്ന ഒരു സമയമായിരുന്നു അത് ..സാധനങ്ങള്‍ ഒന്നും വാങ്ങിക്കാന്‍ ഓര്‍ഡര്‍ ആണെങ്കില്‍ കിട്ടുന്നുമില്ല ..ചായക്കടയിലെ പുതിയ പഞ്ഞി മിഠായി ചില്ല് ഭരണിയിലിരുന്നു കൊഞ്ഞനം കുത്താന്‍ തുടങ്ങീട്ടു ദിവസം രണ്ടായി ..അന്ന് ഊണും വിശ്രമവും കഴിഞ്ഞു കളിക്കാന്‍ പോവാനുള്ള തയ്യാറെടുപ്പിലാണ് ..കിഴക്കേ മുറിയുടെ മുന്നിലൂടെ പാസ്സ്‌ ചെയ്തപ്പോള്‍ എവിടെ നിന്നോ പറന്നു വന്നു അവന്‍ എന്റെ തോളിലിരുന്നു .. കുന്ത മുനയുള്ള വാലും ഉണ്ട കണ്ണുകളും കയ്യില്‍ ശൂലവുമായി ബാലരമയിലെ ഡാകിനി കുട്ടൂസന്‍ ദമ്പതികളുടെ സഹായിയെ പോലുള്ള കുട്ടിച്ചാത്തന്‍ ..അമ്മ അടുക്കളയില്‍ തിരക്കിലാണ് ..അമ്മൂമ്മ പടിഞ്ഞാറെ മുറിയില്‍ ഇരുന്നു മുറുക്കാന്‍ വട്ടം കൂട്ടുന്നു . ചേച്ചിയും ചേട്ടനും പുറത്തു കളിക്കാണെന്ന് തോന്നുന്നു. അവന്‍ ശൂലം കൊണ്ടു എന്റെ വലത്തേ കവിളില്‍ കുത്തി തല ഇടത്തോട്ടു തിരിപ്പിച്ചു ..പിന്നെ ചെവിയില്‍ മൂളി .." നോ റിസ്ക്‌ , നോ റിവാർഡ് !!" നോ റിസ്ക്‌ നോ റിവാർഡ് !! " യാന്ത്രികമായി വണ്ടി ഇടത്തോട്ടു തിരിഞ്ഞു ..ഞാന്‍ ഫുള്‍ സ്പീഡില്‍ സ്ടൂള് വലിച്ചിട്ടു അതില്‍ കേറി നിന്നു പെട്ടിയില്‍ നിന്നും ഒരു വാരല്‍ വാരി കീശയിലിട്ടു പതുക്കെ സ്ഥലത്തു നിന്നും വലിഞ്ഞു. പൂര്‍വപഥത്തിലെത്ത്തിയപ്പോള്‍ മനു പറഞ്ഞ പോലെ 'ഞാനാരാ മോന്‍ 'എന്ന് മനസ്സില്‍ കരുതി കൊണ്ടു പാഞ്ഞു ..പുറത്തേക്ക് ...പെട്ടെന്നാണതു സംഭവിച്ചത് ...

മലര്‍ക്കെ തുറന്നു കിടന്നിരുന്ന പുറത്തേയ്ക്കുള്ള വാതില്‍ എന്റെ മുന്‍പില്‍ പെട്ടെന്നടഞ്ഞു ..വാതിലിന്റെ മൂലയില്‍ ഒളിച്ചു നിന്നിരുന്ന ചേട്ടന്‍ നീങ്ങി വന്നു വാതിലില്‍ ചാരി നിന്നു ..."വിയറ്റ്നാം കോളനിയില്‍ " ഗേറ്റ് അടച്ചു കൊണ്ടു മോഹന്‍ ലാലിന് മുന്‍പില്‍ നിന്ന റാവുത്തരെ പോലെ..മുഖത്ത് പ്രോഫ്ഫസ്സര്‍ മൊറിയാര്‍ടിയെ ലോക്ക് ചെയ്ത ഷെര്‍ലക്ക് ഹോംസിന്റെ ഭാവം ..


പുറകില്‍ അടുക്കളയും അമ്മയും മുന്‍പില്‍ കൊട്ടിയടച്ച വാതിലും താങ്ങി ചേട്ടച്ചാരും..രക്ഷപെടാന്‍ ഒരു പഴുതുമില്ല ആകെപ്പാടെ ഒരു പുകമയം ..കൂടെയുണ്ടായിരുന്ന ചെകുത്താനും പുകയായി പോയി.


ഒരു കോമ്പ്രമൈസിന് നോക്കാനാണെങ്കില്‍ ചേട്ടായിയുമായുള്ള ടേംസ് ഇയ്യിടെയായി അത്ര നന്നല്ല . അതിന് പല കാരണങ്ങളുമുണ്ട്. ...ഒന്നാമത്തേത് മൂന്നു മൂന്നര വയസ്സിനു മേല്‍ പ്രായ വ്യത്യാസമുണ്ടെങ്കിലും മൂന്നു തലമുറയുടെ അകല്‍ച്ച ഉണ്ടായിരുന്നു . മൂത്ത സന്തതിയായതു കൊണ്ടാവാം അങ്ങേര്‍ക്കു കാര്യ ഗൌരവവും പക്വതയും എന്റെ പത്തിരട്ടിയാണ് . പിന്നെ കൂട്ടത്തില്‍ ഏറ്റവും ഇളയതായത് കൊണ്ടു എനിക്ക് കിട്ടിയിരുന്ന അമിതലാളനകള്‍ ശരിക്കും അമിതമായോ എന്ന് നാട്ടുകാരെ പോലെ തന്നെ മാന്യ സഹോദരനും തോന്നിത്തുടങ്ങിയിരുന്നു . റോഡില്‍ കിടന്നു ഉരുണ്ടു കരഞ്ഞപ്പോള്‍ വാങ്ങിതന്ന സ്വര്‍ണ്ണ പെട്ടിയും വടക്കേലെ ബീരുക്ക ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ നീയും ചേട്ടനും പകുത്തെടുത്തോളാന്‍ പറഞ്ഞു തന്ന പത്തു രൂപാ നോട്ടു കൃത്യം പാതിയായ്‌ ഞാന്‍ കീറിയപ്പോള്‍ തല്ലി തുടയിലെ തൊലിയെടുക്കുന്നതിനു പകരം വിദേശ വസ്ത്രങ്ങള്‍ തീയ്യിട്ടു കത്തിച്ച ഗാന്ധിജിയെ കണ്ട പോലെ പാരന്റ്സ്‌ നിന്ന സംഭവവും അങ്ങേര്‍ക്കു ദഹിച്ചിരുന്നില്ല .


പിന്നെ സ്ലേറ്റില്‍ ഓരോ കാക്കകളെയും വരച്ചു മല്‍സരബുദ്ധിയോടെ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ ചേട്ടന്റെ കാക്കക്ക് വിപരീതമായി , കാക്ക പോയിട്ട് കാക്കയുടെ കാഷ്ടത്തിന്റെ പോലും രൂപഛായ യില്ലാത്ത എന്റെ സ്ലേറ്റില്‍ നോക്കി " ഇതു സൂപ്പര്‍" എന്ന് അച്ഛനും അമ്മയും ഒരു പോലെ പറഞ്ഞപ്പോള്‍ ഈ കുഞ്ഞു മനസ്സു ഇപ്പോളെ തോല്‍വിയുടെ അപമാന ഭാരം ചുമക്കേണ്ട എന്ന് മാത്രമെ അവര്‍ കരുതി കാണുവെങ്കിലും ചേട്ടന്റെ മുഖം ഇന്ജിയെയും കുരങ്ങനെയും ഓര്‍മ്മിപ്പിച്ചത് കണ്‍ കോണിലൂടെ കണ്ടു ഞാന്‍ സായുജ്യമടയുകയായിരുന്നു. ഒരു വിധം തരക്കേടില്ലാതെ പാടുന്ന ചേട്ടന്റെ മുമ്പിലിരുന്നു 'തൊ തോ കോപാ '(തോള്ളയില്‍ തോന്നിയത് കോതക്ക് പാട്ടു) രാഗത്തില്‍ ഞാന്‍ ആലപിച്ച പദ്യങ്ങളും പഴയ സിനിമാ പാട്ടുകളും തലയാട്ടിയും തുടയില്‍ താളം പിടിച്ചും കേട്ടു കൊണ്ടു ചെമ്പൈ സംഗീത സദസ്സിലെ ആസ്വാദകരെ ഓര്‍മ്മിപ്പിച്ച അമ്മയും അമ്മൂമ്മയും കത്തുന്ന തീയിലെക്കൊഴിച്ച പെട്രോളായി മാറി .ഇത്തരത്തില്‍ ഒരു അരസികന്റെ ' വൺ മാന്‍ ഷോ ' ഏതൊരു പൊന്കുഞ്ഞിന്റെയും കാക്കയമ്മക്ക് ഒഴികെ ഏവര്‍ക്കും നീരസ വര്ദ്ധകം തന്നെയെന്നിരിക്കെ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത കൂടെപ്പിറപ്പിന്റെ കാര്യം പറയേണ്ടല്ലോ ...


