Saturday, June 20, 2009

രമേശന്‍




വൈകുന്നേരം അടുത്തടുത്ത രണ്ടു വീടുകളില്‍ നിന്നും ഒരേ സമയം അലറല്‍ ഉയര്ന്നു ..
"എന്നെ കൊല്ലുന്നേ ......ഞാന്‍ ഇനി ചെയ്യില്ലേ ......."
എന്നിങ്ങനെ പല ഭാവങ്ങളില്‍ പല ആവേഗങ്ങളില്‍..
"എന്തോരം തല്ലു കിട്ടീട്ടും ഇവറ്റകളെന്താ പഠിക്കാത്തെ ..?? " റോഡിലൂടെ പോകുന്ന ആരോ ഒരാള്‍ സ്വയമോ സഹയാത്രികനോടോ ചോദിച്ചു..
ചായപ്പീടികയിലിരുന്നു ഒന്നിന് പുറകെ ഒന്നായ്‌ ബീഡി കത്തിച്ച വേലായേട്ടന്റെ മനസ്സിലും ചെറിയ കുറ്റബോധം തോന്നി തുടങ്ങി ..പിള്ളേരെ ഒന്നു വെരട്ടണം എന്ന് കരുതി മാത്രമാണ് അപ്പോള്‍ തന്നെ വീട്ടില്‍ കേറി ചെന്നു പരാതി പറഞ്ഞതു. ഇതിപ്പോള്‍ ചങ്കു കലങ്ങുന്ന വിധമല്ലേ പിള്ളേര്‍ തൊള്ള പോളിക്കുന്നെ ..
എന്നാലും പിള്ളേരുടെ ചെയ്തി ഓര്‍ക്കുമ്പോള്‍ ദേഷ്യം തികട്ടി വരുന്നുമുണ്ട് ..
നേരം പോയി ..ഗ്രാമത്തിലെ ചിമ്മിനി വിളക്കുകള്‍ ഒന്നൊന്നായി അണഞ്ഞു ..ഇവിടെ വായ് പൊളിച്ചുള്ള കരച്ചിലുകള്‍ പതുക്കെ ഏന്തിക്കരച്ചിലായും പിന്നെ തേങ്ങലായും പരിണമിച്ചു ഉറക്കമായി മാറാന്‍ വെമ്പി നിന്നു. എങ്ങനെ ഉറക്കം വരാനാണ് ...മനസ്സു അടര്‍ന്നു വീണ പകലിലേക്ക് വീണ്ടും പാഞ്ഞു .
കിഴക്കേ വേലിക്കരികില്‍ നിന്നു കാലത്തു തന്നെ സിഗ്നല്‍ "ഠോ" ..നാവ് വളച്ച് കൊണ്ടുണ്ടാക്കുന്ന ഈ ശബ്ദം ഞങ്ങളുടെ സ്ഥിരം സിഗ്നല്‍ ആണ് ...'നാന്‍ റെഡി ഉങ്ക റെഡിയാ ?' എന്നാണിതിന്റെ പൊരുള്‍ ..തിരിച്ചങ്ങോട്ടും സിഗ്നല്‍ കൊടുത്തു കൊണ്ടു ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിച്ചെന്നു ..പതിവു പോലെ ഇന്നും രമേശന്റെ കണ്ണിലൊരു തിളക്കം ..ഇന്നു ഒപ്പിക്കാനുള്ള എന്തോ ഒരു കുസൃതി ഞാന്‍ കണ്ടു ...
"ഡാ നമുക്കിന്നു ടൈം ബോംബ് ഉണ്ടാക്കാം , ബാലമാമ്മന്റെ പീടികയില്‍ ഗുണ്ട് വന്നിട്ടുണ്ട് .."
"എവിടാടാ പൊട്ടിക്കാ ??"
"കളി കഴിഞ്ഞു എല്ലാരും പോയിട്ട് കാശ്മീരിലായാലോ ??" മുന്പേ പ്ലാന്‍ ചെയ്തിരുന്ന ഉത്തരം ..
"ഹാ ..അത് കലക്കി !! " ദിഗന്തങ്ങള്‍ നടുങ്ങുന്ന സ്ഫോടന ശബ്ദം കേട്ട് കാശ്മീരിലെ കൂറ്റന്‍ അയിനി മരത്തില്‍ നിന്നും ഒരായിരം വവ്വാലുകള്‍ ഒരുമിച്ചു ചിതറിപ്പറക്കുന്ന കാഴ്ച ഞാന്‍ മനക്കണ്ണില്‍ കണ്ടു. സൂര്യന്‍ പെട്ടെന്നൊന്നു പടിഞ്ഞാട്ടു ചാഞ്ഞിരുന്നെന്കില്‍ എന്ന് ആശിക്കേം ചെയ്തു.
അത് തന്നെ സംഭവിച്ചു ..വെയില്‍ ചാഞ്ഞു .. കളിക്കളം കാലിയായി ..ഞങ്ങള്‍ ബോംബിന്റെ അസംസ്കൃത വസ്തുക്കളുമായി കാശ്മീരിലെ പ്ലാവിന്‍ ചോട്ടില്‍ ഇരുന്നു. ഓണരാത്രികളില്‍ ഈ പ്ലാവിന്‍ ചുവട്ടിലാണ് വേലായേട്ടനും മറ്റു നാട്ടുകാരും ചേര്ന്നു ഓണക്കളികളും ഓണത്തല്ലും നടത്താറ്..അന്നൊക്കെ ഈ പ്ലാവിന്‍ ചില്ലയില്‍ കെട്ടി വെച്ചിരിക്കുന്ന കോളാമ്പി മൈക്കില്‍ നിന്നും നിര്ഗ്ഗളിക്കുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ അങ്ങ് കിഴക്കേ പാടം വരെ കേള്ക്കാം ..ചില രാത്രികളില്‍ അപ്പാപ്പന്റെ കയ്യും പിടിച്ചു ഞങ്ങളും ഓണക്കളി കാണാന്‍ വരാറുണ്ട്. ..

