Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

Sunday, January 24, 2010

അവിടുന്നും വടക്കോട്ട്..!!


ട്രെയിനിൽ വെച്ചു തന്നെ ഒരു ഭയ്യായെ എല്ലാവരും പൊതിരെ തല്ലുന്നതു കണ്ട് മനസ്സൊന്നു വല്ലാതെ കുളിർത്തു !! ഒരു സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഇറങ്ങുന്നവർക്ക് ചെറിയൊരസൌകര്യം സൃഷ്ടിച്ചു വെറുതെ വാതിൽക്കൽ നിന്നതാണു കാരണം !! ഇറങ്ങുന്നവരെല്ലാം കൂടി ശരിക്കും മെതിച്ചു।!!
അകമ്പടിയായി മാ ബെഹൻ കെ ഊപ്പർ ഗാലിയും ( അമ്മക്കും പെങ്ങൾക്കും തെറി വേറെ) എവിടെ ചെന്നാലും ഈ ഭയ്യാമാർ എല്ലാവർക്കും ഒരു ചെണ്ടയാണ്॥!!

ബോംബെയിൽ വെച്ചും ഇടക്കിടെ കാണുന്ന അടിപിടി കാണുമ്പോൾ ആരെയാ ആ തല്ലുന്നത് എന്നൊന്നു ചോദിച്ചാൽ സ്ഥിരം കിട്ടുന്ന മറുപടിയാണ് “ അത് വല്ല ഭയ്യായെയുമായിരിക്കും”

എന്തായാലും ഗാന്ധിജിയുടെ അഹിംസാവാദം നാട്ടുകാര് ഇപ്പോൾ പിന്തുടരുന്നില്ലെന്നു പുടികിട്ടിയതു കൊണ്ട് ‘വാപി‘ സ്റ്റേഷൻ എത്തിയപ്പോൾ പരമാവധി ശ്രദ്ധിച്ചാണ് ഞാൻ ഡോറിൽ വന്നു ഇറങ്ങാൻ നിന്നത്॥ഹിന്ദി തന്നെ തപ്പും പിടിയുമാണ് അതിനിടയിൽ ഗുജറാത്തി പുലമ്പുന്ന ഇവന്മാർക്കിടയിൽ ഞാനും ഭയ്യായും തമ്മിലെന്തു വ്യത്യാസം !!
സ്റ്റേഷനു പുറത്തോട്ടിറങ്ങി ഞാനൊന്നു പരിസരനിരീക്ഷണം നടത്തി॥ആകപ്പാടെ വൃത്തികേടായി കിടക്കുന്ന സ്ഥലം..

പ്ലാസ്റ്റിക് ചവറുകൾ ചിതറിക്കിടക്കുന്നു.. എവിടെയും വെറ്റിലയും അടക്കയും ചുണ്ണാ‍മ്പും തുപ്പലിൽ ചാലിച്ചെഴുതിയ ചുമർ ചിത്രങ്ങൾ !! മാലമാലയായിക്കിടക്കുന്ന ‘ഗുട്ഖകൾ’ കൊണ്ടലങ്കരിച്ച ചെറിയ ചെറിയ ബഹുവർണ്ണ പെട്ടിക്കടകൾക്കും ഭക്ഷ്യ വിഭവങ്ങൾ നിരത്തിയ നാൽച്ചക്ര വണ്ടികൾക്കും ചുറ്റിലായ് തിക്കി തിരക്കുന്ന ജനങ്ങൾ। കച്ചറക്കൂമ്പാരങ്ങളിലേക്ക് മുഖം പൂഴ്ത്തുന്ന പന്നികളും പട്ടികളും !!
റിക്ഷാക്കാരുടെ വലിയ നിര ലക്ഷ്യമാക്കി ഞാൻ നടന്നു..
എന്റെ വരവു കണ്ട് മുന്നിലേക്ക് ചാടി വന്ന ഒരു റിക്ഷാക്കാരനോട് പോക്കറ്റിലെ വിസിറ്റിംഗ് കാർഡ് എടുത്തു നോക്കിക്കൊണ്ട് ചോദ്യഭാവേന പറഞ്ഞു..
” ഭായ് സാബ് ..നാനി ധമൻ…പ്രിൻസ് കമ്പനി??”
“ ചലോ ബൈഠോ..”
ഒരു ഇരയെ കിട്ടിയ തിളക്കം ആ കണ്ണുകളിൽ !!
അതു കണ്ടത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു
“പൈസ കിത്തനെ ലഗേഗെ?
“സിർഫ് പന്നാസ് ദേ ദോ ഭായി..”
“വേണ്ട…” എനിക്കറിയാം ഇറങ്ങുമ്പോൾ ആരോ പറഞ്ഞിരുന്നു 5 കിലോമീറ്ററേ ഉള്ളൂ…കൂടിവന്നാൽ 15 രൂപാ..ഞാൻ അടുത്ത റിക്ഷാവാലായുടെ നേരെ നടന്നു…
ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചിരുന്ന അയാൾ ചോദ്യത്തിനു മുൻപേ എന്നോടു പറഞ്ഞൂ

“ഫിഫ്റ്റി റുപ്പീസ് ഭായ്…”
ഒത്തൊള്ള കളിയാണു ..ഇനി രക്ഷയില്ല …തല വെച്ചു കൊടുക്കാം ..!!
ആദ്യത്തെ വണ്ടിയിൽ തന്നെ കയറി ..വായിലെ മുറുക്കാൻ നീട്ടിത്തുപ്പി അയാൾ വണ്ടിയെടുത്തു..ഞാൻ പുറത്തേക്കും നോക്കിയിരുന്നു..
പൊടിപിടിച്ച കണ്ണടയിലൂടെ കാണും പോലെ നരച്ച പ്രദേശങ്ങൾ..!
കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ പൊടിപടലങ്ങൾ ഇരുവശത്തും നിൽക്കുന്ന കള്ളിമുൾച്ചെടികളിലേക്കും പടർന്നു പരന്നിരിക്കുന്നു..
പച്ചപ്പു നൽകേണ്ട തെങ്ങുകളെല്ലാം വയറുന്തി തലമൊട്ടയടിച്ച് കൂരച്ച നെഞ്ചുമായി നിരന്നു നിൽക്കുന്നു !
പിന്നീടാണു ഞാനറിഞ്ഞത് അതൊന്നും തെങ്ങുകളല്ല…ഈന്തപ്പനകളായിരുന്നെന്ന്, കായ്ക്കാത്ത , കള്ളു മാത്രം ചുരത്തുന്ന ഈന്തപ്പനകൾ !!
കുറച്ചങ്ങോട്ട് നീങ്ങിയപ്പോൾ വലിയൊരു കമാനം …
‘WECOME TO DHAMAN’
ഇവിടെ സംസ്ഥാനം തീരുന്നു ഇനിയങ്ങോട്ട് ധമൻ , കേന്ദ്രഭരണപ്രദേശം..
47 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോളും പോർച്ചുഗീസ് അധീനതയിലിരുന്ന ഗോവ-ധമൻ-ഡിയു വെന്ന തൃമൂർത്തികളിലൊന്ന് . ധമനിൽ കടന്നു കുറച്ചുകൂടി പോയപ്പോൾ അങ്ങിങ്ങ് ഫാക്ടറി കെട്ടിടങ്ങൾ കണ്ടു തുടങ്ങി..
ഓഹ്. ഇൻഡസ്ട്രിയൽ ഏരിയ തൂടങ്ങി !!
പട്ടാപ്പകലും അന്തരീക്ഷത്തിൽ പാടകെട്ടിക്കിടക്കുന്ന ഈ ‘മൂടൽ’ മഞ്ഞല്ല മലിനീകരണമാണെന്ന് ഞാനറിഞ്ഞു..
അങ്ങനെ വീണ്ടും ഓടിയോടി വണ്ടിയൊരു വലിയ ഗേറ്റിനു മുൻപിൽ കൊണ്ടു നിറുത്തി റിക്ഷാക്കരൻ പറഞ്ഞു…
”യേ ഹി ഹൈ ആപ് കാ ജഗഹ് , പ്രിൻസ്”
ഇറങ്ങിയതും അമ്പതു വാങ്ങി പോക്കറ്റിലിട്ട് റിക്ഷ യു ടേൺ എടുത്തു പോയി..
ഗേറ്റിനു മുൻപിലെ ചെറിയ സെക്യൂരിറ്റി ക്യാബിനിൽ ഇരുന്നിരുന്ന നേപ്പാളി തലപൊക്കി ചോദ്യഭാവേന നോക്കി..
“സാബ് സേ മിൽനെ ആയാ ഹും ,ആജ് മുജെ ബുലായാ ഹൈ ഇധർ”
ആ ചോദ്യഭാവത്തിനുള്ള മറുപടി ഞാൻ പറഞ്ഞു..
“കിസ് സേ മിൽനാ?”
“കപൂർ സാബ്…”
“ഗേറ്റ് ഖോലോ…”
വേറൊരു നേപ്പാളി ഗേറ്റ് തുറന്നു..
മുൻഭാഗം മനോഹരമായലങ്കരിച്ച റിസപ്ഷനിലെത്തി ഞാൻ വീണ്ടും ശങ്കിച്ചു നിന്നു..ചില്ലിനാൽ തീർത്ത റിസപ്ഷനിൽ ഒരു , ഗുജറാത്തി കൈവള കിലുങ്ങി..
അവിടിരുന്നിരുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു ..ചെമ്പിച്ച പാറിപ്പറക്കുന്ന തലമുടി (അല്ലേലും കാച്ചെണ്ണ തേച്ച് സമൃദ്ധമായ നിതംബം തക് ലംബാ മുടി ഈ നരച്ച നാട്ടിൽ ഞാൻ പ്രതീക്ഷിച്ചില്ലാ ട്ടാ.) പൂച്ചക്കണ്ണുകൾ , വെളുത്ത മുഖം..! ചുരുക്കിപ്പറഞ്ഞാൽ സുന്ദരി..
സോഫ കാണിച്ച് തന്ന് അവിടിരിക്കാൻ പറഞ്ഞു.. കിളിനാദവും !!
ബാഗൊരു ഭാഗത്തു വെച്ച് ഞാനിരുന്നു.