അങ്ങനയങ്ങനെ എന്നെ വെട്ടാന്‍ വെട്ടുകത്തിയും തിരഞ്ഞു നടക്കുന്ന ആളുടെ മുന്പിലെക്കാന് സ്വയം ഒരു 'കൊടുവാള്‍" ആയി ചെന്നു പെട്ടത്..ബട്ടന്‍ ഇല്ലാതെ മാടികുത്തിയ ട്രൌസറിന്റെ കീശയില്‍ കിലുങ്ങുന്ന ചില്ലറകളുമായി ഇടതു വലതു വെട്ടി മാറി വാതിലും തുറന്നോടാനുള്ള എന്റെ വിഫല ശ്രമം എന്നെക്കാള്‍ കായികശേഷിയുള്ള ചേട്ടന്റെ കൈപ്പിടിയിലൊതുങ്ങി ... ആദ്യം... ഇല നക്കുമ്പോള്‍ ഉപദ്രവിക്കപ്പെട്ട പട്ടിയെ പോലെ പല്ലിളിച്ചു കാട്ടി ഒരു പ്രതിരോധ ശ്രമം നടത്തി നോക്കി .. പിന്നെ കുറുക്കന്റെ മുന്‍പില്‍ മുള്ളന്‍ പന്നിയെന്ന പോലെ ഞാന്‍ ചുരുണ്ടു. ബനിയനില്‍ കൂട്ടിപ്പിടിച്ച്‌ കുനിച്ചു നിര്ത്തി കൂമ്പിനിട്ടു 'കൊമ കൊമ ' ന്നു രണ്ടു മൂന്നെണ്ണം തരുന്നതിനിടയില്‍ ' കള്ളന്‍ കള്ളന്‍ ' എന്നാലറാനും ആള് മറന്നില്ല . അഴിഞ്ഞ ട്രൌസറും താങ്ങി കൊണ്ടു ഞാന്‍ ഓടി തളര്‍ന്ന കോഴിയെപോലെ പളങ്ങി . സോമാലിയയിലെയും ഉഗാണ്ടയിലെയും പിള്ളാരെ പോലെ എല്ലുന്തിയ നെഞ്ചും ചൊറി ചിരങ്ങുകള്‍ ഉള്ള കൈ കാല്പാദങ്ങളും എന്നും എല്ലാവര്‍ക്കു മുന്‍പിലും ദയാ ദായകങ്ങള്‍ ആയിരുന്നു ...ഒരാളുടെ മുന്പിലോഴിച്ചു ..ആ ആളുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതും . ലോകത്തെവിടെയും(അതിനി അമേരിക്കയിലായിക്കോട്ടേ ചെന്ത്രാപ്പിന്നിയിലായിക്കോട്ടേ ) കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഒരു കള്ളന്‍ അനുഭവിക്കുന്ന വികാര വിക്ഷോഭങ്ങളോടെ ഞാന്‍ ചേട്ടന്റെ പിടിയില്‍ പെട്ട 'എച്ച് ' പോയ ഹാപ്പി ബനിയനില്‍ തുങ്ങി നിന്നു. ഇടക്കിടെ അരങ്ങേറാറുള്ള അടിപിടിയാണെന്നു കരുതി കയ്യില്‍ കിട്ടിയ ചൂലും കെട്ടുമായാണ് അടുക്കളയിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ട് അമ്മയും പിന്നാലെ അമ്മൂമ്മയും ഓടിവന്നത്. വാട്സനോട്‌ ഹോംസ് കഥ പറയുന്നതു ഒന്നു ഫാസ്റ്റ് ഫോര്‍വാഡ് അടിച്ചപോലെ മൂപ്പര്‍ കാര്യങ്ങള്‍ പറഞ്ഞു ..അതായത് കുറച്ചു നാളായി ഇവന്റെ കൂട്ടരൊത്തുള്ള പുറം തീറ്റയും കറക്കങ്ങളും വിശകലനം ചെയ്തു നടത്തിയ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അനന്തര ഫലമാണത്രേ അതി സാഹസീകമായ ഈ അറസ്റ്റ് . എന്തായാലും കാര്യങ്ങളുടെ നിജ സ്ഥിതി അറിഞ്ഞപ്പോള്‍ മറിച്ചാണ് സംഭവിച്ചത് ..അമ്മ ചേട്ടന് നേരെ തിരിഞ്ഞു കൊണ്ടു പൊട്ടിത്തെറിച്ചു..


" അതിനെന്തിനാടാ നീ കള്ളന്‍ കള്ളന്‍ എന്ന് അലറിയത് ??" " അവന്‍ അവന്റെ കാശല്ലേ എടുത്തത്‌ ? അവനവന്റെ വീട്ടില്‍ നിന്നും കാശെടുക്കുന്നവന്‍ എങ്ങിനാടാ കള്ളനാവുന്നത്??"


"അല്ല ഇവന്‍ കള്ളന്‍ തന്ന്യാ " പറഞ്ഞു തീര്‍ന്നതും ചുലും കെട്ടു കൊണ്ടൊന്നു വീണു ..


"എന്താ എന്താ ഇവിടെ????" ചായപീടികയില്‍ നിന്നും വീട്ടിലേക്കുള്ള വഴി പാതിയെത്തിയ അച്ഛന്‍ ബഹളം കേട്ടു വീട്ടിലേക്ക് ഓടിക്കയറി കൊണ്ടു ചോദിച്ചു ..


" ഒന്നുമില്ല ഞങ്ങള്‍ വെറുതെ തല്ലു കൂടിയതാണ് " ചേട്ടനാണ് പറഞ്ഞതു . അച്ഛനോടും സത്യം പറയാതിരുന്നത് ചൂലും കെട്ട് കൊണ്ടു കിട്ടിയ ഒന്നു തന്നെ ധാരാളം എന്ന് മൂപ്പര്‍ക്ക് തോന്നിയത് കൊണ്ടാവാം .


















Thursday, May 28, 2009

തുടര്‍ച്ച !!!


ഈ ഇളം പ്രായത്തില്‍ ഇത്രയും കടന്നു ചിന്തിക്കാന്‍ അജിയുടെയോ എന്റെയോ മാത്രം തലച്ചോറ് പോരാ .. ഒറ്റയോ കൂട്ടായതോ ആയ വേറെ കുശാഗ്രബുദ്ധി കൂടിയേ തീരു .ഒരു മാസ്റര്‍ മൈന്‍ഡ്‌ ...അതാണ്‌ സജുവും ബൈജുവും ..പത്താം ക്ലാസ്സൊക്കെ അന്തസ്സായി തോറ്റ് ആദ്യം പറഞ്ഞ യുവാക്കളുടെ (കള്ളും കട്ട കോഴികളുമായി പൂഞാലി മരത്തില്‍ തമ്ബടിക്കാറുള്ള ടീം ) ടീമില്‍ മെമ്പര്‍ഷിപ്പ് കിട്ടാന്‍ അപേക്ഷയും കൊടുത്തു ക്യു വില്‍ നില്ക്കുന്ന കരമീശക്കാര്‍ ..മുന്പ് പറഞ്ഞ ടീം അജി,രമേശന്‍,സത്യന്‍,പൗലോസ്‌ ഞാന്‍ മുതലായ ചെറുകീടങ്ങളെ അവരുടെ നാലയലത്ത്‌ പോലും അടുപ്പിക്കാറില്ലാഎന്നാലും "ഇല്ലത്ത് നിന്നു പോറപ്പെടുകേം ചെയ്തു അമ്മാത്തോട്ടു എത്തിയുമില്ല " എന്ന അവസ്ഥയില്‍ നില്ക്കുന്ന സജുവിനും ബൈജുവിനും അവര്‍ക്കിടയില്‍ ചെറിയ പരിഗണനകള്‍ ഉണ്ട്. ..അത്യാവശ്യം സിഗരട്ടു വാങ്ങിക്കാനും ലവ് ലെട്ടെര്സ് വിനിമയങ്ങള്‍ക്കും ഇവരുടെ സേവനം വിനിയോഗിച്ചു വന്നെങ്കിലും സന്ധ്യാ വെടി മുഴങ്ങിയാല്‍ " പോയി മുളയിനെടാ ..." എന്നാക്ഷേപിച്ചു പോന്നു. സായാഹ്നങ്ങളില്‍ അവരുടെ കൂടെ പറ്റി നടന്നു തന്തോന്നിത്തരങ്ങള്‍ മുഴുവന്‍ വായും പൊളിച്ചിരുന്നു കേട്ടു പിന്നെ ഞങ്ങളിലേക്ക് പ്രചോദനത്തിന്റെ കുളിര്‍കാറ്റായി വന്നു രണ്ടു പേരും. .അങ്ങനെ വന്ന ഒരു അനുകരാണാനുരാഗത്തിന്റെ അനന്തര ഫലമായിരുന്നു ആ പദ്ധതി ..വെള്ളിയാഴ്ച ഉച്ചയുണിനു ശേഷം സ്കൂളിലേക്കുള്ള വഴി വളച്ച് ചവിട്ടണം ..നേരെ പാടത്തേക്കു ..കിഴക്കേ പാടത്ത് നിന്നും സജുവും ബൈജുവും കൂടെ കൂടും.. പിന്നീടെല്ലാം പറഞ്ഞ പോലെ..