"ഡാ പണ്ടാരടങ്ങാന്‍ ഒന്നര രൂപേടെ സാധനാ ...പൊട്ടിയാല്‍ നിലം കുലുങ്ങും കൊഴപ്പാവോ??"വലിയ ശാസ്ത്രജ്ഞനെ പോലെ അളന്നു മുറിച്ച അയിനിത്തിരി (പ്രി ഫോം ഓഫ് അയിനി ചക്ക ) ഗുണ്ടിന്റെ തിരിയില്‍ വെച്ചു കെട്ടുന്ന രമേശനോടു ഞാന്‍ സംശയം ചോദിച്ചു ..
"ഹെന്തു കൊഴപ്പം പൊട്ടുമ്പോള്‍ നമ്മളിവിടെ ഇല്ലല്ലോ ഹി ഹി പിന്നെന്താ ..!!"തീ അയിനിത്തിരിയിലെക്കു ഊതിപ്പകര്‍ന്നു കൊടുക്കുമ്പോള്‍ തലയല്‍പ്പം ചെരിച്ചു കൊണ്ടു അവന്‍ മൊഴിഞ്ഞു.
അതും ശരിയാണ് ...ഉണങ്ങിയ അയിനിത്തിരിയില് ഒരറ്റം കത്തിച്ചു മറ്റേ അറ്റത്ത്‌ പടക്കത്തിന്റെ തിരി വെച്ചു കെട്ടി മണിക്കൂറുകള്‍ക്കു ശേഷം സ്ഫോടനം സാധ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയില്‍ വിശ്വസിക്കാം ....സംഗതി 'സെറ്റ് അപ്പ് ' ആക്കി സേഫ് ആയ സ്ഥലത്തു വെച്ചു ഇടം കാലിയാക്കിയാല് ആരറിയാന്‍ പൊട്ടിച്ചതാര് ?? പൊട്ടിയതെന്തു ??
വര്‍ഷങ്ങള്‍ക്കു ശേഷംഇമ്മാതിരി ഗുണ്ടുകളുടെ പുതു ഭാവങ്ങള്‍ ലോകമെമ്പാടും പരീക്ഷിക്കപ്പെടും എന്നും അന്നാരറിഞ്ഞു..!!
അയിനിത്തിരിയിലെക്കു തീ പടര്ന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു നാലു പാടും ഒന്നു കണ്ണോടിച്ചു. പിന്നെ നടന്നു. മൂട് കീറി കണ്ടം വെച്ച ട്രൌസറിനു പകരം കുര്‍ത്തയും പൈജാമയും എണ്ണ തേച്ചു കിളിക്കൂടും ഉണ്ടാക്കി ഈരി വെച്ച തലയ്ക്കു പകരം വരണ്ടു ജട പിടിച്ചു പാറുന്ന തലമുടിയും ആയിരുന്നെങ്കില്‍ ഒരു അറസ്റ്റ്‌ ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല എന്ന ഭാവത്തോടെ ..കാശ്മീര്‍ ലക്‍ഷ്യം വെച്ചു..
തെക്കേ പറമ്പിന്റെ അപ്പുറം ഒരു വലിയ പറമ്പാണ്... കിഴക്കുള്ള കൂട്ടുകാരന്റെ തന്നെ തലമുറയില്‍ പെട്ട ഏതോ ഒരു കാരണവര്‍ ഇനിയും ഭാഗം വെച്ചു കൊടുക്കാത്ത ഒരു വലിയ പ്ലോട്ട്. ഒരു പാതിയില്‍ അയിനി ,തേക്ക്,കശുമാവ്, കണ്ണിമാവ് വന്‍ മരങ്ങളും ചെത്തി ചെമ്പരുത്തി കാര തുടങ്ങി ചെറുകിട ഇനങ്ങളും തിങ്ങി നില്ക്കുന്ന കാടും അതിനോട് ചേര്ന്നു വലിയൊരു കുളവും അല്‍പ്പം മാറി തണല്‍ വിരിച്ചു നില്ക്കുന്ന പ്ലാവും പച്ചപ്പുല്‍ മൈതാനവും കൂടി ആയപ്പോള്‍ നാട്ടുകാര്‍ സ്നേഹത്തോടെ ഇട്ട പേരാണ് "കാശ്മീര്‍" .ഇന്നു 'പൊക്രാന്‍' ആയി മാറാന്‍ പോകുന്ന സ്ഥലം !!
മധ്യവേനലവധിയില്‍ ക്രിക്കറ്റും ഫുട്ബാളുമായി ആര്‍ത്തലക്കുന്ന ഒരു പിടി ചെറു വാല്യങ്ങളും തണല്‍ വിരിക്കുന്ന പ്ലാവിന്റെ ചുവട്ടില്‍ വട്ടമിട്ടിരുന്നു ചീട്ടു കളിക്കുന്ന മധ്യവയസ്സരും കാശ്മീരിലെ സ്ഥിരം കാഴ്ചയാണ്. ഈ കാടിന് ചേര്ന്നു ഒരൊറ്റ വീടെ ഉള്ളൂ ..വേലായേട്ടന്റെ ..കഠിനദ്ധ്വാനിയും അഞ്ചാറു പോത്തുകള്‍ ആട് പട്ടി കോഴികള്‍ക്കുടമയുമായ കാരിരുമ്പില്‍ നിര്‍മ്മിതമായ കറുത്ത വേലായേട്ടന്‍..! അങ്ങനെ കിഴക്കുള്ള കാരണവരുടെ വൈകിയ തീരുമാനത്തിന്റെ പുറത്തു എണ്ണമറ്റ കശുനണ്ടിയും കണ്ണിമാങ്ങയും അടുക്കളയിലേക്കുള്ള വിറകും തുറന്ന കക്കൂസ് ആയ പൊന്തക്കാടും പതിച്ചു കിട്ടിയ മേല്നോട്ടാവകാശത്തിന്റെ പേരില്‍ അനുഭവിക്കാന്‍ യോഗം കൈവന്ന ഒരേ ഒരാള്‍.
പാമ്പ് , മരപ്പട്ടി ,തേളുകള്‍ മുതലായ ക്ഷുദ്ര ജീവികള്‍ വിഹരിക്കുന്ന ഈ പൊന്തകാടുകള്‍ അപകടം പിടിച്ചവയാണ് ..പോരാത്തതിന് പ്രഭാത കര്‍മ്മങ്ങള്‍ക്ക് വേലായേട്ടനും കുടുംബവും വിനിയോഗിച്ചിരുന്ന സ്ഥലം കൂടി ആയതു കൊണ്ടു മൈനുകള്‍ പാകിയ യുദ്ധ ഭൂമിയില്‍ പട്ടാളക്കാരെന്ന പോലെയാണ് ഞങ്ങള്‍ കാട്ടിലേക്ക് പ്രവേശിച്ചത്‌..
മുന്നില്‍ നടക്കുന്ന രമേശന്‍ പെട്ടെന്ന് നിന്നു " ഡാ പോത്ത് !!"
എന്നെയാണോ ഉദ്ദേശിച്ചത് എന്ന രീതിയില്‍ നോക്കിയ എന്നോട് കണ്ണ് കൊണ്ടു ഇടത്തേക്ക് അവന്‍ ചുണ്ടി ..
വേലായെട്ടന്റെ രണ്ടു പോത്തുകള്‍ കാടിനുള്ളില്‍ കാട്ടു പോത്തായി നില്ക്കുന്നു..
കണ്ടത് നന്നായി കഴുത്തിനും കെട്ടിയിട്ട മരത്തിനും ഇടയിലുള്ള കയറിന്റെ നീളം കണക്കു കൂട്ടുന്നതില്‍ പിഴച്ചാല്‍ 'കാലന്റെ വാഹനം ' ഇടിച്ച്ചാവും മരണം ..
" ഇവറ്റകളും ഇന്നൊന്നു ഞെട്ടും ഹി ഹി !!" രമേശന്‍ തലയുയര്‍ത്തി നോക്കിയ ഒരു പോത്തിനെ നോക്കി ചിരിച്ചു.
കുറച്ചു തിരഞ്ഞതിനു ശേഷം ബോംബ് ഫിക്സ് ചെയ്യാന്‍ പറ്റിയ സ്പോട്ട് കണ്ടെത്തി .ഉണ്ങങ്ങിയ ഒരു കശുമാവിന്റെ കമര ..അവിടെ സാധനം ഫിക്സ് ചെയ്തു തീ അണന്ജിട്ടില്ലെന്നു ഉറപ്പു വരുത്തി ഞങ്ങള്‍ തിരിഞ്ഞു നടന്നപ്പോള്‍ അമ്പലത്തില്‍ വെടി മുഴങ്ങി..