വേറെയും ആളുകൾ വന്നും പോയും കൊണ്ടിരുന്നു..അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ക്ഷമകേട് പ്രദർശിപ്പിച്ചു കൊണ്ട് കോട്ടുവായിടാനും മൂരി നിവരാനും തുടങ്ങി..അതു കണ്ടിട്ടാവണം പെങ്കൊച്ചു ഇന്റെർകോമിൽ കറക്കി എന്തോ ആരോടോ സംസാരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു..
“വെയ്റ്റ് ഫോർ 5 മിനുട്ട്സ് ..ദേർ ഇസ് എ വിസിറ്റർ ഇൻ ഹിസ് കാബിൻ..”
മുൻപിലെ പത്രത്തിലേക്ക് മൂന്നാമതും ഞാൻ മുഖം പൂഴ്ത്തി।

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ വീണ്ടും കിളിനാദം മൊഴിഞ്ഞു
“ എക്സ്യൂസ് മീ…യു മേ ഗോ ഇൻ “
ഞാൻ വായിച്ചോണ്ടിരുന്ന ന്യൂസ് പേപ്പർ ടീപ്പോയിൽ വെച്ച് എഴുന്നേറ്റു ആ കൊച്ച് കാണിച്ച വഴിയിലൂടെ നടന്നു। കയറിച്ചെന്നത് വലിയ ഹാൾ॥ഓഫീസ്സാണെന്നു തോന്നുന്നു കുറേ പേരിരുന്നു ചായയും കുടിച്ച് കലപില കൂട്ടുന്നു॥ അറ്റത്തൊരു ക്യാബിൻ॥ ഞാൻ ചെന്നു ചെറുതായൊന്നു മുട്ടി
‘യേസ് കമിൻ’ ഘനഗംഭീര ശബ്ദ്ധം..
അകത്തേക്കു കയറിയപ്പോൾ ഒരു കുളിർ കോരിക്കൊണ്ട് എസിയുടെ തണുപ്പും ഒരു പെർഫ്യ്യും സുഗന്ധവും എതിരേറ്റു..ഒരു പത്തുനാല്പാതു വയസ്സു പ്രായം തോന്നിക്കുന്ന ഒരു ജെന്റിൽമാൻ മുൻപിൽ വേറൊരു മധ്യവയസ്കനും ഇരിക്കുന്നു..എന്നെയൊന്നു ഉഴിഞ്ഞു നോക്കിക്കൊണ്ട് ആ മാന്യൻ പറഞ്ഞു
“സോ മിസ്റ്റർ വീരു??”
“യേസ് സാർ”
“ഐ ആ‍ം കപൂർ ... പ്ലീസ് ബി സീറ്റെഡ് ”
ഞാൻ കപൂറിന്റെ മുന്നിലിരിക്കുന്നയാളുടെ സൈഡിലെ സീറ്റിൽ ഇരുന്നു.

എന്റെ കയ്യിലെ ഫയൽ അയാൾ വാങ്ങി. എന്റെ സർട്ടിഫിക്കറ്റുകളാണു !
ഈ ജോലിയും കൂടി തരമായില്ലെങ്കിൽ ‘ബേൽ പുരി’ പൊതിയാനെടുത്തോളണം എന്നു ഹരീഷ് കൂടെ കൂടെ പറയാറുള്ള സാധനം..!!
പേജുകൾ മറിച്ച് ഒന്നു കണ്ണോടിച്ചു കോണ്ട് ചോദ്യങ്ങൾ തുടങ്ങീ.. ഏതാണ്ടൊക്കെ ചോദിച്ചു …മുറി ഹിന്ദിയും ഇംഗ്ലീഷും കൂട്ടിച്ചേർത്തു ഏതാണ്ടൊക്കെ മറുപടി ഞാനും പറഞ്ഞു…എന്തോ അങ്ങേർക്ക് ബോധിച്ചെന്നു തോന്നി..
എല്ലാം കഴിഞ്ഞു കമ്പനിയിലെ ബാച്ച് ലേർസ്സ് ക്വാർട്ടേഴ്സിലെ താമസത്തിനും ഭക്ഷണത്തിനും പുറമേ മാസാമാസം മൂവായിരത്തഞ്ഞൂറു രൂപയും കൂടിത്തരാമെന്ന കരാറിൽ കാര്യമവസാനിപ്പിച്ചു.. ഞാൻ ഒരു ഫ്രഷ് കാൻഡിഡേറ്റ് ആയിരുന്നെന്ന കാര്യം കൂടി പരിഗണീക്കുമ്പോൾ അന്നത് കൊഴപ്പമില്ലാത്ത വേതനമാണെന്നാണു തോന്നുന്നതു.... സംഗതി കേന്ദ്രഭരണ പ്രദേശമാണെങ്കിൽ കൂടി ഒരു ഫുൾ ബോട്ടിൽ Mc Dowells Whisky ക്ക് വെറും 65 രൂപാ‍യും അതിലൊഴിച്ചു കഴിക്കാനുള്ള Beer നു 15 രൂപയും മാത്രം ഈടാക്കിയിരുന്ന കാലഘട്ടമാണെന്നോർക്കണം.. !!
മാസാമാസം കാശയച്ചു കൊടുക്കുമെന്ന പ്രതീക്ഷ വീട്ടുകാർക്കില്ലാത്തതിനാൽ അവരുടെ പ്രതീക്ഷയെ തകർക്കാൻ എനിക്കാവുമായിരുന്നില്ലെന്നു കൂടിയോർക്കുമ്പോൾ ആനന്ദലബ്ധിക്കിനിയെന്തു വേണം !!
എല്ലാം കഴിഞ്ഞു ഷേക്ക് ഹാൻഡ് തന്നു എന്നാലിനി നാളെ മുതൽ ജോയിൻ ചെയ്യാമെന്നു പറഞ്ഞു വിടാൻ നേരം കപൂർജി അടുത്തിരിക്കുന്ന കാർന്നോരെ പരിചയപ്പെടുത്തി തന്നു..“ബൈ ദ ബൈ ദിസ് ഈസ് മിസ്റ്റർ നമ്പ്യാർ..ഹി ഈസ് ആൾസൊ ഫ്രം യുവർ നേറ്റീവ്..ഐ മീൻ കേരള..”
മരുഭൂവിലൊരു മരുപ്പച്ച കണ്ട യാത്രക്കാരനെപ്പോലെ എന്റെ കണ്ണുകൾ വിടർന്നു..
“നാട്ടിലെവിടെയാ? “
“ഐ ആം ഫ്രം ടെല്ലിച്ചേരി..” ഇംഗരീസ്സാ…!!
“ഓഹോ ഞാൻ ത്രിശ്ശൂരാ..ഇവിടെത്ര നാളായി വേറെ മലയാളികളുണ്ടോ ഇവിടെ?”
“ഐ ഹേവ് ബീൻ ഹിയർ ഫോർ ഐറ്റ് ഇയേർസ്..നൊ അദർ മലയാളീസ്..ഓക്കെ ബെസ്റ്റ് ഓഫ് ലക്ക് ”
ആൾക്കിതൊരു മരുഭൂമിയായ് തോന്നാത്തതു കൊണ്ടാവണം സംഭാഷണം അവസാനിപ്പിക്കാൻ മറുപടിയിലൊരു നീരസമോ പുഛമോ തിരുകിയിരുന്നതായി എനിക്കു തോന്നി.