അങ്ങനെ ഉച്ചയുണിനു ശേഷം അജിയും ഞാനും കരിങോട്ട മരത്തണലില്‍ വെച്ചു കണ്ടു മുട്ടി. ഇത്തരം സമയങ്ങളില്‍ മുന്‍പോട്ടു വെച്ച കാല്‍ പുറകോട്ടു വെയ്ക്കുന്നതിനെ പറ്റി ആദ്യം പറയുന്നയാള്‍ ഭീരു.. അതറിയാവുന്നത് കൊണ്ടു ഒന്നും മിണ്ടാതെ വഴി വളച്ചു..നടന്നു..




ലോകത്തെവിടെയും നാശത്തിലേക്ക് ചുവടുവേയ്ക്കുന്ന ഒരു പാടു ബാല്യങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചു കൊണ്ടും അറിഞ്ഞാല്‍ കുടുംബത്ത്തുണ്ടായെക്കാവുന്ന ഭൂകമ്പം മുന്പേ മനസ്സില്‍ വരിച്ചും പാടത്തേക്കു നടന്നു. പിന്നെ പാടത്ത് നിന്നും നാല്‍വര്‍ സംഘം യാത്ര തുടര്‍ന്നു.. ചെളിയുണങ്ങാത്ത കണ്ടങ്ങള്‍ക്ക് കുറുകെ നേര്ത്ത വരമ്പിലൂടെ ഞങ്ങള്‍ വരിവരിയായി നടന്നു...അനിവാര്യമായ നാശത്തിലേക്കുള്ള പദയാത്ര..പാടം കരേറി പിന്നെ വീടുകള്‍ക്കിടയിലൂടെ വളഞ്ഞു പോകുന്ന ഒറ്റയടി പാതകള്‍ ആണ്. അത് ചെന്നവസാനിക്കുന്നത് വലിയൊരു പാടത്തേക്കു ..കാട്ടുരിനെയും ഇരിഞാലക്കുടയെയും ബന്ധിപ്പിക്കുന്ന ടാറിട്ട റോഡിനപ്പുറം കണ്ണെത്താത്ത വലിയ പാടം.. ആ റോഡിനോട് ചേര്ന്നു ഉള്ളിലേക്ക് വലിഞ്ഞ ചിറയില്‍ തണല്‍ വിരിക്കുന്ന തെങ്ങിന്‍ തോപ്പിനുള്ളില്‍ ചെറിയ ഒരു ഓലക്കുടില്‍ ..വിഖ്യാതമായ "തേക്കും മൂല " കള്ള് ഷാപ്പ്‌. കന്നിയന്കതിനായ്‌ ഞങ്ങള്‍ ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ ഒരു പാടു കാരണങള്‍ ഉണ്ട്.


പ്രകൃതി രമണീയമായ പ്രദേശം ...ഒട്ടും കലര്‍പ്പില്ലാത്ത കള്ള് കിട്ടുന്നിടം ..പിന്നെ പ്രധാനം ..പരിചയക്കരോന്നും എത്തിപ്പെടാന്‍ ഇടയില്ലാത്തിടം..അതാണ്‌ സര്‍വ പ്രധാനം ..




കാല്നടയും ഏറി വന്നാല്‍ സൈക്കിളും പ്രധാന ഗതാഗതോപാധിയായിരുന്ന അക്കാലത്ത് പരിചയക്കാരുടെ സാന്നിധ്യം അസാധ്യമായിരുന്നെന്കിലും ഒരു ഭീതിയുടെ പുതപ്പില്‍ മുഖം മറച്ചു കൊണ്ടാണ് അജിയും ഞാനും ഉള്ളിലോട്ടു കേറിയത്‌. . തോളുയരം പനമ്പുകള്‍ കൊണ്ടു വേര്‍തിരിച്ച ചെറിയ കാബിനുകള്‍ ..ഓരോ കാബിനിലും അഞ്ചോ ആറോ പേര്‍ക്കിരിക്കാന്‍ വിധം ഡസ്സ്ക്കും ബെന്ച്ചും ..നട്ടുച്ചയായത് കൊണ്ടു എല്ലാം കാലി. കള്ളിന്റെ കുത്തുന്ന മണവും ഈച്ചകളും മാത്രം. പാടത്തേക്കു കിളിവാതിലുള്ള കാബിനില്‍ നാലുപേരും ചെന്നിരുന്നു. നല്ല കാറ്റു. കൌണ്ടറില്‍ ഒരു കെളവന്‍ (ഷാപ്പുടമ)ഇരുന്നുറക്കം തൂങ്ങുന്നു.. റേഡിയോ പാടുന്നു.




അങ്ങ് എന്റെ സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ ഉച്ചയുണിനു ശേഷം ആലസഭരിതമായ ഇളം തലച്ചോറൂകളിലേക്ക് ഇന്ദിര ടീച്ചര്‍ പൈത്ത ഗോറസ്സ് തിയറം ഉരുക്കിയോഴിക്കുമ്പോള്‍ നാലു കുപ്പി കള്ളും മീന്‍ചാറോഴിച്ച കൊള്ളിയും ഓര്‍ഡര്‍ ചെയ്തു ഞങ്ങളിരുന്നു. ഒരു കാര്യം മാത്രം ഇപ്പോളും സംശയമായി നില്ക്കുന്നു ..ഈ ചെരുവാല്യക്കാരെ കണ്ടിട്ടും ഷാപ്പുടമക്കൊരു കൂസലും ഇല്ലാഞ്ഞതെന്തേ? കൌണ്ടറില്‍ ഇരുന്നു പാടിയിരുന്ന യേശുദാസിന്റെ ശബ്ദം ഒന്നു കുറച്ചു കൊണ്ടു ആള്‍ വിഭവങ്ങള്‍ ഓരോന്നായി മുന്‍പില്‍ കൊണ്ടു വെച്ചു .ഉച്ചക്ക് മൂത്ത കള്ളിന്റെ പുളി അമൃതിന്റെ മാധുര്യമായി ചുണ്ടിലൂടെ ആമാശയത്ത്തിലെക്കുംഅവിടെ നിന്നു തലച്ചോറിലേക്കും പടര്ന്നു കയറി .പൂച്ചയെ പോലെ പതുങ്ങിയിരുന്നു ആദ്യത്തെ ഗ്ലാസ്സ് കുടിച്ചു തീര്ത്ത ഞാനും അജിയും നെഞ്ചും വിരിച്ചിരുന്നാണ് രണ്ടാമത്തെ ഗ്ലാസ്സ് കയ്യിലെടുത്തത് ..പിന്നീടെങ്ങനാന്നു ഓര്‍മ്മയിലില്ല ...മകര ചുടും കൊണ്ടു വയലേലകളെ തഴുകി വന്ന തീ കാറ്റു മന്ദമാരുതനായി ഷാപ്പിലേക്ക് കയറി..പുറത്തു തിളച്ച് ഒഴുകുന്ന വെയില്‍ പൊന്‍ നിലാവും ...നാലു കുപ്പികളും കാലിയായപ്പോള്‍ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ കോട മഞ്ഞും ഇറങ്ങി വന്നു. .ഷാപ്പിന്റെ മേല്‍ക്കൂര ഇളകി തുടങ്ങി..കണ്ണുകള്‍ എവിടെയും ഉറക്കുന്നില്ല.. സജുവാണോ ബൈജുവാണോ എന്നറിയില്ല ആരോ അട്ടഹസിക്കുന്നത് കേട്ടു " രണ്ടു കുപ്പി കള്ളും കൂടി പോരട്ടെ..." എന്റെ തല കനം തുങ്ങി മുന്‍പിലെ ഡസ്ക് ലേക്ക് ചാഞ്ഞു . നെറ്റി അവിടെയങ്ങനെ അമര്‍ത്തി ഞാന്‍ കിടന്നു ..ഡസ്ക്ഇന്റെ മരപ്പലകകള്‍ക്കിടയിലൂടെ ഞാനെന്റെ കാല്‍ പാദങ്ങള്‍ നോക്കി..നിലത്തെ മണ്ണില്‍ പുതയുന്ന എന്റെ കാലില്‍ പതുക്കെ പതുക്കെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ..നോക്കി നില്‍ക്കെ കാലുകള്‍ നിറം മാറി വന്നു ഇരുണ്ടു കറുത്ത് ചുക്കി ചുളിഞ്ഞു ..ഞാന്‍ ഞെട്ടി "അയ്യോ" മുഖം ഉയര്ത്തി നോക്കിയപ്പോള്‍ എന്റടുത്തു ഒരു വയസ്സന്‍ ഇരിക്കുന്നു ..ഇയാളിതെപ്പോള്‍ വന്നിരുന്നു. ഒരു നൂറു വയസ്സ് തോന്നിക്കുന്ന ശരീരം ..ആള് അര്‍ദ്ധ നഗ്നനാണ് ..ഒരു മുണ്ടും തോളില്‍ തോര്‍ത്തും കറുത്ത് ചുളിഞ്ഞ മുഖത്ത് തിമിരം ബാധിച്ചു നരച്ച കൃഷ്ണ മണികള്‍ക്ക് ചുറ്റും ചോര നിറം. എന്നെ നോക്കി അയാള്‍ ഒന്നു പുഞ്ചിരിച്ചു.. ഞാനും.... അജിയും സജുവും ബൈജുവും ഈ ലോകത്തേ അല്ല ...മുന്നില്‍ നിറ ചഷകങ്ങളും വെച്ചു എന്തെല്ലാമോ പുലംബുകയാണ് ..