ഇതെന്തു വെടി !! കിടിലന്‍ വെടി മുഴങ്ങാന്‍ പോകുന്നേയുള്ളൂ എന്ന് ഞാന്‍ മനസ്സില്‍ കരുതി.. പ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ കണ്ടു ഒരാള്‍ എതിരെ വരുന്നു .."ഡാ വേലായേട്ടന്‍..!!"രമേശന്‍ പറഞ്ഞു .."ഇയാളുടെ വീട്ടിലേക്ക് അപ്പുറത്തൂടെയല്ലേ വഴി ??" ഞാനും സംശയിച്ചു ...
ആളുടെ സ്ഥിരം യുണിഫോം ആയ ഒറ്റ തോര്‍ത്തും ധരിച്ചു ബീഡി ആഞ്ഞു വലിച്ചു കൊണ്ടു ഞങ്ങളെ കടന്ന്നു പോയപ്പോള്‍ പ്ലാവിന്‍ ചോട്ടില്‍ നിന്നു ഞങ്ങള്‍ പരസ്പരം മുഖം നോക്കി..
" പഹയന്‍ രണ്ടിന് പോകാന്നാ തോന്നണേ .." കാട്ടിലേയ്ക്ക് ശീഘ്രം കയറിപ്പോയ വേലായേട്ടനെ നോക്കി രമേശന്‍ പറഞ്ഞു.. ആളുടെ ആഞ്ഞു ബീഡി വലിച്ചുള്ള നടത്തത്തിന്റെ സ്പീഡ് കണ്ടപ്പോള്‍ എനിക്കും തോന്നിയതതു തന്നെ ..
" ഡാ പ്രശ്നാവോ ?? ആള് നമ്മളെ കണ്ടതും ആണല്ലോ ?!!" അതിനുത്തരം രമേശന്റെ മൌനം ആയിരുന്നു.
"ഡാ എന്തോരം നേരം എടുക്കും പൊട്ടാന്‍ ?? " ഞാന്‍ വീണ്ടും ചോദിച്ചു ....പെട്ടെന്ന് പ്ലാവ് ഐ എസ് ആര്‍ ഓ യുടെ മേല്‍ക്കൂരയും രമേശന്‍ കസ്തൂരി രംഗനും ആയി മാറി ..കൈ വിരല്‍ മടക്കി കണക്കു കൂട്ടി കൊണ്ടു കസ്തൂരി രംഗന്‍ മൊഴിഞ്ഞു " ഒരു ഇരുപതു മിനിറ്റു എടുക്കും.."
നെഞ്ചില്‍ ഒരു ടൈം ബോംബ് കൌണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു ..ടിക്‌ ടിക്‌ ടിക്‌ ടിക്‌ ...
പറഞ്ഞിട്ട് ഒരു ഇരുപതു സെകന്റ് പോലും എടുത്തില്ല അത് സംഭവിച്ചു.. ഒരു മിന്നലും 'ബ്ഭ്തും' ഒരു കുലുക്കവും ... അയിനിമരത്ത്തില്‍ നിന്നും എത്ര വവ്വാലും കാക്കകളും പറന്നുവെന്നു അറിഞ്ഞില്ലെങ്കിലും നെഞ്ചില്‍ നിന്നും ഓരോ കിളികള്‍ പറന്നത് ഞങ്ങള്‍ അറിഞ്ഞു.
ആ മഹാ വിസ്ഫോടനത്തില്‍ ഒരു അലര്‍ച്ച മുങ്ങിപ്പോയോ എന്ന സംശയത്തെ സാധൂകരിക്കും വിധം ഒരു കറുത്ത രൂപം തൊട്ടടുത്ത കുളത്തിലേക്ക് ഡൈവ് ചെയ്യുന്നത് ഞങ്ങള്‍ കണ്ടു.. ശരീരത്തോട് പിണങ്ങി ആ ഒറ്റ തോര്‍ത്ത്‌ മുണ്ട് ഏതോ കള്ളിമുള്‍ചെടിയില്‍ അള്ളിപ്പിടിച്ചത് കൊണ്ടാവാം ആ രൂപം പരിപൂര്‍ണ നഗ്നമായിരുന്നതെന്ന് ഞാന്‍ ഊഹിച്ചു .. ചിരിക്കണോ കരയണോ ?
തണുത്ത വെള്ളത്തില്‍ ഒന്നു മുങ്ങിനിവര്‍ന്നപ്പോള്‍ സ്വബോധം വീണ്ടെടുത്തു കിട്ടിയ വേലായേട്ടന്‍ ചാടിപ്പിടഞ്ഞു പോന്തക്കാടിലുടക്കിയ തോര്‍ത്തും വാരി വലിച്ചുടുത്ത് ഈറനോടെ ഞങ്ങളുടെ വീട്ടില്‍പ്പോയി പരാതി പറഞ്ഞതിന് ശേഷമേ സ്ഫോടന ശബ്ദ്ധം കേട്ടു കാടിന്റെ മറ്റേ മണ്ടയില്‍ നിന്നും കയറു പൊട്ടിച്ചു നാലു ദിക്കിലെക്കോടിയ തന്റെ അരുമകളായ നാലു പോത്തിനെ തിരഞ്ഞു പോയുള്ളൂ എന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു.
കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ നിന്നു ..ഇനിയെന്ത് ? പറ്റുമെങ്കില്‍ ഇന്നു തന്നെ നാടു വിട്ടാലോ ?
" നീ വാടെക്കെ ...നമ്മളല്ല ന്നു പറഞ്ഞാല്‍ പോരെ ?" രമേശന്റെ വാക്കുകളില്‍ വലല്യ ആത്മ വിശ്വാസം പോര..
മുളയാറായി ..ഇരുട്ടിനോടുള്ള ഭയം ഒന്നു കൊണ്ടു മാത്രമാണ് കിഴക്കേ ഇറക്കാലിയില്‍ തിരുകി വെച്ചിരുന്ന പേര വടിക്ക് പണിയാകുമെന്നറിഞ്ഞിട്ടും വീട്ടിലേക്ക് കയറാന്‍ തീരുമാനിച്ചത് ...
പ്രതീക്ഷകള്‍ തെറ്റിയില്ല ...അന്തസ്സായി തല്ലു കൊണ്ടു ..അന്തസ്സായി വായ് പൊളിച്ചു കരഞ്ഞു..
കരച്ചിലിന്റെ നീളവും ആഴവും അളന്നപ്പോള്‍ ഒരു കാര്യം ഉറപ്പു ..എനിക്ക് കിട്ടിയതിന്റെ നാലിരട്ടി രമേശന് കിട്ടിക്കാണും..അടിയുടെ വേദനയിലും എനിക്ക് ചിന്ത രമേശന്‍ മാനസാന്തരം വന്നു നാളെ മുതല്‍ കൂട്ട് കൂടാന്‍ വരില്ലേ എന്ന പേടി ആയിരുന്നു..
എന്തായാലും സൂര്യന്‍ നൂറ്റിയെന്‍പതു ഡിഗ്രി തിരിഞ്ഞു വന്നു പറമ്പിന്റെ കിഴക്കേ മൂലയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ വീണ്ടും കേട്ടു "ഠോ" ..പഴയ തിളക്കം കണ്ണിലും കുസൃതിച്ചിരി ചുണ്ടിലും....
" ഇന്നു സിനിമക്കു പോകാം ..മനോജില്‍ രജനികാന്തിന്റെ പുതിയ പടം വന്നിട്ടുണ്ട് ..ഞാന്‍ പീടികേല്‍ പോയി ഇപ്പോള്‍ വരാം " നടന്നു നീങ്ങുന്ന രമേശന്റെ കാല്‍ വെണ്ണയില്‍ ചുവന്ന ചൂരല്‍പാടുകള്‍ അവനറിയാതെ ഞാന്‍ നോക്കി കണ്ടു.