മലയാളി മലയാളിയോട് മറുഭാഷയിൽ സംസാരിച്ചതു കൊണ്ടും ആവാം എനിക്കങ്ങനെ തോന്നിയത്!
ഉടനെ കപൂർ ഭായി മേശപ്പുറത്തിരുന്ന ബെല്ലമർത്തി പ്യൂൺ ചെക്കനെ വിളിപ്പിച്ചു “അല്പേശ് കൊ ഇധർ ബുലാവോ”
പ്യൂൺ ചെക്കൻ ‘ ടീക്ക് ഹൈ സാബ് പറഞ്ഞ് ’ തിരിച്ചു പാഞ്ഞ് പോയി അപ്പുറത്തു ചെന്നു ചായകുടിക്കുന്നുണ്ടായിരുന്നതിൽ നിന്നൊരാളെയും വിളിച്ചു ക്യാബിൻ വരെ അകമ്പടി വന്നു ..
“ദിസ് ഇസ് അല്പേശ് പട്ടേൽ ..മൈന്റനൻസ് എഞ്ചിനീയർ , സോ ഹി ഇസ് യുവർ ബോസ്സ് ഫ്രം ടുഡേ..ഹി വിൽ ഷോ യു ദി പ്ലാന്റ് ഏൻഡ് യുവർ അക്കോമ്മൊഡേഷൻ..ഗോ വിത്ത് ഹിം” കപൂർജി എന്നെ നോക്കി ‘അപ്പ ശരി’യെന്ന വണ്ണം തലയാട്ടി..
അതിവിനയം വഴിഞ്ഞൊഴുകുന്ന പുഞ്ചിരിയുമായി യേസ് സാർ ..യേസ് സാർ പറഞ്ഞോണ്ടിരുന്ന അല്പേശ് ക്യാബിനിൽ നിന്നും എന്നെയും കൂട്ടിപുറത്തേക്കു വന്നതും മുഖത്ത് ചിരി മാഞ്ഞു കാർമേഘമിരുളുന്നതു ഞാൻ ശ്രദ്ധിച്ചു..
എന്നെയും കൂട്ടി ഫാക്ടറി മൊത്തമൊന്നു കറക്കി കാണിക്കുന്നതിനിടയിലെല്ലാം ആ ‘കാറ്’ മുഖത്തു നിന്നും മാറിയിരുന്നില്ലെന്ന കാര്യവും ഞാൻ ശ്രദ്ധിച്ചു. കൂറ്റൻ മോൾഡിങ്ങ് മെഷീനുകൾക്കും കമ്പ്രസ്സറുകൾക്കുമിടയിലൂടെ നടന്നു ‘പൊട്ടൻ പൂരം കാണും പോലെ’ നോക്കിക്കാണുന്നതിനിടയിൽ എന്റെ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടികൾ തരുന്നതിനിടയിൽ പലരേയും പരിചയപ്പെടുത്താൻ അല്പേശ് മറന്നില്ല..
എന്തിന്റെയും കൂടെ ‘ഹൈ’ , ‘ഹേ’ , ‘ഹോ’ ചേർത്തുപറഞ്ഞാൽ ഹിന്ദിയാവുമെന്നു വിശ്വസിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും അതിദൂരമൊന്നും പിന്നിട്ടിട്ടില്ലാത്തതു കൊണ്ട് പരിചയപ്പെട്ടപ്പോൾ രണ്ടു വാക്കു മിണ്ടാനിടയായവരെല്ലാം ഒരു വിചിത്ര ജീവിയെ കാണുമ്പോലെ നോക്കുന്നുണ്ടായിരുന്നു..!
അങ്ങനെ കറക്കത്തിന്റ്റെ അവസാനം മുകളിൽ ബാച്ചിലേർസിന്റെ അക്കോമ്മൊഡേഷനും കൂടി കാട്ടി തന്നു തിരിച്ചു പോകാൻ നേരം എനിക്കു മനസ്സിലാവാത്ത രീതിയിൽ(അതി സങ്കീർണ്ണ ഹിന്ദിയിലോ അല്ലെങ്കിൽ ഗുജറാത്തിയിലോ) ഒരുപദേശവും തന്നു!
എന്റെ കണ്ണിലേക്കു നോക്കി മുഖത്തല്പം ഗൌരവം വരുത്തി തോളത്തു തട്ടിക്കൊണ്ട് ഒരു വലിയ ഡയലോഗ് ..മുഖഭാവവും ശബ്ദ്ധത്തിന്റെ ഫ്രീക്വൻസിയും ടോണും വച്ചു നോക്കിയപ്പോൾ ഞാൻ അതു മനസ്സിലാക്കിയതിങ്ങനെയാണു
“ ഡാ ചെക്കാ…നീയ്യിവിടെ പുതിയതാണു ട്ടാ..ഇവിടെ ഞാൻ പറയണതൊക്കെ കേട്ട് നടന്നാൽ നിനക്കു കൊള്ളാം വല്യ റോളിടാൻ നോക്കിയാൽ മോനേ ,ഇതു നാടു വേറെയാ.., നീ വെവരമറിയും/നിന്റെ കൂമ്പിടിച്ചു വാട്ടും പന്നീ… അപ്പോ പറഞ്ഞ പോലെ .. നാളെ മുതൽ പെട്ടീം കടയുമെടുത്തു വന്നു ജോയിൻ ചെയ്തോളൂ....”
ഏതൊരു മേഖലയിലായാലും തന്റ്റെ താവളത്തിലേക്ക് ഒരു ജൂനിയർ കടന്നു വരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ഫീലിംഗ് , ഒരു അരക്ഷിതാ‍ബോധം ! അത്രയേ കൂട്ടാനുള്ളൂ..
പെരുന്തച്ചനെപ്പൊലൊരു മഹാനു സ്വന്തം മകനോടു പോലും തോന്നിയില്ലേ ലത് ! പിന്നല്ലേ പൊറംനാട്ടുകാരൻ പട്ടേലിനു !! ഞാനതവിടെ വിട്ടു..!
നമ്മളിതൊക്കെ കേട്ട് എവിടെ മൈൻഡ് ചെയ്യാൻ..!!
നമ്മുക്ക് നമ്മുടേതായ ഒരു ശൈലി ഉണ്ടായിരുന്നല്ലോ !!!
മൂക്കിനിടിച്ചാൽ മൂക്കു കൊണ്ടും നെഞ്ചത്തിടിച്ചാൽ നെഞ്ചു കൊണ്ടും തടുക്കുന്ന നമ്മുടെ സ്വന്തം ശൈലി !! അത് വെച്ച് ഹെൽ‌പ്പർമാര് പിള്ളേരോടൊപ്പം നിന്നു വെയിലത്തു കേബിൾ വലി മുതൽ മെഷിനു പുറകിലെ ഓയിലും ഗ്രീസും കൂടിക്കലർന്ന് ടാറു പോലെയുള്ള ചെളിവെള്ളത്തിൽ പെരണ്ടു കെടന്നുള്ള പൈപ്പ് ലൈൻ റിപ്പയറിംഗ് ജോലി വരെ പറഞ്ഞതപ്പാടെ ചെയ്ത് കൊണ്ട് ഞാനെന്റെ career ആരംഭിച്ചു. അതോടൊപ്പം തന്നെ അല്പന് അർഹിക്കാത്തതിലധികം ബഹുമാനവും വാരിക്കോരിക്കൊടുത്ത് കൊണ്ട് ഗുരുശിഷ്യ ബന്ധത്തിനു ഒരു പുതിയ തുടക്കവും കുറിച്ചു!!
ജോലിസമയം കഴിഞ്ഞാലാണ് സമയം നീങ്ങാൻ ബുദ്ധിമുട്ട് !! ബാച്ച് ലേഴ്സ് ക്വാർട്ടേഴ്സിൽ അഞ്ചാറു എഞ്ചിനീയേഴ്സ് ഉണ്ട് .മലയാളമറിയുന്ന എന്തിനു തമിഴോ തെലുങ്കോ പോലും അറിയാവുന്ന ഒന്നില്ല താനും..!! ആകെയൊരാശ്വാസം കർണ്ണാടകക്കാരൻ ഹേമന്ത് റായി ആണു തെറിയുൾപ്പെടെ മൂന്നാലു വാക്ക് മലയാളം തട്ടിമുട്ടി പറയും. അങ്ങനെയെരിക്കെ പ്രതീക്ഷിക്കാതൊരു ദിവസം വേലയ്ക്കിടയിൽ കമ്പനിയിലെ ടൂൾ റൂമിനു പുറത്തു വച്ചൊരു പാട്ടു കേട്ട് ഞാൻ ഞെട്ടി..
“ ആ ടിവ്വി നാമം അയ്യപ്പാ…. ഞങ്ങക്കാനന്ദ ടായക മന്ത്രോ…
ആ മനി റൂപാ..ആയ്യപ്പാ ..ഞങ്ങക്കാനന്ദ ടായക റൂപാ..”
ചെറുപ്പത്തിലെന്നും അമ്പലത്തിൽ നിന്നും കേട്ടുണരാറുള്ള ഭക്തിഗാനങ്ങളിലൊന്ന്…!!
മലയാളമറിയില്ലെങ്കിലും മനോഹരമായ ഈണത്തിലാണ് ആലാപനം..!!