രണ്ടാമത് വരുത്തിച്ച കുപ്പിയില്‍ നിന്നും "കുടി" മുട്ടിയ ഞാന്‍ എന്റെ ഗ്ലാസ്സ് ആ വയസ്സനു നേരെ നീട്ടി


"അപ്പാപ്പന് വേണമെങ്കില്‍ ഇതു വലിച്ചോ .."


വീണ്ടും ചെറിയ ഒരു പുഞ്ചിരി കൂടി സമ്മാനിച്ച്‌ വിറയ്ക്കുന്ന കൈകള്‍ കൊണ്ടു ആ ഗ്ലാസ്സ് അയാള്കരികിലേക്ക് നിരക്കി വെച്ചു . പിന്നെ പതുക്കെ വേച്ചു വേച്ചു കൊണ്ടു മൊത്തി കുടിക്കാന്‍ തുടങ്ങി.. മുന്പേ കുടിച്ചിരുന്നോ എന്നറിയില്ല ..ഗ്ലാസ്സ് ഡെസ്കില്‍ വെച്ചതും ആള് വാചാലനായി. പല്ലു പോയ മോണകള്‍കിടയിലൂടെ വന്ന തിരിയാ വാക്കുകള്‍ ലഹരി പിടിച്ച എന്റെ തലയ്ക്കു മുകളിലൂടെ പോയി. എന്നാലും ഞാന്‍ ഇടക്കിടെ മൂളി കൊണ്ടിരുന്നു. ബാല്യം കൌമാരം യൌവനം പ്രേമം എല്ലാം വീണ്ടും ,ആ തിമിരം പിടിച്ച കണ്ണുകളില്‍ തിളങ്ങുന്നത് കണ്ടു.. പിന്നീടെപ്പോളോ വേണ്ടപെട്ടവരെല്ലാം ഇല്ലാണ്ടായ വര്‍ത്തമാനത്തെ കുറിച്ചു പറഞ്ഞപ്പോള്‍ ആളുടെ തൊണ്ടയിടറി കണ്ണുകള്‍ വീണ്ടും കലങ്ങി ..വിതുമ്പാന്‍ തുടങ്ങി.. തേങ്ങി കരച്ചില്‍ കേട്ടാവണം അജിയും സജുവും ബൈജുവും ലഹരിയുടെ ഇല്ലാത്ത ലോകത്ത് നിന്നും ഇങ്ങോട്ട് ശ്രദ്ധ തിരിച്ചു..ഞങ്ങള്‍ നാലുപേരും കൂടി ആ കെളവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.. മറ്റു കാബിനുകളിലും പറ്റുകാര്‍ വന്നു നിറഞ്ഞു കൊണ്ടിരുന്നു..ചെറുതായി വന്ന ശബ്ദങ്ങള്‍ ആരവങ്ങളായി മാറിയപ്പോള്‍ വിജനമായ ശാന്ത തീരങ്ങളില്‍ ഇരുന്നു തുടങ്ങിയ ഞങ്ങള്‍ ഇപ്പോള്‍ ഒരു ആള്‍ക്കൂട്ടത്തിലാണെന്ന അവബോധം ഉണ്ടായി..

"നേരം കുറെ ആയി നമ്മള്‍ക്ക് പോകാം " ആരോ പറഞ്ഞു ..

വയസ്സനെ അയാളുടെ പാട്ടിനു കരയാന്‍ വിട്ടു ..ഇടറുന്ന കാല്‍ വെയ്പുകളുമായി ഞങ്ങള്‍ എഴുനേറ്റു ..ഈ ആളുകള്‍ക്കിടയില്‍ എങ്ങാനും ഒരു പരിചയക്കാരന്‍ ഉണ്ടായാല്‍ മതി..എല്ലാം തുലയാന്‍ ..പെട്ടെന്ന് എന്റെ കയ്യില്‍ ആരോ കടന്നു പിടിച്ചു ..കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തോളിലെ ഈരെഴ തോര്‍ത്ത്‌ കൊണ്ടു തുടച്ചു കൊണ്ടു ആ വൃദ്ധന്‍ പരിഭവം പറഞ്ഞു " ഏയ് നിങ്ങള്‍ പോവാണോ മക്കളെ.. ഇനി എന്നാ നമ്മള്‍ കാണുക???" ആളുടെ കദന കഥകള്‍ക്ക് ചെവികൊടുക്കാതെ തടി തപ്പുന്നത് കണ്ടു കൊണ്ടാവാം ഈ ചോദ്യം.


ഒരു ഗ്ലാസ്സ് കള്ള് ഫ്രീ ആയിക്കിട്ടിയതിന്റെ നന്ദി പ്രകടനമാവും എന്ന് കരുതി ബൈജു ചോദിച്ചു..


"അതിന് ഇനി ഞങ്ങളെ കണ്ടാല്‍ അപ്പാപ്പന്‍ തിരിച്ചറിയുമോ???"


ആളുടെ മുഖം ബൈജുവിന് നേരെ തിരിഞ്ഞു " എടാ കോണകമുടുത്തു നടക്കുന്ന പ്രായത്തില്‍ കണ്ടതല്ലേ നിന്നെയൊക്കെ എന്നിട്ടിപ്പോള്‍ മറന്നില്ലല്ലോ ...എന്നിട്ടല്ലേ..."


ഞങ്ങള്‍ പരസ്പരം മുഖം നോക്കി ..പെട്ടെന്നൊന്നും മനസ്സിലായില്ല ..ബൈജു വീണ്ടും ചോദിച്ചു "അപ്പാപ്പന് ഞങ്ങളെ അറിയാമോ??"


" നീയാ രാഘവന്റെ മോനല്ലേ ??അച്ഛനിപ്പോളും ദുബായില്‍ തന്നെയല്ലേ??"


"വാ നമുക്കു പോകാം" പ്രതീക്ഷിക്കാത്തിടത്ത് ആശിക്കാത്ത പരിചയക്കാരന്റെ സാന്നിധ്യം കൊണ്ടുണ്ടായ അസ്വസ്ഥത മറച്ചു കൊണ്ടു സജു പറഞ്ഞു..


"ഡാ ചെക്കാ നിനക്കെന്താണിത്ര ധൃതി ?? നിന്റെ അച്ഛന്‍ മൈസൂരല്ലേ ജോലി ചെയ്യണേ??"


ചതിച്ചു .. സജുവിനെയും ബിജുവിനെയും കേളവനറിയാം...വര്‍ധിക്കുന്ന ഉദ്വേഗത്തോടെ അജി മുന്പിലോട്ടു വന്നു "എന്നെ അറിയുമോ???"


"പിന്നേ ...എന്താ ..അറിയാണ്ടിരിക്കാന്‍ ...??നിന്റെ അച്ഛനും ഞാനും ഇവിടെ ഈ ബെന്ചിലിരുന്നു എന്തോരം കള്ള് കുടിച്ചിരിക്കുന്നു...അവനിപ്പോളും പാലായില്‍ തന്നെയാണോ വേല??"


പിന്നെ അയാളുടെ തിമിരം പിടിച്ച കണ്ണുകള്‍ എനിക്ക് നേരെ വന്നു ...


" നിന്റെ ചേട്ടൻ ഡാക്കിട്ടറാകാൻ പോണൂന്നു കേട്ടല്ലോടാ...എന്താ നിന്റെ ഉദ്ദേശ്യം ??"


അസ്തമിച്ചു നില്ക്കുന്ന മൂന്നു കൂട്ടുകാരെയും ചോദ്യം ചോദിച്ച വയസ്സനെയും നോക്കാതെ ഞാന്‍ പുറത്തേക്ക് വെച്ചു പിടിച്ചു.. നാളെ ചായപ്പീടികയില്‍ നിന്നും നാവും കടിച്ചു പിടിച്ചു കലി പൂണ്ടു വരുന്ന എന്റെ അച്ഛനെയും ഓര്‍ത്ത്.....