***************
പിന്നീട് ഒരു പാടു വേനലും വര്ഷവും കടന്നു പോയി. കൌമാരം കൈവിട്ട സായാഹ്നങ്ങളൊന്നില്‍ രമേശന്‍ അമ്മാവന്റെ കൂടെ മദ്രാസ്സിന് പോയി. ഈയുള്ളവനും കാലാന്തരത്തില്‍ ബോംബെ ,ഗുജറാത്ത്‌ കറങ്ങി ത്ത്തിരിഞ്ഞു അവസാനം ഗോവയിലെത്തി ഇരുപ്പുറപ്പിച്ചു ...
പിന്നീട് ഒന്നു രണ്ടു തവണ ഓണ വിഷു ദിനങ്ങളില്‍ നാട്ടില്‍ വെച്ചു രമേശനെ കണ്ടിരുന്നെങ്കിലും കുസൃതി തിളക്കവും മായാപുന്ചിരിയും മാഞ്ഞ കുശലാന്വേഷണങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമായി മദ്രാസ്സും ഗോവയും തമ്മിലുള്ള അകലം ഞങ്ങള്‍ക്കിടയിലും വന്നു ചേര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴക്കാലത്ത് ഗോവയിലെ വെര്‍ന്ന ഇന്ടസ്ട്രീസിലെ പത്താം നമ്പര്‍ plottil ഒരു മാനുഫാക്ച്ചുരിംഗ് കമ്പനിയിലെ ബാച്ച്ചലര്സ് റൂമിലെഎന്റെ ഫോണ്‍ ചിലച്ചു .ബാന്ഗ്ലുരിലെ കോഡ് ആണല്ലോ
" ഹെലോ ..ആരാ"
" ഞാനാടെയ്കെ ..രമേശന്‍..." പഴയ ബാല്യത്തില്‍ നിന്നും ഒരു മറുപടി .. വര്‍ഷങ്ങള്‍ക്കു മുന്പ് മഴവെള്ളത്തില്‍ കാല് കൊണ്ടു പടക്കം പൊട്ടിച്ചു കളിക്കുന്ന ചെന്ത്രാപ്പിന്നിയിലെ ഒരു മഴക്കാലം പുറത്തെ മഴയില്‍ പ്രതിധ്വനിച്ചു ...
" എവിടാടാ നിയിപ്പോള്‍ നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞു നീ മാമ്മന്റെ അരികില്‍ നിന്നും പോയെന്ന് ഇപ്പോള്‍ ബാന്ഗ്ലുരിലോ മറ്റോ ആണെന്ന് ...എന്റെ നമ്പര്‍ ആര് തന്നു ??"
" ഞാനിപ്പോള്‍ ബാന്ഗ്ലുരില്‍ തന്ന്യാ .ബൂത്ത്തിന്നാ വിളിക്കണേ ..ഞാന്‍ വെല്‍ഡ് റാണ്...വലല്യ മെച്ചമോന്നു മില്ല ...നിന്ടവിടെ വന്നാല്‍ വല്ല ചാന്‍സും കിട്ടോ??"
"ഇവിടെന്തു ചെയ്യാനാടാ ഇതൊരു പ്ലാസ്റ്റിക് കമ്പനി അല്ലെ ?"
" ഹലോ ...ഹല്ലോ.... ടക്.....
ഫോണ്‍ കട്ട് ആയി ...മഴക്കാലമല്ലേ...ലൈനില്‍ പ്രോബ്ലംസ്‌ കാണും ...പിന്നെ അവന്‍ വിളിച്ചില്ല ..എന്നാലും എന്റെ നമ്പര്‍ തേടിപ്പിടിച്ചു വിളിച്ചില്ലേ സന്തോഷമായി.. പുറത്ത് മഴ തകര്‍ക്കുന്നു.
കുറച്ചു നാളുകള്‍ക്കു ശേഷം അമാവാസി കരിന്തിരി കത്തിച്ചു വെച്ച ഒരു വൈകുന്നേരം എനിക്കൊരു കാള്‍...നാട്ടില്‍ നിന്നും ആണ് ...
"എടാ നമ്മുടെ രമേശന്‍ ബാന്ഗ്ലുരു വെച്ചു ആത്മഹത്യ ചെയ്തെടാ ...റൂമിനടുത്തുള്ള കുളിമുറിയില്‍ തുങ്ങിയെത്രേ.. " ഫോണ്‍ ഞാന്‍ വെച്ചു ...
ഒരു കാളല്‍ ...ഇരുട്ട് മനസ്സിലേക്കും പടര്ന്നു.. അവിശ്വസനീയം !! അവന്‍ അങ്ങനെ ചെയ്യോ? ഞാന്‍ ഉടനെ നാട്ടിലേക്ക് വിളിച്ചു ഞെട്ടിപ്പിക്കുന്ന ആ വാര്ത്ത സ്ഥിരീകരിച്ചു.. ഹൊ..ആകെ തളര്‍ന്നു..
ബാന്ഗ്ലുരിലെ ഏതോ ഒരു ഗലിയില്‍ കുടുസ്സായ ഒരു കുളിമുറിയില്‍ അവന്റെ ചേതനയറ്റ ശരീരം കാണാന്‍ കൌതുകത്തോടെ നില്ക്കുന്ന മറുനാട്ടുകാര്‍ക്കിടയില്‍ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുന്ചിരിയുമായി അവന്റെ ആത്മാവും നില്‍ക്കുന്നുണ്ടാവില്ലേ..
അന്ന് , കല്യാണവും , മരണവും , ജനനവും എല്ലാം ആഘോഷമാക്കി മാറ്റുന്ന ശരാശരി മലയാളിയുടെ നിലവാരത്തിലേക്ക് ഞാനും താണു...ഒരു പാടു കുടിച്ചു...റൂമില്‍ വന്നു കിടന്നപ്പോള്‍ കണ്മുന്‍പില്‍ രമേശന്‍ മാത്രം ..പല രൂപത്തില്‍.. ചാണകം തേച്ച ഞങ്ങളുടെ കിഴക്കേ ഇറയത്ത്‌ അവന്റെ അച്ഛമ്മയുടെ ഒക്കത്തിരുന്നു കൈ കാലിട്ടടിക്കുന്ന ഒന്നര വയസ്സുകാരന്‍ ..അമ്പലത്തിലെ ഉത്സവത്തിനു എഴുന്നെള്ളിച്ച ആനപ്പുറത്തിരുന്നു പാന്‍പരാഗ് ചവച്ചു തുപ്പിയ തോന്യാസി.. ന്യൂസ് പേപ്പര്‍ വിറ്റു നേടിയ സ്വന്തം കാശ് കൊണ്ടു വാങ്ങിയ കാലന്‍ കുട ഷര്‍ട്ടിന്റെ പുറകില്‍ എപ്പോളും കൊളുത്തി നടക്കുന്ന തമാശക്കാരന്‍. വായനാ ശാലയിലെ വാര്‍ഷികാഘോഷത്തിനു ഒരു ലളിതഗാനം വികൃതമായ് പാടിയ പഴയ സഹപാഠിയെ "യേശുദാസിന്റെ പേരു ചീത്തയാക്കിയില്ലെടാ പട്ടി !! " എന്ന് പറഞ്ഞു അവന്റെ കോളറിനു പിടിച്ചു തല്ലുണ്ടാക്കിയ തെമ്മാടി ..ഏപ്രില്‍ ഫൂള്‍ ദിവസം നായ് കൊരണം പൊടി ബെഞ്ചില്‍ വിതറി ചായപ്പീടികയിലെ പുലര്‍കാല സന്ദര്‍ശകരെ ചൊറിയിപ്പിച്ച വിരുതന്‍ ....പിന്നെ കണ്ണിലെ തിളക്കവും പുഞ്ചിരിയും കിഴക്കേ കുളത്തില്‍ കഴുകിക്കളഞ്ഞു അമ്മാവന്റെ കൂടെ മദ്രാസ്സിന് വണ്ടി കയറിയ ഗൌരവക്കാരന്‍.
എന്തായാലും "കൂട്ടുകാരന്‍" എന്ന വാക്കു കേള്ല്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ പതിഞ്ഞ രൂപം അവന്റെതാണ്.. മറക്കാന്‍ പറ്റില്ല !!!!!!