ചെന്നു നോക്കിയപ്പോൾ ദാസ് ആണ്.. ഇവിടെ കമ്പനിയിലെ ഡൈ മേക്കർ ആണ് ഒരു ആറരയടി പൊക്കത്തിൽ ആജാനുബാഹുവായ ഈ ജബൽ പൂരുകാരൻ (MP) ചിത്തരഞ്ചൻ ദാസ് !!
ലോഹങ്ങൾക്കിടയിലെ ശൂന്യതയിൽ ഉരുക്കിയൊഴിക്കുന്ന പ്ലാസ്റ്റിക്കുകളിൽ , പല രൂപങ്ങളും വാർത്തെടുക്കുന്ന ‘അച്ചു’ കൾ നിർമ്മിക്കുന്നവൻ ! സിമ്പിൾ hand grinder മുതൽ CNC milling centre വരെ പ്രവർത്തിപ്പിക്കുന്നതിൽ അഗ്രഗണ്യൻ ! മുൻപ് ഒന്നു രണ്ടുതവണ കമ്പനിയിലവിടിവിടെ വച്ചു കണ്ടെങ്കിലും ഒരു പുഞ്ചിരിയിൽ കവിഞ്ഞ പരിചയപ്പെടലൊന്നും നടന്നിരുന്നില്ല..
ഇപ്പോൾ അതിശയത്തോടെ നോക്കി നിൽക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അവൻ അടുത്തത് തുടങ്ങി..
“സബറി മലയിൽ റ്റങ്ക സൂര്യോടയം…..”
“ബസ് ...ബസ് ഭായി…യേ സബ് കഹാം സെ സീഖാ?” ഈ ചോദ്യത്തോടെ ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടു..!!
അവൻ സ്വയം പരിചയപ്പെടുത്തിയതോടൊപ്പം പാട്ടിന്റെ കഥയും പറഞ്ഞു.
പണ്ട് ജബൽ പൂരിൽ മലയാളികളുടെ സൊസൈറ്റിയിൽ മാതാപിതാസഹോദര സമേതം താമസിച്ചിരുന്ന കാലം । അന്നവനു 10-12 വയാസ്സാണു പ്രായം॥അവിടെ ഒരു ചെറിയ അമ്പലമുണ്ടായിരുന്നു। ഒരു അയ്യപ്പ ക്ഷേത്രം । മണ്ഡലകാലത്തു പൂജ കഴിഞ്ഞാൽ പ്രസാദം വാങ്ങാൻ കൂട്ടരുമൊത്തു ചെന്നു നിൽക്കുമത്രെ.. പൂജ കഴിഞ്ഞു വൈകുന്നേരം കോളാമ്പി മൈക്കിൽ വെയ്ക്കുന്ന ഭക്തിഗാനങ്ങളുടെ അർത്ഥമറിയില്ലെങ്കിലും എല്ലാം മനഃപാഠമാക്കിയിരുന്നു..ആ ഈണം മനസ്സിൽ വരുമ്പോൾ ഇപ്പോളും ആ പ്രസാദത്തിന്റെ മധുരം നാവിലൂറുമെത്രെ..!
ആ ഒരു ചെറിയ പരിചയപ്പെടലിൽ തന്നെ ഞങ്ങൾ വലിയ സുഹൃത്തുക്കളായി..
രണ്ടുമൂന്നു നാളുകൾക്കു ശേഷമൊരു വൈകുന്നേരം ദാസ് ചോദിച്ചു അവന്റെ കൂടെ വീട്ടിലേക്കു വരുന്നോന്ന് ഇവിടടുത്താണത്രെ താമസം..വീട്ടിൽ അമ്മ മാത്രമേ ഉള്ളൂവെന്നും നിനക്കു പരിചയപ്പെടുത്തിത്തരാമെന്നും പറഞ്ഞു..
ഞാനും കരുതി ജോലി കഴിഞ്ഞാൽ വെറും ബോറടിയാണ് ദാസിന്റെ കൂടെ പോകാം..
അങ്ങനെ കമ്പനി കോമ്പൌണ്ടിനു പുറത്തെ പനമരക്കൂട്ടങ്ങൾക്കിടയിലൂടെ ആ സായം സന്ധ്യയിൽ ഞാൻ ദാസിനെ അനുഗമിച്ചു.. കുറെ നടന്നു… നടക്കുന്നതിനിടയിൽ കലപിലാന്നു സംസാരിക്കുന്നുണ്ടായിരുന്നു അവൻ. ഞാൻ വെറുതെ മൂളിക്കൊണ്ടിരുന്നു..
ഇരുട്ടിത്തുടങ്ങിയപ്പോൾ ചെറിയ കുടിലുകൾ ഇടവിട്ടു നിൽക്കുന്ന ഒരു ഗ്രാമത്തിലെത്തി..വളരെ ചെറിയ കുടിലുകൾ .
അതിലൊരു ചെറിയ കുടിലിന്റെ വരാന്തയിലെത്തിയപ്പോൾ ദാസ് നിന്നു..
ആശങ്കാകുലനായി നിൽക്കുന്ന എന്നെ നോക്കി ദാസ് ഒന്നു പുഞ്ചിരിച്ചു എന്നിട്ടകത്തേക്കു നോക്കി വിളിച്ചു..
“മാ‍ാ‍ാ‍ാ..”
എന്തോ ഒരപാകത എനിക്കു തോന്നി..ഇത്ര ചെറിയ കുടിലിലാണോ ഇവന്റെ താമസം..?
അകത്തു നിന്നും ഒരു വൃദ്ധ വാതിലിൽ വന്നു നോക്കി..ചുക്കിച്ചുളിഞ്ഞ് നന്നേ പ്രായം തോന്നിക്കുന്ന ഒരു പടു കിഴവി !! ഇതോ ദാസിന്റെ അമ്മ ?!!
“മാ അർദ്ധ കമ്പാ ലാവോണി..” ( മാ..ഒരു അരക്കുപ്പിയിങ്ങെട്) ദാസ് ഗുജറാത്തിയിൽ വിളിച്ചു പറഞ്ഞു
ദാസിന്റെ മുഖത്തു വീണ്ടും കള്ളച്ചിരി.. അകത്തേക്കു പോയി ഒരു കുപ്പിയും രണ്ടു ഗ്ലാസ്സും പ്ലേറ്റിൽ അച്ചാറുമായി തള്ള വന്നു.!
“ മാ… യേ മേരാ ദോസ്ത് അഭി അഭി ഗാവ് സേ ആയാ..” എന്നെ പരിചയപ്പെടുത്തിയപ്പോൾ തള്ളയൊന്നു പുഞ്ചിരിച്ചോ. അറിയില്ല !
ആ മുഖത്തങ്ങനെയൊരു ഭാവം തിരിച്ചറിയാനെളുപ്പമല്ല !! പ്രായം അത്രക്കുണ്ട് !
ചെറിയതെങ്കിലും വൃത്തിയുള്ള ആ ചെറിയ വരാന്തയിൽ ഞങ്ങളിരുന്നു.
ഈന്തപ്പനക്കള്ളിൽ ശർക്കരയിട്ട് വാറ്റിയെടുക്കുന്ന അസ്സൽ ചാരായം രണ്ടു ഗ്ലാസ്സുകളിലേക്കും ഒഴിക്കുമ്പോൾ ദാസ് വീണ്ടും എന്നെ നോക്കി ചിരിച്ചു !!
തൊണ്ട മുതൽ ആമാശയം വരെ എരിച്ചു കൊണ്ട് ആദ്യത്തെ ഗ്ലാസ്സ് അണ്ണാക്കിലേക്കു കാലിയാക്കി ഞാൻ അച്ചാറെടുത്തു നാവിൽ വെച്ചു ഞൊട്ടി. കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ചാടുന്നു..!! രണ്ടാമത്തെ ചഷകവും ഒഴിഞ്ഞപ്പോൾ ദാസ് ജബൽപൂരിലെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി.. ഞാൻ ഓർമ്മകളുമായി എന്റെ ഹരിത കേരളത്തിലേക്കും ! രണ്ടാമത്തെ കുപ്പിയുടെ അടപ്പ് തുറന്നപ്പോളേക്കും ദാസ് അച്ഛനുമമ്മയും നഷ്ടപ്പെട്ട യവ്വനത്തിലെത്തിയിരുന്നു..സംസാരത്തിനിടക്കിടെ വിതുമ്പുന്നുമുണ്ടായിരുന്നു.. പതുക്കെ പതുക്കെ ലഹരി ഒരു കൂറ്റൻ ഡീസൽ എഞ്ചിൻ കണക്കെ തലയിലേക്കിരച്ചു കയറി..ഞങ്ങളിരിക്കുന്ന വരാ‍ന്തക്ക് മുന്നിലെ നരച്ച കള്ളിമുൾപ്പാടങ്ങൾക്കു മീതെ ഒരു പുഞ്ചപ്പാടത്തിന്റെ പച്ചപ്പരവതാനി വിരിയുന്നു. ചടച്ച ഈന്തപ്പനകൾ ഹരിതാഭവർണ്ണം വിതറുന്ന വലിയ തെങ്ങുകളായി തലനീട്ടി നിന്നു..ആ ഉച്ചക്കൊടും വെയിലിൽ ഞാൻ എഴുന്നേറ്റു നടന്നു .. എന്റെ വീട് ലക്ഷ്യമാക്കി..!!