Wednesday, May 20, 2009

വേലത്തരങ്ങള്‍ 1


ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഏതോ ഒരു വെള്ളിയാഴ്ച്ച ..


ഇതു എന്റെ സ്കൂള്‍ ആണ്. വീട്ടില്‍ നിന്നും കഷ്ടിച്ച് ഒരു ഒന്നര കിലോമീറ്റര്‍ ..റോഡിനോട് ചേർന്നു രണ്ടു മൂന്ന് ഏക്കറില്‍ പരന്നു കിടക്കുന്ന പൂഴിമൈതാനത്ത് അവിടിവിടെ ക്രമമില്ലാതെ നില്ക്കുന്ന നെല്ലി മരങ്ങള്‍ക്കും യുക്കാലിപ്സ് മരങ്ങള്‍ക്കും ശല്ല്യമാവാതെ ഇരു അതിര്‍ത്തികളിലൂടെ ഉള്ളിലോട്ടും മൈതാനത്തിനു ഒരു ചന്ദനക്കുറി എന്ന പോലെ മുന്‍ഭാഗത്തും (ഓഫീസ് കെട്ടിടം) ഓടു മേഞ്ഞ ഒരു പഴയ കെട്ടിടം. ഇന്നാട്ടിലെ മൂന്ന് നാലു തലമുറകളുടെ ഒരു പാടു ഓര്‍മ്മകള്‍ കുടിയുറങ്ങുന്ന എന്റെ വിദ്യാലയം.


അന്ന് ഉച്ചയൂണിനു ശേഷം സ്കൂള്‍ കൂടാന്‍ ബെല്ലടിച്ചപ്പോള്‍ എട്ടാം ക്ലാസ്സിലെ രണ്ടു ഡിവിഷനുകളില്‍ പിൻബെഞ്ചുകളിലൊന്നിൽ ഓരോ സീറ്റ്‌ വീതം കാലിയായിരുന്നു.


അക്കാലത്ത് ലോകത്ത്തെന്തോക്കെയാണ് സംഭവിച്ചു കൊണ്ടിരുന്നത് എന്നറിയില്ലെങ്കിലും എന്റെ നാടിനെ പറ്റി പറയാം ...കമ്പ്യൂട്ടറും മൊബൈലും കേബിള്‍ ടിവിയും ഞങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നിരുന്നില്ല ..ഗ്രാമത്തില്‍ അയല്വക്കങ്ങള്‍ തമ്മില്‍ ഒരു അദൃശ്യ ബന്ധം നില നിന്നിരുന്നു. മതിലുകള്‍ക്ക് പകരം അതിര് കാത്തിരുന്ന ശീമക്കൊന്നകള്‍ അവര്‍ക്കിടയില്‍ ഒരു സുതാര്യത നിലനിര്‍ത്തി. മീന്‍കാരന്റെ വിളി കേട്ടു റോഡിലേക്കിറങ്ങി വന്ന സ്ത്രീകള്‍ നാട്ടുവര്‍ത്ത്താനവും പറഞ്ഞിരുന്നു കൂട്ടാന്‍ വെയ്പും ഉച്ചയുണും മറന്നു..


പരദൂഷണം അസൂയ മുതലായ പരിമിതികള്‍ നിഷ്കളങ്കമായ ഏതൊരു ഗ്രാമത്ത്തിലുമെന്ന പോലെ ഇവിടെയും ഉണ്ടായിരുന്നെങ്കിലും ഒരു സ്നേഹം ..ഒരു ധാരണ മനുഷ്യനിലെന്ന പോലെ പക്ഷിമൃഗ ദികളില്‍ തുടങ്ങി സര്‍വ ചരാചരങ്ങളിലും നില നിന്നു. എന്റെ ടിപ്പു സത്യനെയോ രമേശനെയോ അജിയെയോ കണ്ടാല്‍ കുരയ്കാറില്ല...വീട്ടിലെ കോഴികള്‍ വടക്കേലെ പാത്തുമ്മയുടെ വീട്ടില്‍ മുട്ടയിട്ടു. അജിയുടെ വീട്ടിലെ പൂച്ച ഉച്ചയൂണിനായ് ഞങ്ങളുടെ അടുക്കള വാതില്‍ക്കല്‍ കാവല്‍ കിടന്നു. വീടിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലെ കൂറ്റന്‍ കണ്ണിമാവും കശുമാവും വെള്ളവും വളവും ഞങ്ങളുടെ പറമ്പില്‍ നിന്നും വലിച്ചെടുത്തു കായ്ക്കുന്ന മാങ്ങയില്‍ പാതിയും പടിഞ്ഞാറെ പറമ്പിലേക്ക്‌ ദാനം ചെയ്തു പോന്നു.


ഇവിടെ നിന്നും നടന്നു വന്ന ഇരുപത്തഞ്ചു വർഷം പുറകോട്ടു നോക്കുമ്പോള്‍ തോന്നുന്നു എന്ത് കൊണ്ടും അത് ഒരു സുവര്‍ണ കാലഘട്ടം ആയിരുന്നു. ദേശത്തെ വായനാശാലകളില്‍ തിരക്കുണ്ടായിരുന്നു. നാട്ടിലെ സിനിമാ കൊട്ടകകളില്‍ രണ്ടാം കളി കാണാന്‍ പോലും ആളുകള്‍ കുടുംബ സമേതം തിക്കി തിരക്കി. ഖദര്‍ മുണ്ടും തേച്ച വെള്ള ഷര്‍ട്ടും ധരിച്ചിരുന്നവര്‍ , തോന്നിക്കും പോലെ തന്നെ, മാന്യന്മാരായിരുന്നു.


യുവാക്കള്‍ സായാഹ്നങ്ങളില്‍ ആടിന്റെ ചെവി പോലെ കോളറുള്ള ഷര്‍ട്ടും കറുത്ത കൈത്തണ്ടകളില്‍ വലിയ ഡയലുള്ള സില്‍വര്‍ വാച്ചും ധരിച്ചു വെളിച്ചെണ്ണ വറ്റാത്ത മുടി ഇരു ചെവികളും മൂടും വിധം പതിച്ചീരി ഹെര്‍കുലീസ്‌ സൈക്കിളില്‍ "ടൈപ്പ് റൈറ്റിങ്ങ് " ക്ലാസ്സിനു മുന്‍പിലും സ്കൂള്‍ പരിസരങ്ങളിലും ചുറ്റിയടിച്ചു. രാത്രി കാലങ്ങളില്‍ കള്ളും കട്ട കോഴികളുമായി അറ്റം കാണാത്ത പാടത്തിന്റെ നടുവിലെ പൂഞ്ഞാലി മരത്തിലും ചിലപ്പോള്‍ മധുവും പ്രേം നസീറും തകര്‍ത്താടുന്ന മനോജ്‌ മുരുകന്‍ ടാക്കീസുകളിലും നിരുത്തരവാദം നേരം പോക്കി.


ചായക്കടയില്‍ ആണെങ്കില്‍ പുലർകാലങ്ങളിൽ ആഗോള സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചുടു ചായക്കൊപ്പം ഉണവും ഉന്മേഷവും ഉണ്ടാക്കി. കുഭ മണ്ടൂകങ്ങളെ അനുസ്മരിപ്പിക്കും വിധം ചര്‍ച്ചകള്‍ കാട് കയറി. ഗോർബ്ബച്ചേവും റൊണാള്‍ഡ്‌ റീഗനും അനാവശ്യമായി അവര്‍ക്കിടയിലേക്ക് വലിച്ചിഴക്കപ്പെട്ടു. വാദമുഖങ്ങള്‍ കത്തി കയറുമ്പോള്‍ ചിലപ്പോള്‍ ഇമ്മാതിരി സംശയമൊക്കെ ആർക്കും തോന്നും... ഈ ഭാസ്കരേട്ടനും നെഹ്രുവും പണ്ടു ഒരുമിച്ചു ഗോട്ടി കളിച്ചിട്ടുണ്ടോ?? രാമേട്ടനാണോ ഗാന്ധിജിയെ മടിയില്‍ ഇരുത്തി പേരിട്ടത്?? ആഗോള വിഷയങ്ങള്‍ക്ക്‌ പുറമെ പ്രാദേശിക സംഭവങ്ങളും വിശകലനം ചെയ്യുന്ന ഒരു ഇന്‍ഫര്‍മേഷന്‍ സെന്റർ ആണ് ചായക്കട. തലേന്ന് പകലും രാത്രിയും സംഭവിച്ചിരുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു വിളമ്പാനുള്ള വേദി..ഞങ്ങള്‍ പിള്ളേരുടെ വേലത്തരങ്ങളും വിളയാടലുകളും പിതാകന്മാരിലെത്തിയിരുന്നതും ഈ വേദി വഴിയായിരുന്നു. അച്ഛന്‍ ചായപീടികയില്‍ പോയി വരുന്നതു വരെ ഞങ്ങളില്‍ പലർക്കും വേവലാതിയാണ് തലേന്ന് എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചിട്ടുണ്ടെങ്കിൽ!! .