ഇരു വശത്തും നിന്നു ചൂണ്ടിയ ചൂണ്ടാക്കാരെ വലിയ ചൂണ്ടാകാരന്‍ കൊണ്ടുപോയി...പുതിയ ഇര കോര്‍ത്ത്‌ ചൂണ്ടലിടാന്‍ തയ്യാറായി നില്ക്കുന്ന അവനെ സ്മരിച്ചു കൊണ്ടു ഞാന്‍ ഉറക്കത്തിലേക്കു വഴുതി...




Monday, June 8, 2009

ചന്ത ദുരന്തം ...







മാതാപിതാക്കളും ജ്യേഷ്ടനും പെങ്ങളും ...
കൂട്ടുകാരും ചില ബന്ധു ജനങ്ങളും ...
"വേണ്ട വേണ്ടാ " ന്നുള്ള വാക്കുകളെല്ലാമേ ..
കാറ്റില്‍ പറത്തി ഞാന്‍ മുന്പേ കുതിക്കവേ..
കണ്ടു കരേറുവാന്‍ മിഴിവാര്‍ന്ന പകല്‍ സ്വപ്നം
ഓഹരി ചന്തയിലെന്‍ രാജ സിംഹാസനം ..
നോട്ടട്ടിയിട്ടോരോ ബ്രീഫ്‌ കേയ്സുമായ്‌ പുറം..
ചൊറിയുവാനായിരം പരിചാര (ക) വൃന്ദങ്ങള്‍ ..
തോളത്തു തട്ടുന്നോ 'രംബാനിയും ' കര-
ഗ്രസ്തം കുലുക്കുവാന്‍ വെമ്പുന്ന 'ടാറ്റാ' യും...
ദാമോദരേട്ടനെന്‍ (സെബി ഡയരക്ടര്‍)കൈ കാല്‍ തടവുമ്പോള്‍ ..
ആജ്ഞ കാതോര്ത്തിതാ മുന്‍പില്‍ 'ചിദംബരം'..

ഇന്നു വാങ്ങിന്നു വില്‍ക്കും 'ദിന വ്യാപാരവും'
വാങ്ങുന്നതിന്‍ മുന്പേ വിറ്റൊടുക്കുന്നോരീ
'ഹ്രസ്വ വ്യാപാരത്ത്തിന്‍' കുശല തന്ത്രങ്ങളും ...
'ഓപ്ഷനും' 'കാളും' പിന്നാര്‍ബീറ്ററെജു മായ്‌ ..
അറിവിന്‍ മുറിവൈദ്യ രാജനായ്‌ മാറവേ...
ഓണ്‍ലൈനില്‍ മറയുന്നോരക്കങ്ങളിരവിലെ..
സ്വപ്ന സൌധങ്ങള്‍ക്ക് ' ഫൌണ്ടേഷനാകവേ..
മറ്റൊന്നുമോര്‍ക്കുവാന്‍ നിന്നില്ല ഞാനെന്റെ ...
യെല്ലാ സമ്പാദ്യവും ഒന്നായ്‌ ചൊരിഞ്ഞിതാ ..
പുലര്‍കാല സ്വപ്‌നങ്ങള്‍ യാഥാര്ത്യമാക്കുവാന്‍ ..

നാലുനാള്‍ പോയില്ലെന്‍ സന്തോഷോദ്വേഗങ്ങള്‍..
ചന്തയിലാളുകള്‍ കൂടിയാ വേളയില്‍ ..
തകൃതിയായോടുന്ന വ്യാപാര സുദിനത്തില്‍ ..
തെളിവേറും മാനപ്പടിഞ്ഞാറെ മണ്ടയില്‍ ..
കണ്ടൊരു മിന്നല്‍ പിണരാട്ടമൊപ്പമൊരു
നെഞ്ചം കുലുക്കുന്ന വെള്ളിടിയും..
ചന്ത മേല്‍ക്കൂരയില്‍ച്ചുംബിക്കുമാകാശം ...
മെല്ലെ കറുക്കുന്ന കാര്മേഘ നിഴലാട്ടം..
കണ്ടു ഞാന്‍ 'മാര്‍ക്കറ്റി' നുള്ളിലായ്‌ നിന്നു കൊണ്-
ന്ടതി ദാരുണം നിലം പൊത്തുന്ന ഗോപുരം..
ഓടിയൊളിക്കുവാന്‍ പോയിട്ടതോര്‍ക്കുവാന്‍ ..
കിട്ടുന്ന നേരമേ വന്നുള്ളൂ ...വെല്ലാമേ ..
ഹുങ്കാരമോടോത്തു ..കീഴെയമര്‍നിടാന്‍...
നിലവിളികള്‍ ചങ്കില്‍ തടഞ്ഞിട്ടിരുട്ടിലായ്‌ -
തപ്പുമ്പോളെന്‍ ന്റമ്മേ ..മേലാകെ വേദന..!!!




Thursday, June 4, 2009

ഡേ ലൈറ്റ്‌ റോബ്ബറീ


കാലം വീണ്ടും പുറകിലോട്ടു ...

വിശാലമനസ്കന്‍ പണ്ടു പറഞ്ഞ പോലെ കാക്കകളും അലക്ക് കല്ലിന്മേല്‍ വീഴുന്ന തുണികളും അണ്ണാരക്കന്നനും പാശ്ചാത്തല സംഗീതമോരുക്കുന്ന എന്റെ നാട്ടിലെ ഒരു ഉച്ചനേരം ॥

ഏഴോ എട്ടോ ആണ് അന്നെന്റെ പ്രായം . ഇന്നത്തെ പിള്ളേരില്‍ കാണാത്ത ഒരു സ്വഭാവ സവിശേഷത അന്ന് ഒരു വിധം പിള്ളേര്‍സിനിടയിലെല്ലാം സര്‍വ സാധാരണമായിരുന്നു... കൊതി !!..വെറും കൊതിയല്ല "പുറം തീറ്റ കൊതി !!" സ്കൂളിനു മുന്‍പിലെ ചാര്‍ളിയേട്ടന്റെ കടയില്‍ പ്ലാസ്റ്റിക് ഭരണിയില്‍ നിറഞ്ഞിരിക്കുന്ന "ജയമോഹിനിയും " ഒടിയന്റെ ഹോട്ടലിലെ "പൊറോട്ട സാമ്പാറും " വെറും കാരണങ്ങള്‍ മാത്രം.

സ്കൂളില്ലാത്ത സമയത്താണെങ്കില്‍ ബാലമാമ്മന്റെ ചായകടയിലെ ബെന്നും വെള്ളച്ചായയും അല്ലെങ്കില്‍ ചില്ല് ഭരണിയില്‍ വെച്ചിരിക്കുന്ന പത്തു പൈസക്ക്‌ രണ്ടു വീതം കിട്ടുന്ന ബ്രിട്ടാനിയ പിണ്ണാക്ക് ബിസ്കറ്റ്‌ ।

ഇടയ്ക്ക് കെ കെ എസ് പറഞ്ഞ പോലെ ഇന്നീ കാണുന്ന സാമ്പത്തിക മാന്ദ്യമൊന്നും അപ്പഴത്തെതിനു മുന്‍പില്‍ ഒന്നുമല്ല. ഒരു നാലണ കയ്യിലോത്തുവരണമെങ്കില്‍ വിഷുവോ ഓണമോ വരണം . അതില്ക്കൂടുതെലെങ്ങാനും കയ്യില്‍ കണ്ടാല്‍ പിന്നെ ഇന്‍കം ടാക്സ് റെയ്ഡ് ആണ് . ഇത്രയും കാശ് എവിടുന്ന് കിട്ടി ?..ആര് തന്നു ? എന്നൊക്കെയാവും കാര്യങ്ങള്‍. എന്നിരുന്നാലും ' ജയമോഹിനി പൊറോട്ട മുതലായ അവശ്യ വസ്തുക്കള്കായുള്ള 'മുതല്‍' എവിടെ നിന്നു സംഘടിപ്പിച്ചിരുന്നെന്നു ചോദിച്ചാല്‍ ..നമ്മള്‍ നടത്താറുള്ള അല്ലറ ചില്ലറ കുംഭ കോണങ്ങള്‍ സമ്മതിച്ചു തരേണ്ടി വരും. എന്ന് വെച്ചാല്‍ വെളിച്ചെണ്ണ ,പപ്പടം , ഉപ്പ് മുളക് തുടങ്ങി അടുക്കളയിലേക്കു വേണ്ട മിനിമം സാധനങളുടെ ലോകല്‍ പര്‍ചെസിങ്ങില്‍ നിന്നും ചെറിയ തിരിമറി. ആര്ക്കും സംശയം തോന്നാത്ത വിധം ഒരു ഇക് മത് . ഇവ്വിധം ഒരു അഞ്ചോ ആറോ തിരിമറി നടത്തിയാല്‍ നാലണയോളം ( ഇരുപത്തഞ്ചു പൈസ ) കയ്യില്‍ തടയും. ഒരാഴ്ചത്തെ വട്ടചെലവിനു ധാരാളം.