Wednesday, December 2, 2009

ഓർമ്മകളിലെ സന്ധ്യ !!


സന്ധ്യയുടെ കരിനീലക്കണ്ണുകളേക്കാളും ഇടതൂർന്ന കാർകൂന്തലിനെക്കാളും എന്നെ ആകർഷിച്ചിരുന്നതു എപ്പോളും പുഞ്ചിരിക്കുന്ന ആ പ്രസന്ന വദനമാണു.
ആ കള്ളച്ചിരിയും കണ്ണേറും എന്റേതു മാത്രമെന്നു എന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലം.
അവളുടെ കോളേജിലേക്കുള്ള യാത്രാമധ്യേ..പോകുമ്പോളും വരുമ്പോളുമായി ദിവസം രണ്ടുതവണ വീതം പൂഴിമണ്ണു പുതയുന്ന എന്റെ നാട്ടുപാതയോരങ്ങളിൽ വെച്ചുള്ള ആ കടാക്ഷവും പാൽനിലാവും ആസ്വദിക്കാൻ , ഉറ്റസുഹൃത്തുക്കൾ പോലുമറിയാതെ , ഞാൻ സമയം കണ്ടെത്തിയിരുന്നു.
എത്ര നാൾ ഇത്തരം രഹസ്യങ്ങൾ അടുത്തറിയുന്നവരിൽ നിന്നും ഒളിക്കാൻ കഴിയും ?
ചന്തു എന്നോടിക്കാര്യം ചോദിക്കുന്നതു വരെ ‘പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും‘ എന്ന പൊതു തത്വത്തിൽ ഞാനും വിശ്വസിച്ചിരുന്നില്ല !!
പിന്നെ പിന്നെ ചന്തു പറഞ്ഞു അജിയും രമേശനും കൂടി അറിഞ്ഞതോടെ ‘മുങ്ങിയോണം മുങ്ങിയാൽ കുളിരില്ല’ എന്ന മറ്റൊരു പൊതു തത്വത്തിൽ കൂടി വിശ്വാസമർപ്പിച്ച് ഞാൻ അതങ്ങു സമ്മതിച്ചു കൊടുത്തു..
പിന്നീട് കാര്യങ്ങൾ ഒരു കരക്കടുപ്പിക്കേണ്ട ഉത്തരവാദിത്തം അവർക്കു കൂടി വന്നതു പോലെ തോന്നി എനിക്ക്.. അതോണ്ടായിരിക്കണമല്ലോ അവളുടെ ഒരോ ചലനങ്ങളും എനിക്കപ്പപ്പോൾ അവർ ‘റിപ്പോർട്ട് ’ ചെയ്തു കൊണ്ടിരുന്നത്..
“ ടാ അവൾ ബസ്റ്റോപ്പിലുണ്ട്, അമ്മയുടെ കൂടെ അമ്പലത്തിലേക്ക് പോയിട്ടുണ്ട് “..മുതലായ ലൈവ് ന്യൂസുകൾ ഇടതടവില്ലാതെ എത്തിച്ചോണ്ടിരുന്നത്...
കാര്യമിങ്ങനെയൊക്കെയെങ്കിലും നിലാവുള്ള രാത്രികളിൽ മുറ്റത്തെ മുല്ലപ്പൂക്കളുടെ ഉറക്കം കെടുത്തുന്ന സുഗന്ധത്തിനൊപ്പം കിനാവിന്റെ വാതിൽക്കൽ വന്നങ്ങനെ ഒന്നും ഉരിയാടാതെ സന്ധ്യയെന്നും തിരിഞ്ഞു നടന്നു..’ഹേയ്…ഹലോ..ഒന്നു നിൽക്കൂ ‘ എന്നൊന്നും പറയാനാവാതെ ഞാൻ കിടക്കപ്പായയിൽ കിടന്നുരുണ്ടു.

അങ്ങനെയങ്ങനെ തിരിച്ചു കിട്ടാത്ത കൊടും പ്രേമം
ഒരു വൺ വേ ട്രാക്കിൽ കിടന്നു പുളയുന്ന സമയം.
കാര്യങ്ങളൊരു ഇടത്തോട്ടടുപ്പിച്ചില്ലെങ്കിൽ ഇനിയങ്ങോട്ടുള്ള ജീവിതം എളുപ്പമാവില്ല എന്ന സ്ഥിതിയെത്തി നിൽക്കുന്നു...
ഞങ്ങളിപ്പോളിരിക്കുന്നതു പാടത്തെ ചേറുകുള മണ്ടയിലാണ്..
കിഴക്കോട്ടിറങ്ങുന്ന കണ്ണെത്താപ്പാടത്തിന്റെ ആദ്യപാദത്തിൽ തന്നെ അകത്തോട്ടു ചായുന്ന കൈതക്കാടിനു ചേർന്നാണീ കുളം.
ഒരു വേനലിലും വെള്ളം വറ്റാത്ത പച്ചച്ചണ്ടിയിൽ പൊതിഞ്ഞ ചേറുകുളത്തിന്റെ ഒരു ഓരം പരന്ന പുൽമൈതാനമാണ്॥ഞങ്ങൾ വൈകുന്നേരങ്ങളിൽ സൊറപറഞ്ഞിരിക്കുന്നതിവിടെയാണ് !
നിലാവും കുളത്തിന്റെ മണ്ടയിൽ പടർന്നു നിൽക്കുന്ന കൈതക്കാടിനുള്ളിലെവിടെയോ പൂത്ത പൂവിനെ തഴുകി വന്ന കാറ്റും ഉള്ളിലെ പ്രണയചിന്തകളിൽ കുളിരോളങ്ങളുണ്ടാക്കി !

ചിന്തകൾ കാടു കയറിയപ്പോൾ ചന്തുവും രമേശനും കാടിളക്കി വെടിവെച്ചു കൊണ്ടിരുന്നു..അവസരത്തിലും അനവസരത്തിലും തമാശകൾ കുത്തിത്തിരുകിക്കൊണ്ട്. സ്നേഹിതന്റെ പ്രണയശരമേറ്റു പിടയുന്ന ഹൃദയം കാണാത്ത സ്നേഹരഹിതർ !! ഹൃദയ ശൂന്യർ..!!