എന്തായാലും സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ "കേത്തല്‍" കാലിയായി പ്രസംഗകര്‍ എല്ലാം മറന്നു കൈക്കോട്ടും തുമ്പയും കോടാലിയുമായി അവരവരുടെ പണികള്‍ക്കായി പോയി.


ഇത്രയുമാണ് കാലത്തിനു കുറുകെയുള്ള എന്റെ ഗ്രാമത്തിന്റെ പരിശ്ചേദം ..


കാര്യം അജി അയല്‍ വാസിയനെന്കിലും എട്ടാം ക്ലാസ്സിലെത്തിയപ്പോള്‍ ആണ് വല്യ കൂട്ടായത്. ആദ്യം ഞങ്ങള്‍ വേറെ വേറെ സ്കൂളിലായിരുന്നത് കൊണ്ടു ഒഴിവുദിവസങ്ങളില്‍ മാത്രമേ കൂട്ട് കൂടാറ്. സാഹസികത നിറഞ്ഞ കളികളില്‍ അവന്‍ നിപുണനായിരുന്നു. വെള്ളത്തില്‍ മുങ്ങാംകുഴിയിടാനും സൈക്കിള്‍ പറപ്പിക്കാനും ബഹു കേമന്‍. മരം കയറ്റത്തില്‍ മാത്രം ഞാനും .. അതുകൊണ്ട് അണ്ണാറക്കണ്ണന്റെ കൂട് തപ്പാനും അയിനി ചക്ക പൊട്ടിക്കാനും എന്നെ കഴിഞ്ഞേ അജിയും.. മുന്പേ പറഞ്ഞ പോലെ സാഹസികതയോടുള്ള താത്പര്യം കൊണ്ടാവും ആശയം അവന്റെ തലയിലാണ് ഉദിച്ചത് . ക്ലാസ്സ് കട്ട്‌ ചെയ്തു കള്ള് കുടിക്കാന്‍ പോകാം. വെള്ളിയാഴ്ച്ച ആണ് പറ്റിയ ദിവസം ..ശനിയും ഞായറും മുടക്കാണല്ലോ.. ക്ലാസ്സിലെ ഏതെങ്കിലും അലവലാതിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഈ രണ്ടു ദിവസം കൊണ്ടു മറന്നു പൊയ്കൊള്ളും.


(തുടരും )

Saturday, May 2, 2009

ചെകുത്താന്‍




ചെറുതായിരുന്നപ്പോള്‍ എന്റെ വീട്ടുകാര്‍ എന്റെ കൂട്ടുകാരെയും അവരുടെ വീട്ടുകാര്‍ എന്നെയും അന്ഗീകരിച്ച്ചിരുന്നില്ലെന്നാണ് തോന്നുന്നത്. വല്ലതും വായിച്ചു പഠിക്കുന്ന നേരത്ത് കളിയ്ക്കാന്‍ വിളിക്കാന്‍ ചെന്നാല്‍ ബഹുമാനം കുറഞ്ഞ നോട്ടവും ശകാരവും സ്ഥിരം അനുഭവം ആയിരുന്നു . .... ഈ പഠിപ്പ് മാറ്റി നിര്‍ത്തിയുള്ള കളികള്‍ വൈകുന്നേരങ്ങളില്‍ കരച്ചിലുകളില്‍ അവസാനിച്ചു. ഒരു ഏഴെട്ടു മണിയാകുമ്പോള്‍ രമേശന്റെ വീട്ടില്‍ നിന്നും എന്നും കരച്ചില്‍ കേള്‍കാം ..അവന്റെ അച്ഛന്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ എന്നും കേള്ക്കുന്ന അയല്‍വക്കം നടുക്കുന്ന അലാറം . ഇടക്കിടെ അവന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാനും മോങ്ങാറുണ്ട്.



സ്കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ പൗലോസ്‌ ആണ് എന്റെ കൂട്ട് .എന്റെ വീടിനും സ്കൂളിനും ഇടയിലാണ് അവന്റെ വീട് . സ്കൂളിനു അപ്പുറത്തേക്കോ അവന്റെ വീടിനു ഇപ്പുരത്തെക്കോ ഞങ്ങളുടെ സൗഹൃദം വളര്‍ന്നിരുന്നില്ല . "നന്ഞെന്തിനു നാനാഴി ??" ഉച്ചയൂണിനു ശേഷം ഉപ്പുമാവില്‍ കുപ്പിച്ച്ചില്ലരച്ചു കാക്കകള്‍ക്ക് വിരുന്നോരുക്കാനും ചുവന്ന ചരല്‍ പാകിയ നാലാം ക്ലാസ്സിലെ ചെറിയ ബെന്ചിനടിയില്‍ കാമുകിമാരുടെ പേരുകള്‍ ചോക്ക്‌ കൊണ്ടെഴുതി വയ്ക്കാനും പൗലോസ്‌ കൂടെ തന്നെയുണ്ടായിരുന്നു. മാവിന്മേല്‍ കല്ലേറും ,വഴിചാലില്‍ മീന്‍പിടുത്തവും ആയി സ്കൂളിലേക്കും തിരിച്ചിങ്ങോട്ടും ഉള്ള യാത്രകള്‍ എന്നും സംഭവബഹുലങ്ങള്‍ ആയിരുന്നു. എന്നാല്‍ അവയെന്നും അവന്റെ പടിപ്പുരയില്‍ അവസാനിച്ചു പോന്നു.


അങ്ങനെ പ്രായം രണ്ടക്കം തികയാന്‍ ഇനി രണ്ടു കൊല്ലം കുടിയുന്ടെന്നറിയിച്ച ഒരു ശനിയാഴ്ച ഞാന്‍ കൊടുത്ത പിറന്നാള്‍ മിട്ടായിയുടെ മധുരവും നുണഞ്ഞു കൊണ്ടു അവന്‍ ആദ്യമായി ലക്ഷ്മണ രേഖ ഭേദിച്ചു. അവന്‍ എന്റെ കൂടെ വീട്ടിലേക്ക് വന്നു. എന്റെ പളുങ്ക് ശേഖരവും കളിപ്പാട്ടങ്ങളും ജിജ്ഞാസ കലര്ന്ന അസൂയയോട് കൂടി നോക്കി കണ്ടു. പിന്നെ രമേശനും സത്യനും കൂടി എത്തിയപ്പോള്‍ ഞങള്‍ കളികള്‍ തുടങ്ങി. പളുങ്ക് കളി, പമ്പരം കളി അവസാനം കണ്ണ് പൊട്ത്തിക്കളി. അമ്പലത്തില്‍ വെടി മുഴങ്ങിയതും നേരം പോയതും അറിഞ്ഞില്ല .കളി പൊടി പൊടിച്ചു..തകര്‍ത്തു മുന്നേറി..


അത് എന്റെ ഊഴം ആയിരുന്നു . കണ്ണ് പൊത്തി എണ്ണാന്‍ തുടങ്ങി . പെട്ടെന്ന് പൌലോസിന്റെ അലര്‍ച്ച കേട്ട് എണ്ണം പാതിയില്‍ നിര്ത്തി. ഞാന്‍ ഞെട്ടി കണ്ണും തുറന്നു നോക്കിയപ്പോള്‍ അവന്റെ അമ്മ അവനെ ഒരു കയ്യില്‍ പിടിച്ചുയര്‍ത്തി പുളിവാര്‍ കൊണ്ടു തല്ലുകയാണ്‌. സ്കൂള് വിട്ടു വീട്ടില്‍ ചെല്ലാതെ കൂട്ടുകാരുടെ കൂടെ കളിച്ചു നടന്നതിനു കിട്ടിയ ശിക്ഷ അല്പം കൂടി പോയെന്ന് തോന്നി. ഇതും കണ്ടു അന്തം വിട്ടു നില്ക്കുന്ന എനിക്കും കിട്ടി എന്റെ മാതാവില്‍ നിന്നും ചട പടേന്ന്...രമേശന്റെയും സത്യന്റെയും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ..അവരവരുടെ വീടുകളിലേക്ക് ഓടിയൊളിച്ചു. അമ്മയുടെ കൈകളില്‍ കിടന്നു കുതറുന്ന പൌലോസിന്റെ രോദനം ഇടവഴികളിലൂടെ അകന്നു പോയി. എനിക്ക് തല്ലു കിട്ടിയത് വിളക്ക് വെക്കുന്ന നേരത്ത് കളിച്ചു കൂത്താടിയത്തിനു മാത്രമായിരുന്നില്ല ,പീടികയില്‍ പോയി വെട്ത്തിലയും പുകലയും വാങ്ങാന്‍ അമ്മൂമ്മ തന്ന കാശും കയ്യില്‍ വെച്ചു അക്കാര്യം മറന്നു കൊണ്ടായിരുന്നു എന്റെ കളി .