അച്ഛന്‍ കടയില്‍ നിന്നു കൊണ്ടു വരുന്ന ഒരു ചുവന്ന നിറത്തിലുള്ള ഒരു മുറുക്കാന്‍ ചെല്ലത്ത്തിനെക്കാളും വലിപ്പമുള്ള ഒരു പെട്ടിയുണ്ട്. അതില്‍ നിറയെ കാശാണ് . ഒരു രൂപയുടെയും അഞ്ചു പത്തു ഇരുപത്തഞ്ചു പൈസകളുടെയും തിളങ്ങുന്ന ഒരു ശേഖരം. വീട്ടിലേക്കുള്ള ചില്ലറ സാധനങളുടെ ധന സ്രോതസ്സായിരുന്നു കിഴക്കേ മുറിയിലെ മര അലമാരിയിലെ എനിക്ക് കയ്യെത്താത്ത തട്ടില്‍ ഇരുന്ന ആ ചുവന്ന പെട്ടി. ഞാന്‍ ആ പെട്ടിയെ ഭയ ഭക്ത്യാദരം മാത്രം നോക്കി പോന്നു।

എന്റെ അച്ഛനു സിനിമാ ഫീല്‍ഡ് ലാണ് ജോലി. ആയിടക്കു റിലീസ് ചെയ്തിരുന്ന സിനിമകളുടെ ബോക്സ്‌ ഓഫീസ് കളക്ഷനുകള്‍ എന്റെ വീട്ടിലെ അലമാരിയില്‍ ഇരിക്കുന്ന പെട്ടിയിലെ നാണയ തുട്ടുകളുടെ ഏറ്റകുറച്ചി ലുകള്‍ക്ക് കാരണമായിരുന്നെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു . മനോജ്‌ ടാകീസില്‍ ഫസ്റ്റ് ഷോയും സെകന്റ്റ്‌ ഷോയും ഹൌസ്‌ ഫുള്‍ ആകുന്ന ദിവസങ്ങളിന്‍ ആ പെട്ടി അമര്‍ത്തിയടക്കാന്‍ പറ്റാറില്ല . കവിഞ്ഞൊഴുകുന്ന പൈസ തുട്ടുകള്‍ കാരണം . അച്ചന് ടാക്കീസില്‍ കാന്റീന്‍ ആയിരുന്നു. അത് കൊണ്ടു അയല്വക്കത്ത്തുള്ളവര്‍ക്കും ഞങ്ങള്‍ക്കും എത്ര തിരക്കായാലും ടിക്കറ്റ്‌ കിട്ടും ..റോബസ്റ്റ് പഴവും നുട്രിന്‍ മിഠായിയും വേറെ . അങ്ങനെ നവോദയ അപ്പച്ചന്റെയും ഗുഡ്നൈറ്റ് മോഹന്റെയും കുടുംബത്ത്തുള്ളവരെ പോലെ സിനിമകളുടെ വിജയങ്ങള്‍ക്കായ് എന്റെ വീട്ടുകാരും മനം നൊന്തു പ്രാര്‍ത്ഥിച്ചു പോന്നു.


ആയിടക്കു ഒരു ദിവസം ഒന്നു രണ്ടു ലോട്ട് ലൊടുക്കു സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി , അടുക്കളയില്‍ തിരക്കിലായിരുന്ന അമ്മ, "പൈസ ആ പെട്ടിയില്‍ നിന്നെടുത്തോ " എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ എന്റെ പുറകെ ഒരു ചെകുത്താനും കൂടി കിഴക്കേ മുറിയിലേക്ക് പാഞ്ഞത് കണ്ടില്ല .. പക്ഷെ കണ്ടെങ്കിലും ഞാനവനെ ശ്രദ്ധിക്കാതെ മുറിയുടെ മൂലയിലിരുന്ന സ്ടൂള് വലിച്ചിട്ടു അതിന്മേല്‍ കയറി നിന്നു ആവശ്യത്തിനുള്ള പൈസ മാത്രം എടുത്തു അമ്മയെ കാണിച്ചു കൊണ്ടു ഒറ്റ ഓട്ടമായിരുന്നു പീടികയിലേക്ക്‌ . പിന്നെ പതിയെ പതിയെ അതൊരു പതിവായി..

അങ്ങനെ ബാലമാമ്മന്റെ പീടികയില്‍ ബോംബെ പഞ്ഞിമിടായി വന്ന ഒരു ദിവസം എന്തോ വാങ്ങാന്‍ അമ്മ പറഞ്ഞതനുസരിച്ച് കാശെടുക്കാനായി സ്ടൂള് അലമാരയുടെ മുന്‍പിലേക്ക് വലിച്ചിടുമ്പോള്‍ കൂടെ വന്ന ചെകുത്താന്‍ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു

" എടാ ഇതൊരു എടുത്താലും തീരാത്ത ഒരു അക്ഷയ പാത്രമാണ് ..ചെറിയ ഒരു വലിയൊക്കെ ആവാം ..ആരും അറിയില്ലെന്നേയ്..."


പിന്നെയും മടിച്ചു നിന്ന എന്നെയൊന്നു കുലുക്കി കൊണ്ടു അവന്‍ പറഞ്ഞു


" കമ്മോണ്‍ യാര്‍ യു കാന്‍ ഡു ഇറ്റ്‌ ....ക്വിക്ക് "