ഇരുളിൽ വെള്ളത്തിനു പുറമേയുള്ള പച്ചപ്പരവാതാനിയുടെ നിറം മാറി കറുപ്പ് പടരാൻ തുടങ്ങി..!
അറ്റം കത്തിയവസാനിച്ച ഒരു ബീഡിത്തുണ്ട് കുളത്തിലേക്കു പാഞ്ഞു..
ഈ മുന്നിരുട്ടിലും നീരസം നിറഞ്ഞ എന്റെ നോട്ടം കണ്ടോ എന്തോ..രണ്ടു പേരും നിശ്ശബ്ദമായി..
“എങ്ങിനെയാണിവളുടെ മനസ്സൊന്നറിയുക. ?”
എന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം , ചോദ്യം അവസരോചിതമല്ലേയെന്ന, സന്ദേഹത്തോടെ എന്റെ മുഖത്തേക്കു നോക്കി രമേശൻ ചോദിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല.. ഹെന്തു മിണ്ടാൻ !!
അറിയാനൊന്നുമില്ല..അവൾക്കെന്നെ ഇഷ്ടമാണു നൂറ് തരം !!
അല്ലെങ്കിൽ ഞാൻ അവളുടെ കലാലയമാർഗ മധ്യേ ദിവസം രണ്ടു നേരം വീതം കണ്ണിലെണ്ണയും ഒഴിച്ചു പാതയോരത്ത് കാത്തിരിക്കുമ്പോൾ , ‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ’ എന്ന വരികൾ കണ്ണാലേയെയ്യുമ്പോൾ ഒരു ചെറിയ വെറുപ്പിന്റെ മറുമിഴിയമ്പു പോരെ ഇഷ്ടമില്ലെന്നറിയിക്കാ‍ൻ !!

അതുണ്ടാ‍യില്ലെന്നു മാത്രമല്ല ആ നോട്ടത്തിനും മന്ദസ്മിതത്തിനും അനുദിനം പ്രണയാർദ്രതയേറി വരുന്നതു പോലെ തോന്നിയും തുടങ്ങിയിരുന്നു ഒപ്പം അതാതു രാത്രികളിലെ ഉറക്കം കെടുത്താനുള്ള ശക്തിയും !

ഒരു പ്രാവശ്യം , ഒരിക്കൽ മാത്രം ഞാൻ കേൾക്കാൻ കൊതിച്ചു..
‘നാൻ ഉന്നെ കാതലിക്കിറേൻ’ അതേ അതവളിൽ നിന്നും കേൾക്കണം ഒരു കൊതി..അത്ര മാത്രം !! പക്ഷേ എങ്ങനെ ?
“വഴിയുണ്ടെടാ..” ഞാനെങ്ങനെ പ്രതികരിക്കും എന്ന സംശയം മുഖത്തു നിന്നു മാറ്റിപ്പിടിക്കാൻ ശ്രമിക്കാ‍തെ അതിനുള്ള പോംവഴി ചന്തു പറഞ്ഞു തന്നു...
അതേ പ്രണയം അറിയിക്കാനുള്ള എറ്റവും എളുപ്പവും
ചിലവില്ലാത്തതും പൌരാണിക കാലം മുതലേ തുടർന്നു പോരുന്നതുമായ ഒരേയൊരുപാധി !
താമരയിലയിൽ തുടങ്ങി എസ് എം എസ്സിലെത്തി നിൽക്കുന്ന സന്ദേശവാഹിനികളുടെ പൊതു നാമധേയം !!
പ്രണയ ദൂത് ..പ്രേമ സന്ദേശം…പ്രണയ ലേഖനം അഥവാ ലവ് ലെറ്റർ !!
“എടാ എങ്ങനെ കൊടുക്കും ? “ ഒരു തവള കൈതപ്പൊത്തിൽ നിന്നും കുളത്തിലേക്കു കൂപ്പു കുത്തിയപ്പോൾ നേരം വൈകുന്നുവെന്നും ബാക്കി നാളെയാവാം എന്നും പറയാതെയറിയിച്ചു കൊണ്ടെണീക്കുമ്പോൾ ഞാൻ ചോദിച്ചു..
“എഴുതുന്ന കാര്യം ഞാനേറ്റു കൊടുക്കാൻ നീ തന്നെ വേണം മോനേ..“
ഇത്രയും പറഞ്ഞു കൂടെയെണീറ്റ ചന്തു എന്റെയും രമേശന്റെയും മുഖത്തേക്ക് മാറി മാറി നോക്കി
“അവളുടെ വീടിന്റെ അവിടേക്കു തിരിയുന്ന മൂലയിൽ ഒരു ചെറിയ ഇടവഴിയുണ്ട് അവിടെ ആണു ഏറ്റവും സേഫ് ആയ സ്ഥലം ആ വഴിയിൽ മിക്കവാറും അവൾ ഒറ്റക്കായിരിക്കും“ രമേശന്റെ കണ്ടുപിടുത്തം ശരിയാണ്..
വൈകാതെ തന്നെ സന്ധ്യക്കുള്ള പ്രണയ സന്ദേശവുമായി ചന്തു ഹാജിർ..ഞാനിന്നലെ ഉറങ്ങാതാലോചിച്ചിരുന്നെഴുതിയതാണെന്നുള്ള വലിപ്പം പറച്ചിലും.. ഞാനൊന്നു തുറന്നു വായിച്ചു ..
ഏതോ വാരികയിൽ വായിച്ചു മറന്ന വരികൾ ..സംഗതി കൊള്ളാം പക്ഷേ..
“ടാ ഇതവൾക്കു മനസ്സിലാവുമോ?” ഞാൻ ചന്തുവിന്റെ സാഹിത്യം കണ്ടന്തം വിട്ടു ചോദിച്ചു.
“ധൈര്യമായി കൊടുത്തോളൂ മോനേ ഇതാണു ഇപ്പഴത്തെ ഒരു ട്രെൻഡ്.. ഈ വരികളിലെ പ്രണയം കാണാൻ പറ്റിയില്ലെങ്കിൽ അവൾ പെണ്ണല്ലടാ…പക്കാ..“
നേരാണോന്നറിയില്ലെങ്കിലും ആ വാചകം എന്റെ ധൈര്യം പതിന്മടങ്ങാക്കി..മനസ്സിലാവായ്മയിലും ഒരു ചന്തക്കേടില്ലായ്മ ആവരികളിലുണ്ടെന്നു തോന്നി.
പിന്നെയവൾ പെണ്ണുതന്നെയാണല്ലോ എന്നുള്ള ധൈര്യവും !
അങ്ങനെ പിറ്റേന്നു തന്നെ വൈകുന്നേരം അഞ്ചു മണിക്കു ഞാൻ കുളിച്ചു കുട്ടപ്പനായി വിജനമായ ഇടവഴിയിൽ സന്ധ്യാഗമനവും കാത്തു നിന്നു..ഏകദേശം ഒരു അരമണിക്കൂറ് കഴിഞ്ഞപ്പോൾ രമേശൻ സൈക്കിളിലിൽ പറന്നു വന്നു പറഞ്ഞു