അപ്രതീക്ഷിതമായ പ്രഹരം എല്ലാ മറവികളെയും തോല്പ്പിച്ചു ഓര്‍മ്മകളെ തിരികെ കൊണ്ടു വന്നു ... വേഗം പോയി കയ്യും കാലും മുഖവും കഴുകി പീടിക ലക്‌ഷ്യം വെച്ചു പാഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. മംമൂഞ്ഞി ഇക്ക കടയടക്കും മുന്പേ സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിഞ്ഞു നടന്നു . സെന്ററിലെ വെളിച്ച്ചത്ത്തിനപ്പുറത്തു കിഴക്കോട്ടു ഇരുട്ടിന്റെ പരവതാനി കണ്ടപ്പോള്‍ ഞാന്‍ ചെറുതായി ഒന്നു നടുങ്ങി. കാതങ്ങള്‍ക്കു അപ്പുറം ഏതോ ഒരു ചെകുത്താന്‍ കുന്നില്‍ ഒരു കുറുക്കന്‍ ഓരിയിട്ടു. കുറച്ചു നേരം അവിടെ തന്നെ തട്ടി മുട്ടി നിന്നു . കിഴക്കോട്ടു ടോര്‍ച്ചു ലൈറ്റും കത്തിച്ചു ആരെങ്കിലും ഇപ്പോള്‍ നടന്നു പോയിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു. അടിയുടെ ചൂടു കൊണ്ടോ ഒരു ഉദ്ദേശ്യം മനസ്സിലുണ്ടായിരുന്നത് കൊണ്ടോ എന്തോ ഇങ്ങോട്ട് വരുമ്പോള്‍ ഒട്ടും ഭയം തോന്നിയിരുന്നില്ല . ആശാരി മൂലയില്‍ വെളിച്ചത്തിന്റെ അവസാന തുണ്ടും തീര്ന്നു പോയി. ഇനിയങ്ങോട്ട് പാടം വരെ പൂഴി മണ്ണ് പതയുന്ന ഇരുണ്ട വഴി . വഴിയുടെ ഇരു വശവും പകല്‍ സമയങ്ങളില്‍ പ്രേതങ്ങള്‍ ഉറങ്ങുന്ന കരിങ്ങോട്ട മരങ്ങളുടെ ഘോഷയാത്ര ആണ്. ഈ മരങ്ങളുടെ ചുവടെ പാമ്പുകളും കീരികളും താമസിക്കുന്ന കൈത കാടുകളും പൊത്തുകളും .കുറച്ചങ്ങോട്ട് പോയാലാണ് വെളിച്ചവും വീടുകളും തുടങ്ങുന്നത്.. അത് വരെ റോഡ്‌ വിജനമാണ് ... ഈ ഇരുളിന്റെ വഴിയില്‍ ആകെ വീട് എന്ന് പറയാനുള്ളത് ബീരാന്‍ മുതലാളിയുടെതാണ് . അതാണെങ്കില്‍ എനിക്ക് ഒരു പ്രേത ഗൃഹവും. ഈ ബീരാന്‍ മുതലാളിയെ ഇതുവരെ കണ്ടിട്ടില്ല . ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ല.


കരിങ്ങോട്ട കാടുകള്‍ക്ക് നടുവില്‍ കുറച്ചു ഉള്ളിലോട്ടു വലിഞ്ഞു ചെറിയ ഒരു വീടാണ് . ആരും ഇതുവരെ അങ്ങോടു പോയിട്ടില്ല . സ്കൂളില്‍ പോകുമ്പോള്‍ ഇടയ്ക്ക് ആ വീടിന്റെ ഇറയത്തു ഒരു തള്ള ഇരിക്കുന്നത് കാണാറുണ്ട്. ഒപ്പന വേഷം ധരിച്ച ഒരു നൂറു വയസ്സുകാരി. അതാണോ ഈ ബീരാന്‍ മുതലാളി ?? ആരാണ് ആ വീട്ടില്‍ വേറെ താമസക്കാര്‍ ?? ആ വീടിന്റെ ഉള്ളില്‍ എന്തെല്ലാമാണ് ഉള്ളത് ? ഒന്നും അറിയില്ല. ..



സകല ദൈവങ്ങളെയും അര്‍ജുനന്റെ പത്തു നാമങ്ങളും മനസ്സില്‍ വെച്ചു കൊണ്ടു ഞാന്‍ ഇരുട്ടിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങി.. ..കുടുംബം ഒന്നടങ്കം കൂടെയുണ്ടെങ്കില്‍ പോലും സന്ധ്യക്ക്‌ ശേഷം ഈ വഴിയേ നടക്കുമ്പോള്‍ ഒരു നെഞ്ഞിടിപ്പ്‌ ആണ് . പുറം കണ്ണിലൂടെ പല പല രൂപങ്ങള്‍ ഈ ഭീകര രൂപങ്ങളായ കരിങ്ങോട്ട മരങ്ങളില്‍ മിന്നി മറയുന്നത് ഞാന്‍ മാത്രം കാണാറുണ്ട് . അപ്പോളെല്ലാം കൂടെയുള്ളവരോട് ഒട്ടി നടക്കും ..


ഇപ്പോളാണെങ്കില്‍ ഞാന്‍ ഒറ്റക്കും . എന്റെ ഭാരം കുറഞ്ഞു വരുന്നതു പോലെ തോന്നി. കഴുത്ത് ഞെരിക്കാന്‍ കൈകള്‍ നീട്ടുന്ന മരങ്ങളെ നോക്കാതെ ഞാന്‍ നടന്നു . ഭയം അതിന്റെ പരമ്യതയിലെതിയത് ബീരാന്‍ മുതലാളിയുടെ വീടിനോടടുത്ത് എത്തിയപ്പോളാണ് . എന്റെ ചുവടു വെയ്പിനേക്കാള്‍ ശബ്ദം നെഞ്ഞിടിപ്പിനുന്ടെന്നു തോന്നി . പെട്ടെന്ന് ഒരു ഞെരക്കവും മരച്ചില്ല കുലുങ്ങുന്ന ശബ്ദവും . അറിയാതെ ഒരു ഉള്ക്കിടിലത്തോട്‌ കൂടി കണ്ണുകള്‍ അങ്ങോട്ട് തിരിഞ്ഞു പോയി.


ഇടതു വശത്ത് നില്ക്കുന്ന ഒരു മരത്തില്‍ ഒരു കുട്ടി ചാത്തന്റെ കറുത്ത രൂപം അകലെ ഇനിയും മരിക്കാത്ത നാട്ടു വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ കണ്ടു..ഒന്നേ നോക്കിയുള്ളൂ.. പിന്നെ തലച്ചോറ് പ്രവര്ത്തനം നിര്ത്തി.. കാലുകള്‍ അത് ഏറ്റെടുത്തു. ഇരുട്ടിലൂടെ നൂറേ നൂറു സ്പീഡില്‍ ഞാന്‍ പാഞ്ഞു കിഴക്കോട്ടു. വീടിന്റെ വാതിലില്‍ ചെന്നിടിച്ചു വീണു.


എന്നെ ആരും വിശ്വസിച്ചില്ല പോരാത്തതിന് ടോര്‍ച്ച്‌ എടുക്കാതെ പോയതിനു നല്ല ചീത്തയും കേട്ടു. എന്നാലും എനിക്ക് എന്റെ കണ്ണുകളെ അവിശ്വസിക്കാന്‍ പറ്റിയില്ല ഓര്‍മ്മയില്‍ ആ ചെകുത്താന്റെ രൂപം തേട്ടി തേട്ടി വന്നു. അത് ശരിക്കും പിശാചായിരുന്നോ? അതോ കെട്ടു പിണയുന്ന മരച്ചില്ലകള്‍ പിശാചിന്റെ രൂപം കൈകൊണ്ടാതോ ? വിശപ്പില്ലാഞ്ഞിട്ടും ഒരു വിധം അത്താഴം കഴിച്ചു ..കിടക്കാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു . പൌലോസിന്റെ അമ്മയും പിന്നൊരു സ്ത്രീയും ..അവരുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിട്ടുണ്ട് . പൌലോസിനെ കാണാനില്ലത്രേ !! എല്ലായിടത്തും അന്വേഷിച്ചു.. അയല്‍ വീടുകളിലും ബന്ധു ഭവനങ്ങളിലും ..ഇനി ഇവിടെങ്ങാനും വന്നോ എന്നറിയാന്‍ വന്നതാണ്‌ ..


ധൃതിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ " വൈകിട്ട് ഞാനവനെ ഒരു പാടു തല്ലിയതാണെന്റെ ഈശോയെ " എന്നവര്‍ തേങ്ങുന്നതു ഞാന്‍ കേട്ടു.