നാവിന്നടിയിലലിയുന്ന ബോംബെ മിഠായി കൂടി മനസ്സിലേക്ക് വന്നപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാന്‍ നിന്നില്ല ..ഒരു വാരല്‍ അങ്ങട് വാരി ..വെളിച്ചെണ്ണക്കും സാമാനങ്ങക്കും വേണ്ട മൂന്നേ അമ്പതിന് പുറമെ.. ഓടിപ്പോയി എല്ലാതും വാങ്ങി വീട്ടിലെത്തിച്ച ശേഷം റോഡിലേക്കിറങ്ങി .. എണ്ണി നോക്കിയപ്പോള്‍ അഞ്ചും പത്തും ഇരുപതും ആയി കൊയിനുകള്‍ എല്ലാം കൂടി ഒന്നേ അമ്ബതുണ്ട് ..ഒരു കെളക്കാരന്റെ കാല്‍ "വല്ലി" . ചെറുതായൊന്നു നെഞ്ഞിടിപ്പ്‌ കൂടിയെങ്കിലും പൌലൊസിനെയും അജിയെയും കണ്ടപ്പോള്‍ തല്‍ക്കാലം പേടി വിട്ടു. വെള്ള ചായയും ബെന്നും ബിസ്കറ്റും ബോംബെ മിഠായിയും അവരെല്ലാം നന്നായി ആഘോ ഷിചെങ്കിലും എന്റെ ചങ്കില്‍ ഇടക്കിടെ ബെന്ന് കുരുങ്ങി . പിടിക്കപ്പെട്ടാല്‍ എന്താവും സ്ഥിതി എന്ന വേണ്ടാത്ത ഭയ ചിന്തകള്‍ തലച്ചോറിൽ തേരോട്ടം നടത്തിയപ്പോൾ തൊണ്ടയിലേക്കു വെള്ളമെത്തിക്കുന്ന തലച്ചോറിലെ ജലസേചനവകുപ്പ് പണിമുടക്കിയതിനാലാവം..!! എന്തായാലും...പിന്നത്തെ പ്രാവശ്യം ഇത്ര പേടി തോന്നിയില്ല ..എന്തായാലും എന്തെങ്കിലും വാങ്ങാന്‍ കാശെടുത്തോളാന്‍ അമ്മ പറഞ്ഞാലല്ലാതെ ആ അലമാരിയുടെ മുന്‍പില്‍ പോകാനോ സ്ടൂള് വലിച്ചിടാണോ ഒരിക്കലും ധൈര്യം അനുവദിച്ചിരുന്നില്ല . രണ്ടോ മൂന്നോ പ്രാവശ്യമേ ആ പെട്ടിയില്‍ കയ്യിട്ടിട്ടുള്ള് എങ്കിലും ആത്മവിശ്വാസം കൂടി വന്ന ഒരു സമയമായിരുന്നു അത് ..സാധനങ്ങള്‍ ഒന്നും വാങ്ങിക്കാന്‍ ഓര്‍ഡര്‍ ആണെങ്കില്‍ കിട്ടുന്നുമില്ല ..ചായക്കടയിലെ പുതിയ പഞ്ഞി മിഠായി ചില്ല് ഭരണിയിലിരുന്നു കൊഞ്ഞനം കുത്താന്‍ തുടങ്ങീട്ടു ദിവസം രണ്ടായി ..അന്ന് ഊണും വിശ്രമവും കഴിഞ്ഞു കളിക്കാന്‍ പോവാനുള്ള തയ്യാറെടുപ്പിലാണ് ..കിഴക്കേ മുറിയുടെ മുന്നിലൂടെ പാസ്സ്‌ ചെയ്തപ്പോള്‍ എവിടെ നിന്നോ പറന്നു വന്നു അവന്‍ എന്റെ തോളിലിരുന്നു .. കുന്ത മുനയുള്ള വാലും ഉണ്ട കണ്ണുകളും കയ്യില്‍ ശൂലവുമായി ബാലരമയിലെ ഡാകിനി കുട്ടൂസന്‍ ദമ്പതികളുടെ സഹായിയെ പോലുള്ള കുട്ടിച്ചാത്തന്‍ ..അമ്മ അടുക്കളയില്‍ തിരക്കിലാണ് ..അമ്മൂമ്മ പടിഞ്ഞാറെ മുറിയില്‍ ഇരുന്നു മുറുക്കാന്‍ വട്ടം കൂട്ടുന്നു . ചേച്ചിയും ചേട്ടനും പുറത്തു കളിക്കാണെന്ന് തോന്നുന്നു. അവന്‍ ശൂലം കൊണ്ടു എന്റെ വലത്തേ കവിളില്‍ കുത്തി തല ഇടത്തോട്ടു തിരിപ്പിച്ചു ..പിന്നെ ചെവിയില്‍ മൂളി .." നോ റിസ്ക്‌ , നോ റിവാർഡ് !!" നോ റിസ്ക്‌ നോ റിവാർഡ് !! " യാന്ത്രികമായി വണ്ടി ഇടത്തോട്ടു തിരിഞ്ഞു ..ഞാന്‍ ഫുള്‍ സ്പീഡില്‍ സ്ടൂള് വലിച്ചിട്ടു അതില്‍ കേറി നിന്നു പെട്ടിയില്‍ നിന്നും ഒരു വാരല്‍ വാരി കീശയിലിട്ടു പതുക്കെ സ്ഥലത്തു നിന്നും വലിഞ്ഞു. പൂര്‍വപഥത്തിലെത്ത്തിയപ്പോള്‍ മനു പറഞ്ഞ പോലെ 'ഞാനാരാ മോന്‍ 'എന്ന് മനസ്സില്‍ കരുതി കൊണ്ടു പാഞ്ഞു ..പുറത്തേക്ക് ...പെട്ടെന്നാണതു സംഭവിച്ചത് ...

മലര്‍ക്കെ തുറന്നു കിടന്നിരുന്ന പുറത്തേയ്ക്കുള്ള വാതില്‍ എന്റെ മുന്‍പില്‍ പെട്ടെന്നടഞ്ഞു ..വാതിലിന്റെ മൂലയില്‍ ഒളിച്ചു നിന്നിരുന്ന ചേട്ടന്‍ നീങ്ങി വന്നു വാതിലില്‍ ചാരി നിന്നു ..."വിയറ്റ്നാം കോളനിയില്‍ " ഗേറ്റ് അടച്ചു കൊണ്ടു മോഹന്‍ ലാലിന് മുന്‍പില്‍ നിന്ന റാവുത്തരെ പോലെ..മുഖത്ത് പ്രോഫ്ഫസ്സര്‍ മൊറിയാര്‍ടിയെ ലോക്ക് ചെയ്ത ഷെര്‍ലക്ക് ഹോംസിന്റെ ഭാവം ..


പുറകില്‍ അടുക്കളയും അമ്മയും മുന്‍പില്‍ കൊട്ടിയടച്ച വാതിലും താങ്ങി ചേട്ടച്ചാരും..രക്ഷപെടാന്‍ ഒരു പഴുതുമില്ല ആകെപ്പാടെ ഒരു പുകമയം ..കൂടെയുണ്ടായിരുന്ന ചെകുത്താനും പുകയായി പോയി.


ഒരു കോമ്പ്രമൈസിന് നോക്കാനാണെങ്കില്‍ ചേട്ടായിയുമായുള്ള ടേംസ് ഇയ്യിടെയായി അത്ര നന്നല്ല . അതിന് പല കാരണങ്ങളുമുണ്ട്. ...ഒന്നാമത്തേത് മൂന്നു മൂന്നര വയസ്സിനു മേല്‍ പ്രായ വ്യത്യാസമുണ്ടെങ്കിലും മൂന്നു തലമുറയുടെ അകല്‍ച്ച ഉണ്ടായിരുന്നു . മൂത്ത സന്തതിയായതു കൊണ്ടാവാം അങ്ങേര്‍ക്കു കാര്യ ഗൌരവവും പക്വതയും എന്റെ പത്തിരട്ടിയാണ് . പിന്നെ കൂട്ടത്തില്‍ ഏറ്റവും ഇളയതായത് കൊണ്ടു എനിക്ക് കിട്ടിയിരുന്ന അമിതലാളനകള്‍ ശരിക്കും അമിതമായോ എന്ന് നാട്ടുകാരെ പോലെ തന്നെ മാന്യ സഹോദരനും തോന്നിത്തുടങ്ങിയിരുന്നു . റോഡില്‍ കിടന്നു ഉരുണ്ടു കരഞ്ഞപ്പോള്‍ വാങ്ങിതന്ന സ്വര്‍ണ്ണ പെട്ടിയും വടക്കേലെ ബീരുക്ക ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ നീയും ചേട്ടനും പകുത്തെടുത്തോളാന്‍ പറഞ്ഞു തന്ന പത്തു രൂപാ നോട്ടു കൃത്യം പാതിയായ്‌ ഞാന്‍ കീറിയപ്പോള്‍ തല്ലി തുടയിലെ തൊലിയെടുക്കുന്നതിനു പകരം വിദേശ വസ്ത്രങ്ങള്‍ തീയ്യിട്ടു കത്തിച്ച ഗാന്ധിജിയെ കണ്ട പോലെ പാരന്റ്സ്‌ നിന്ന സംഭവവും അങ്ങേര്‍ക്കു ദഹിച്ചിരുന്നില്ല .