“ ടാ ലവളു വരുന്നുണ്ട് .. 5 മിനിറ്റിനുള്ളിൽ ഇവിടെത്തും “
ആ കർമ്മം നിർവ്വഹിച്ച് അവൻ വീണ്ടും എങ്ങോട്ടൊ പാഞ്ഞു.. സമയം നീണ്ടു വലിഞ്ഞു..അകലെ നിന്നും ഞാനൊരു മിന്നായം കണ്ടു പളപളങ്ങണ ചൈനാ സിൽക്ക് ചുരിദാർ… അവൾ വരുന്നുണ്ട് ..മുടിയൊക്കെ ഒന്നുകൂടെ ഒതുക്കി നാലുപാടും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി ഞാൻ നിന്നു..ഒറ്റക്കീ വഴിവളവിൽ. ആ മൂല വളഞ്ഞ് തൊണ്ണൂറ് ഡിഗ്രി വലത്തോട്ടു തിരിഞ്ഞതും എന്നെ കണ്ട് അവളൊന്നു ഞെട്ടിയോ..
അരികിലേക്കടുത്തപ്പോൾ ഞെഞ്ഞിടിപ്പു കൂടി കൂടി വന്നു കാതങ്ങൾക്കപ്പുറത്തു നിന്നു കേൾക്കും പോലെയായി ധക് ..ധക്..
പാതി ശങ്കിച്ചുള്ള അവളുടെ പദചലനങ്ങൾക്കു കുറുകേ ഞാൻ പതുക്കെ വഴി തടഞ്ഞു കൊണ്ടു മുന്നിൽക്കേറി നിന്നു !
അവൾ നിന്നു ! ആ കണ്ണുകളിൽ ഒരു വലിയ പകപ്പ് ... !!
പോക്കറ്റിൽ നിന്നും കുറിമാനമെടുത്തു അവൾക്കു നേരെ ഞാൻ നീട്ടി ..അവൾ അതു വാങ്ങാതെ വഴിമാറി നടക്കാൻ തുടങ്ങി...
ആദ്യമെന്തു ചെയ്യണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു പോയി...
തിരിച്ചു വരാത്ത പ്രണയം ! ഉറക്കമില്ലാ‍ത്ത രാത്രികൾ !! കനവിൽ തിരിഞ്ഞു നടക്കുന്ന സന്ധ്യ !!! ശരിയാവില്ല !!!!
ഇന്നു രണ്ടിലൊന്നറിയാതെ വിടുന്ന പ്രശ്നമേയില്ല…പിന്നെ എന്നെ നിയന്ത്രിച്ചതു വേറേതോ ഒരു ശക്തിയായിരുന്നു.. പിന്നാലെ ചെന്നു അവളുടെ കയ്യിലെ പുസ്തകം തട്ടിപ്പറിച്ചതും അതിൽ ലെറ്റെർ വെച്ചു തിരിച്ചു കൊടുത്തതും ഞൊടിയിടയിൽ കഴിഞ്ഞു.. പുസ്തകവും വാങ്ങി അവൾ വേഗത്തിൽ നടന്നു..അതോ ഒടിയോ.? .ഒപ്പം വിതുമ്പുന്നുമുണ്ടായിരുന്നൊ? എന്താണു സംഭവിച്ചതെന്നും ഇങ്ങനെയെല്ലാം ചെയ്യാൻ എനിക്കെവിടെന്നു ധൈര്യം കിട്ടിയെന്നും അറിയില്ല..ഇപ്പോൾ എന്റെ നെഞ്ചിടിപ്പു നിന്നു… ഞാൻ മരിച്ചോ..ദൈവമേ ഞാൻ ഒരു ദീർഘശ്വാസം വലിച്ച് മുകളിലേക്കു നോക്കി…വേലിയരുകിൽ നിൽക്കുന്ന ചമ്പത്തെങ്ങിന്റെ മണ്ടയിൽ ഒരാൾ രൂപം എന്നെയും നോക്കി നിൽക്കുന്നതു കണ്ടെന്റെ ദീർഘശ്വാസം പാതിയിൽ നിലച്ചു.....കണ്ടതു മറ്റാരെയുമല്ല..സാക്ഷാൾ ചന്ദ്രേട്ടൻ.. ചെത്തു കാരൻ ചന്ദ്രേട്ടൻ ചെത്തു നിർത്തി പാതി തെങ്ങിലേക്കിറങ്ങി നിൽക്കുന്നു. അപ്പോൾ ഞാൻ കേട്ടതു നെഞ്ഞിടിപ്പയിരുന്നില്ലേ !!
പൊതുവേ നമ്മളോടയാൾക്കു വിരോധമൊന്നുമില്ലെങ്കിലും
പാടത്തെ തെങ്ങിൽ നിന്നും അന്തിക്കള്ളൂറ്റിക്കുടിക്കുന്ന വിരുതന്മാരുടെ ലിസ്റ്റിൽ എന്റെ പേരും തെറ്റിദ്ധാരണ വഴി കയറിക്കൂടിയതു കൊണ്ട് അങ്ങേർക്കിയിടെയായി ബഹുമാനം അല്പം കുറവായിരുന്നു..
ഛെ…പുലിവാലായി !!
വിവരം തിരക്കാൻ മണ്ട മാറി വന്ന രമേശൻ ചന്ദ്രേട്ടനെക്കണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്ന ഭാവത്തിൽ സൈക്കിളിൽ വെച്ചടിച്ചു..“ടാ നിൽക്കെടാ..“ എന്നു പറഞ്ഞു ഞാൻ പുറകെയും..
ഞങ്ങൾ മൂവരും വീണ്ടും ചേറുകുള മണ്ടയിൽ വെച്ചു ഒരടിയന്തിര യോഗം വിളിച്ചു കൂട്ടി കാര്യങ്ങൾ വിശകലനം ചെയ്തു..കാര്യങ്ങൾ കൈ വിട്ടു പോവുകയാണെങ്കിൽ ചന്ദ്രേട്ടനു എന്തു പണിയാണു കൊടുക്കേണ്ടതു എന്നായിരുന്നു ഇരുവരും ഒരുമിച്ചു ചോദിച്ചത്..
“എടാ..നായിന്റെ മക്കളെ..അങ്ങനെ സംഭവിച്ചാൽ എന്റെ കാര്യം എന്താവും?”
എനിക്കു ദേഷ്യം നിയന്ത്രിക്കാനായില്ല..
“ എന്താവാൻ ..നിനക്കവളോട് പ്രേമം തോന്നി നീയതറിയിച്ചു..അത്രയല്ലേ ഉള്ളൂ..
ഇഷ്ടമില്ലെങ്കിൽ വേണ്ടെടാ..നമുക്ക് വേറേ നോക്കാം” എന്റെ ആശങ്ക ഉൾക്കൊള്ളാതെയുള്ള ചന്തുവിന്റെ ഈ പ്രതികരണം എന്നെ ചൊടിപ്പിച്ചു..
“ എന്നാൽ ശരി ..പക്ഷേ ഞാൻ പെട്ടാൽ ഒരുത്തനെയും വിടില്ല..കത്ത് എഴുതിയതു നീ ഐഡിയ രമേശന്റെ ..വിടില്ല ഞാൻ..ഒരുത്തനേയും “
അതേറ്റു ! ഇപ്പോൾ ആശങ്ക ആ മുഖങ്ങളിലേക്കും പരന്നു..
“എന്താപ്പോ ചെയ്യ? നമുക്ക് കാത്തിരിക്കാം” വീണ്ടും കുറേ നേരം മൌനം…
കൈതപ്പൂവിന്റെ സുഗന്ധം ഇപ്പോൾ കിഴക്കൻ കാറ്റിലില്ല.. ചെളിയും ചാണകവും ആ ദൌത്യം ഏറ്റെടുത്തെന്നു തോന്നുന്നു.!!
തൽക്കാലം ആ വൈകുന്നേരം പാടത്തിന്റെ കിഴക്കേ അതിരിലെ കറുത്ത തെങ്ങിൻ നിരകൾക്കു മേലെ ചന്ദ്രനുദിച്ചപ്പോൾ യോഗമവസാനിപ്പിച്ചു ഞങ്ങളങ്ങനെ പിരിഞ്ഞെങ്കിലും എനിക്കു ആകെയൊരു പരവേശമായിരുന്നു..
അന്നു രാത്രി കനവിന്റെ വാതിലിൽ സന്ധ്യക്കു പകരം അവളുടെ അച്ഛൻ വന്നു..പുറകിൽ എനിക്കു നേരെ കൈവിരൽ ചൂണ്ടുന്ന ചെത്തുകാരൻ ചന്ദ്രേട്ടനും..

നേരം പുലർന്നു..ചായപ്പീടികയിൽ നിന്നും പ്രത്യേകിച്ചൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.. അന്നു ഞാൻ അവളെക്കാണാൻ വഴിയിൽ കാത്തു നിന്നുമില്ല.
എന്നാൽ ചുറ്റുവിളക്കും നിറമാലയും കാണുമ്പോൾ
വൈകുന്നേരം ഏഴുനിലവിളക്കിനു മുൻപിലായ് അമ്പലത്തിൽ വെച്ചു കണ്ട സന്ധ്യാവദനം കൂടുതൽ പ്രേമപൂരിതവും കണ്ണേറ് ഹൃദയത്തിലൂടെ ആത്മാവിലേക്കാഴ്ന്നിറങ്ങുന്നതും ആയിരുന്നു.