അച്ഛനും ചേട്ടനും ടോര്‍ച്ചുമായി അവരെ അനുഗമിച്ചു പുറത്തേക്ക് നടന്നു. ഞാന്‍ അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടന്നു.ഭൂത പ്രേതങ്ങള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നും അതൊക്കെ മനുഷ്യന്റെ വെറും തോന്നലുകള്‍ മാത്രമാണെന്നും ഉള്ള ഉപദേശങ്ങള്‍ കേട്ടു ഞാന്‍ വെറുതെ കിടന്നു. പൌലോസിന്റെ തിരോധാനവും എന്റെ ചെകുത്താന്‍ ദര്‍ശനവും ആകെ കൂടി വല്ലാത്ത ഒരു ഭയം തോന്നി തുടങ്ങി . ഈ രാത്രിയില്‍ അവനിതെങ്ങോട്ടു പോയി ? ചിന്തകള്‍ കാട് കടന്നു ..അവനെ ഏതെങ്കിലും പ്രേതം പിടിച്ചു കൊന്നു കാണുമോ ? ദൈവമേ അവനൊന്നും വരുത്തരുതേ.. എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. എനിക്ക് ഉറക്കം വന്നില്ല. നേരം പാതിരയോടടുതപ്പോള്‍ അച്ഛനും ചേട്ടനും തിരിച്ചു വന്നു. പാതിയുറക്കത്തില്‍, അമ്മ ചോദിക്കുന്നത് ഞാന്‍ കേട്ടു." എന്തായി ആ ചെക്കനെ കണ്ടു കിട്ടിയോ?"



" കുരുത്തം കെട്ട ചെക്കന്‍ ആ ബീരാന്‍ മുതലാളീടെ വീടിന്റെ മുമ്പിലെ കരിങ്ങോട്ട മരത്തില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു. " അച്ഛന്റെ മറുപടി .



എന്തായാലും അടുത്ത ദിവസം സ്കൂളില്‍ പോകുമ്പോള്‍ ഒളിച്ചോട്ടത്തെ കുറിച്ചു പൌലോസിനോട്‌ ചോദിച്ചില്ല. ഞാന്‍ ശനിയാഴ്ച വൈകുന്നേരം ചെകുത്താനെ കണ്ട കാര്യവും അവനോടു പറഞ്ഞില്ല.



Saturday, April 25, 2009

സത്യന്‍




എല്ലാവരുടെയും കൂടെ ഞാനും കിഴക്കേ പാടത്തേക്കോടി ...സത്യന്റെ ശവം കാണാന്‍ ..മഴ ചാറുന്നുണ്ടായിരുന്നു ..മൂടിക്കെട്ടിയ ആകാശവും ... കാലത്തേ തന്നെ കേട്ടതാണ് സത്യനെ കാണാനില്ല ....



ചായ കുടിച്ചു കളിയ്ക്കാന്‍ ഇറങ്ങിയതാണ് ..അന്വേഷണം ആദ്യം അവന്റെ വീട്ടുകാരില്‍ ഒതുങ്ങി ..പിന്നെ പതുക്കെ പതുക്കെ നാട്ടുകാരിലേക്കും .ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല..



" പാടത്ത് കാലത്ത് ചങ്ങാടം കുത്തി കിഴക്കോട്ടു പോകുന്നത് കണ്ടിരുന്നു"



ആരോ പറഞ്ഞു.." അതിന് ആ ചെക്കന് നീന്തല്‍ അറിയില്ലല്ലോ!!"



പിന്നെ മാനത്തെ പോലെ മനസ്സിലും വല്ലാത്ത ഒരു ഇരുട്ട് പരക്കാന്‍ തുടങ്ങി..



സത്യന്‍ എന്റെ ഉറ്റ തോഴന്‍ ഒന്നും ആയിരുന്നില്ല ..എന്നാലും അരീസ് (പളുങ്ക്) കായ്കള്‍ ശേഖരിച്ചു വെയ്ക്കുന്നതിലും കശുനണ്ടി വിറ്റു പടക്കം വാങ്ങി പോട്ടിക്കുന്നതിലും അഭൌമമായ ഒരു ആനന്ദം കണ്ടെത്തിയിരുന്ന എന്റെ ബാല്യങ്ങളില്‍ രമേശനോപ്പം സത്യനും ഉണ്ടായിരുന്നു. എല്ലാ കളികളിലും മുന്‍പന്തിയില്‍. സ്കൂളില്‍ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഓട്ട മല്‍സരത്തില്‍ തോല്‍പ്പിച്ച് വീട്ടില്‍ വന്നാല്‍ സത്യനോട് മാത്രം ഞാന്‍ എന്നും തോറ്റു പോന്നു. അവന്റെ കായിക ശക്തിയും ധൈര്യവും എന്നെ എന്നും അല്ഭുതപെടുതിയിരുന്നു . അഞ്ചു പെണ്കുട്ടികല്കിടയില്‍ അവസാനത്തെ ആന്തരിയായി പിറന്നത്‌ കൊണ്ടോ അച്ഛനമ്മമാരുടെ ഓമനയായി വളര്‍ന്നത്‌ കൊണ്ടോ അറിയില്ല . ശരീരത്തിനൊപ്പം അവന്റെ മനസ്സു വളര്‍ന്നിരുന്നില്ല .വിട്ട് പോകാന്‍ കൂട്ടാക്കാത്ത കുട്ടിത്തം കാരണം "പൊട്ടന്‍","മണ്ടന്‍" എന്ന വിളിപ്പേരുകള്‍ നാട്ടുകാരില്‍ നിന്നും കിട്ടിയിരുന്നു. അതൊക്കെ കേട്ടാലും അവന്‍ ചിരിച്ചുകൊണ്ടെയിരുന്നു ..ഒരു പരാതിയും പറയാതെ.



പെട്ടെന്ന് ആരാണ് കണ്ടതെന്നറിയില്ല കാട്ടുതീ പോലെ ആ വാര്‍ത്ത‍ പരന്നു ...എല്ലാവരും കിഴക്കൊട്ടോടി ..ഞാനും ..മുട്ടിനൊപ്പം വെള്ളം കയറിയ ചിറയില്‍ നിന്നും കിഴക്ക് പാടത്തിന്റെ നടുവിലെ കുളത്തിലേക്ക് കണ്ണും നട്ടു ചെറിയ ഒരു ജനകൂട്ടം ..കടല്‍ പോലെ പരന്നു കിടക്കുന്ന മലവെള്ളം ..മഴക്കാര് മൂടി കെട്ടി കിടന്ന ആകാശം ഒരു നരച്ച വെളിച്ചത്തോടെ അവിടെ പ്രതിഫലിച്ചു .ഒരില പോലും അനങുന്നില്ല ..ഒരു വല്ലാത്ത വിഷാദം നാട്ടുകാരുടെ മുഖത്തെന്ന പോലെ പ്രകൃതിയിലും പ്രതിധ്വനിച്ചു .



പാടത്തിന്റെ നടുവിലെ ഞങ്ങള്‍ ചുണ്ടാറുള്ള കുളവും കവിഞ്ഞൊഴുകുന്ന മലവെള്ളത്തില്‍ കിഴക്കോട്ടു ചെരിഞ്ഞ നെല്ചെടികളില്‍ തടഞ്ഞു രണ്ടു നീല ചെരിപ്പുകള്‍ പൊങ്ങി കിടന്നു ..അകലെ അല്പം മാറി വാഴപിണ്ടി കൊണ്ടുണ്ടാകിയ ഒരു ചന്ങാടവും ......പിന്നെ കുളത്തിന്റെ അഗാധതയില്‍ വഴു വഴുപ്പാര്‍ന്ന ജല സസ്യങ്ങള്‍ക്കും താമര വേരുകള്‍ക്കും ഇടയില്‍ കണ്ണും വായും തുറന്നു പാതി ചെളിയില്‍ പൂണ്ട മരവിച്ച സത്യന്‍ .. അകലെ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും ഒരു ചെറിയ മൂളല്‍ ഇരംബമായി കാതുകളിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നു ..പോലീസിനെയും മുങ്ങല്‍ വിദഗ്ധരെയും കാണാന്‍ നിന്നില്ല..തിരിച്ചു വരും വഴി അവന്റെ വീട്ടില്‍ നിന്നും ഒരു പാടു സ്ത്രീകളുടെ ഒരുമിച്ചുള്ള കരച്ചില്‍ കേട്ടു ..എന്നാല്‍ ഒരു തുള്ളി കണ്ണീര് പോലും വാര്‍ക്കാതെ ദൂരേക്ക്‌ നോക്കി മിണ്ടാതിരിക്കുന്ന അവന്റെ അച്ഛന്റെ രൂപം ഇപ്പോളും മറക്കാന്‍ കഴിയുന്നില്ല