പിന്നെ സ്ലേറ്റില്‍ ഓരോ കാക്കകളെയും വരച്ചു മല്‍സരബുദ്ധിയോടെ അമ്മയുടെ അടുത്ത് ചെന്നപ്പോള്‍ ചേട്ടന്റെ കാക്കക്ക് വിപരീതമായി , കാക്ക പോയിട്ട് കാക്കയുടെ കാഷ്ടത്തിന്റെ പോലും രൂപഛായ യില്ലാത്ത എന്റെ സ്ലേറ്റില്‍ നോക്കി " ഇതു സൂപ്പര്‍" എന്ന് അച്ഛനും അമ്മയും ഒരു പോലെ പറഞ്ഞപ്പോള്‍ ഈ കുഞ്ഞു മനസ്സു ഇപ്പോളെ തോല്‍വിയുടെ അപമാന ഭാരം ചുമക്കേണ്ട എന്ന് മാത്രമെ അവര്‍ കരുതി കാണുവെങ്കിലും ചേട്ടന്റെ മുഖം ഇന്ജിയെയും കുരങ്ങനെയും ഓര്‍മ്മിപ്പിച്ചത് കണ്‍ കോണിലൂടെ കണ്ടു ഞാന്‍ സായുജ്യമടയുകയായിരുന്നു. ഒരു വിധം തരക്കേടില്ലാതെ പാടുന്ന ചേട്ടന്റെ മുമ്പിലിരുന്നു 'തൊ തോ കോപാ '(തോള്ളയില്‍ തോന്നിയത് കോതക്ക് പാട്ടു) രാഗത്തില്‍ ഞാന്‍ ആലപിച്ച പദ്യങ്ങളും പഴയ സിനിമാ പാട്ടുകളും തലയാട്ടിയും തുടയില്‍ താളം പിടിച്ചും കേട്ടു കൊണ്ടു ചെമ്പൈ സംഗീത സദസ്സിലെ ആസ്വാദകരെ ഓര്‍മ്മിപ്പിച്ച അമ്മയും അമ്മൂമ്മയും കത്തുന്ന തീയിലെക്കൊഴിച്ച പെട്രോളായി മാറി .ഇത്തരത്തില്‍ ഒരു അരസികന്റെ ' വൺ മാന്‍ ഷോ ' ഏതൊരു പൊന്കുഞ്ഞിന്റെയും കാക്കയമ്മക്ക് ഒഴികെ ഏവര്‍ക്കും നീരസ വര്ദ്ധകം തന്നെയെന്നിരിക്കെ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത കൂടെപ്പിറപ്പിന്റെ കാര്യം പറയേണ്ടല്ലോ ...


അങ്ങനയങ്ങനെ എന്നെ വെട്ടാന്‍ വെട്ടുകത്തിയും തിരഞ്ഞു നടക്കുന്ന ആളുടെ മുന്പിലെക്കാന് സ്വയം ഒരു 'കൊടുവാള്‍" ആയി ചെന്നു പെട്ടത്..ബട്ടന്‍ ഇല്ലാതെ മാടികുത്തിയ ട്രൌസറിന്റെ കീശയില്‍ കിലുങ്ങുന്ന ചില്ലറകളുമായി ഇടതു വലതു വെട്ടി മാറി വാതിലും തുറന്നോടാനുള്ള എന്റെ വിഫല ശ്രമം എന്നെക്കാള്‍ കായികശേഷിയുള്ള ചേട്ടന്റെ കൈപ്പിടിയിലൊതുങ്ങി ... ആദ്യം... ഇല നക്കുമ്പോള്‍ ഉപദ്രവിക്കപ്പെട്ട പട്ടിയെ പോലെ പല്ലിളിച്ചു കാട്ടി ഒരു പ്രതിരോധ ശ്രമം നടത്തി നോക്കി .. പിന്നെ കുറുക്കന്റെ മുന്‍പില്‍ മുള്ളന്‍ പന്നിയെന്ന പോലെ ഞാന്‍ ചുരുണ്ടു. ബനിയനില്‍ കൂട്ടിപ്പിടിച്ച്‌ കുനിച്ചു നിര്ത്തി കൂമ്പിനിട്ടു 'കൊമ കൊമ ' ന്നു രണ്ടു മൂന്നെണ്ണം തരുന്നതിനിടയില്‍ ' കള്ളന്‍ കള്ളന്‍ ' എന്നാലറാനും ആള് മറന്നില്ല . അഴിഞ്ഞ ട്രൌസറും താങ്ങി കൊണ്ടു ഞാന്‍ ഓടി തളര്‍ന്ന കോഴിയെപോലെ പളങ്ങി . സോമാലിയയിലെയും ഉഗാണ്ടയിലെയും പിള്ളാരെ പോലെ എല്ലുന്തിയ നെഞ്ചും ചൊറി ചിരങ്ങുകള്‍ ഉള്ള കൈ കാല്പാദങ്ങളും എന്നും എല്ലാവര്‍ക്കു മുന്‍പിലും ദയാ ദായകങ്ങള്‍ ആയിരുന്നു ...ഒരാളുടെ മുന്പിലോഴിച്ചു ..ആ ആളുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതും . ലോകത്തെവിടെയും(അതിനി അമേരിക്കയിലായിക്കോട്ടേ ചെന്ത്രാപ്പിന്നിയിലായിക്കോട്ടേ ) കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഒരു കള്ളന്‍ അനുഭവിക്കുന്ന വികാര വിക്ഷോഭങ്ങളോടെ ഞാന്‍ ചേട്ടന്റെ പിടിയില്‍ പെട്ട 'എച്ച് ' പോയ ഹാപ്പി ബനിയനില്‍ തുങ്ങി നിന്നു. ഇടക്കിടെ അരങ്ങേറാറുള്ള അടിപിടിയാണെന്നു കരുതി കയ്യില്‍ കിട്ടിയ ചൂലും കെട്ടുമായാണ് അടുക്കളയിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ട് അമ്മയും പിന്നാലെ അമ്മൂമ്മയും ഓടിവന്നത്. വാട്സനോട്‌ ഹോംസ് കഥ പറയുന്നതു ഒന്നു ഫാസ്റ്റ് ഫോര്‍വാഡ് അടിച്ചപോലെ മൂപ്പര്‍ കാര്യങ്ങള്‍ പറഞ്ഞു ..അതായത് കുറച്ചു നാളായി ഇവന്റെ കൂട്ടരൊത്തുള്ള പുറം തീറ്റയും കറക്കങ്ങളും വിശകലനം ചെയ്തു നടത്തിയ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അനന്തര ഫലമാണത്രേ അതി സാഹസീകമായ ഈ അറസ്റ്റ് . എന്തായാലും കാര്യങ്ങളുടെ നിജ സ്ഥിതി അറിഞ്ഞപ്പോള്‍ മറിച്ചാണ് സംഭവിച്ചത് ..അമ്മ ചേട്ടന് നേരെ തിരിഞ്ഞു കൊണ്ടു പൊട്ടിത്തെറിച്ചു..


" അതിനെന്തിനാടാ നീ കള്ളന്‍ കള്ളന്‍ എന്ന് അലറിയത് ??" " അവന്‍ അവന്റെ കാശല്ലേ എടുത്തത്‌ ? അവനവന്റെ വീട്ടില്‍ നിന്നും കാശെടുക്കുന്നവന്‍ എങ്ങിനാടാ കള്ളനാവുന്നത്??"


"അല്ല ഇവന്‍ കള്ളന്‍ തന്ന്യാ " പറഞ്ഞു തീര്‍ന്നതും ചുലും കെട്ടു കൊണ്ടൊന്നു വീണു ..


"എന്താ എന്താ ഇവിടെ????" ചായപീടികയില്‍ നിന്നും വീട്ടിലേക്കുള്ള വഴി പാതിയെത്തിയ അച്ഛന്‍ ബഹളം കേട്ടു വീട്ടിലേക്ക് ഓടിക്കയറി കൊണ്ടു ചോദിച്ചു ..


" ഒന്നുമില്ല ഞങ്ങള്‍ വെറുതെ തല്ലു കൂടിയതാണ് " ചേട്ടനാണ് പറഞ്ഞതു . അച്ഛനോടും സത്യം പറയാതിരുന്നത് ചൂലും കെട്ട് കൊണ്ടു കിട്ടിയ ഒന്നു തന്നെ ധാരാളം എന്ന് മൂപ്പര്‍ക്ക് തോന്നിയത് കൊണ്ടാവാം .