അമ്പലവെളിച്ചവട്ടത്തിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ രമേശനെയോ. ചന്തുവിനെയോ കണ്ടില്ല..പകരം എല്ലാ പ്രണയങ്ങൾക്കും സാക്ഷിയായ വേറൊരു കൂട്ടുകാരനെ കൂട്ടു കിട്ടി..ചന്ദ്രൻ !!
ചെത്തുകാരനല്ല !!
കുളിർമഞ്ഞിന്റെ പാൽ‌പ്പുതപ്പു കൊണ്ടു കമിതാക്കൾക്കെന്നും ചൂടുപകർന്നു പോന്ന നിറനിലാവിന്റെ ഉറവിടം..യഥാർത്ഥ ചന്ദ്രൻ …!!
എന്റെ കൂടെ വീടു മുറ്റം വരെ വന്നു..കളിച്ചും ചിരിച്ചും മഞ്ഞു കോരിയൊഴിക്കുന്നതിനിടയിൽ സന്ധ്യയെനിക്കെഴുതാനിരിക്കുന്ന മറുപടിയുടെ ഒരേകദേശരൂപവും പറഞ്ഞു തന്നു.!! പൂത്തു നിൽക്കുന്ന മുല്ലപ്പൂക്കളെ മൈൻഡ് ചെയ്യാതെ ഞാൻ വീടിനുള്ളിലേക്കു കയറി..
ജനലഴികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പോക്കുനിലാവിനൊപ്പം പരിഭവമില്ലാതെ പൂക്കളും സുഗന്ധം വിതറി..ആ മുല്ലപ്പൂഗന്ധമായി സന്ധ്യാസാമീപ്യം ഞാൻ തിരിച്ചറിഞ്ഞു.
എപ്പോളോ ഉറക്കത്തിലേക്കു വഴുതിയതും അകത്തേക്കു വന്നവളെന്നെ നോക്കി , മുറിയിലുലാത്തുന്നതു ഞാൻ കണ്ണൂ തുറക്കാതെ തന്നെ കണ്ടു !!
പുലരുവോളം ആ കാഴ്ച്ചകൾ തുടർന്നു!
അതാ‍യിരിക്കണം ജീവിതത്തിലെ ഏറ്റവും പ്രണയസുഖമറിഞ്ഞ രാത്രി...അവസാനത്തേതും..!!!

കാന്തിവലി സ്റ്റേഷനെ മൊത്തമൊന്നു കുലുക്കിക്കൊണ്ട് വിരാർ ഫാസ്റ്റ് രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലൂടെ പൊടിപാറിച്ച് കടന്നു പോയപ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു !!
അടുത്തത് ഗുജറാത്ത് പാസ്സഞ്ചറാണ്. ഒരു പതിനഞ്ചു മിനിറ്റെടുക്കുമായിരിക്കും ! ബാഗ് കാലിനോടടുപ്പിച്ച് വെച്ച് ഞാൻ സിമന്റ് ബെഞ്ചിലിരുന്നു വീണ്ടും വാച്ചിലേക്കും തെക്കോട്ടും മാറി മാറി നോക്കി.

ഓർമ്മകൾ നമ്മെയിക്കിളിയിടുന്നതും ചിരിപ്പിക്കുന്നതും കരയിക്കുന്നതും സാന്ത്വനിപ്പിക്കുന്നതുമെല്ലാം കൂടുതലും യാത്രാവേളകളിലായിരിക്കും...
അന്നേരമാണല്ലോ നാമെല്ലാം എവിടെയുമെത്താതെയും ആരോരുമില്ലാതെയുമിരിക്കുന്നത് !!!
വർത്തമാന കാഴ്ചകളിലൂടെയും , കേൾക്കുന്ന ശബ്ദ്ധങ്ങളിലൂടെയുമെല്ലാം ആക്രമണമഴിച്ചു വിടുന്നൂ ഓർമ്മകളിത്തരം സന്ദർഭങ്ങളിൽ !!
ഇന്നത്തേതും ഇന്നലെത്തേതുമായ ഇഴപിണയുന്ന ചരടുകൾ !!
സുഖകരമായ പസ്സിലുകൾ കുരുക്കഴിക്കുന്ന യാത്രകൾ !!
വിടപറഞ്ഞ ഗ്രാമത്തിന്റെ കയ്യെത്താത്ത ദൂരേ നഗരങ്ങളിൽ സഞ്ചരിക്കുമ്പോളും , ഈ നഗരങ്ങളിൽ തന്നെ കണ്ടതും കേട്ടതുമൊരുപാടുണ്ടെങ്കിലും , ഒരു പക്ഷേ ആ പഴയ ഗ്രാമത്തിലെ ഓർമ്മകൾ തന്നെയായിരിക്കും ഈ ശ്വാസം മുട്ടുന്ന തിരക്കു പിടിച്ച യാത്രകളിലും ഒരു സാന്ത്വനമായോ വേദനയായോ കൂട്ടിനുണ്ടാവുന്നത് !!
അല്ലെങ്കിൽ പിന്നെ , ഈ മുംബയിലെ അഞ്ചാറുമാസ താമസത്തിനിടയിൽ , എന്നെ പ്രണയപരവശനാക്കി നിദ്രാവിഹീനങ്ങളും , അഥവാ നിദ്ര വന്നാൽ തന്നെ , സ്വപ്നഭരിതങ്ങളുമായ രാ‍വുകൾ സമ്മാനിച്ച ശേഷം ഒരു പരദേശി പയ്യന്റെ കയ്യും പിടിച്ചോണ്ട് ലവന്റെ തന്നെ തോളിൽ തലയും ചായ്ച്ച് ജൂഹുവിലലയുന്ന സവിതയെ കണ്ടപ്പോളില്ലാത്ത നീറ്റൽ ആ പഴയ നാട്ടുമ്പുറത്തുകാരി സന്ധ്യക്കെങ്ങിനെ ഇത്രയും കാലത്തിനു ശേഷവും നൽകാൻ കഴിയുന്നു ?

അയ്യോ ദേ വരണു …. ഗുജറാത്ത് പാസ്സഞ്ചർ !!

Saturday, October 17, 2009

അംചി മുംബൈ !!



കാലത്തെഴുന്നേറ്റ് ,ടോയ്ലെറ്റ് ക്യൂ വിൽ നിൽക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചാലാചിച്ചു അന്നു വൈകുന്നേരം ഞാൻ തളർന്നുറങ്ങി..ഭയന്നതിലും ഭീകരമായിരുന്നു യഥാർത്ഥത്തിൽ സംഭവിച്ചത്..പത്തിരുപത്തഞ്ചു പേര് നിരന്ന ക്യൂവിൽ പന്ത്രണ്ടാമനായി അരമണിക്കൂറോളം നിന്നതിലെനിക്കു തെല്ലോളം ദെണ്ണമില്ലെന്നു പൊളിവാക്ക് പറയണില്ല എന്നാലുമതായിരുന്നില്ലെന്നെ കൂടുതൽ വിഷമിപ്പിച്ചത്, മറിച്ച് അകത്തേക്ക് കേറിയിരുന്നപ്പോൾ കാര്യസാധ്യത്തിനു വിഘ്നം വരുമാറ് പുറത്തു നിന്നും വാതിലിലെ തട്ടലും മുട്ടലും ചീത്ത വിളികളുമാണ് സങ്കടമായത് !!
എന്തായാലും അന്നു ഞാനൊരു ദൃഡ നിശ്ചയം ചെയ്തു..ഇനി മുതൽ അതി രാവിലെ ബോംബെയുണരും മുൻപേ എണീറ്റ് കാര്യം നടത്തി വരിക..!!
ഈ ആശയം ഞാൻ നടപ്പിലാക്കുകയും പതുക്കെപ്പിന്നീടതൊരു ശീലമാക്കുകയും ചെയ്തു.. പതുക്കെ പതുക്കെ , ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പറിച്ചുനട്ട മനുഷ്യജന്മങ്ങൾ തളർത്തു വളരുന്ന ഈ ഗലികളിൽ ‘ ഹായ് ഭായ് കൈസാ ഹൈ? കഹാം ജാ രഹേ ഹോ?’എന്നെല്ലാം നാലു വീടപ്പുറത്തുള്ളവൻ പോലും ചോദിക്കുമാറ് ഞാനെന്ന ഈ വീരുവും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുത്തു !! രാത്രികാലങ്ങളിൽ നായ്ക്കൾ കുരച്ചെങ്കിലും പുലർച്ചെ കോഴികൾ കൂവാതെ ഈ ചാലിലെ ദിവസങ്ങളങ്ങനെയൊന്നൊന്നായ് പോയ് കൊണ്ടിരുന്നു. ഉണ്ടുറങ്ങിയും പകൽ മുഴുവനും ടിവി കാണലും തൊട്ടടുത്തയിടങ്ങളിൽ കറങ്ങലുമായി സമയമങ്ങനെ നീങ്ങുന്നതിനിടയിൽ കൽച്ചുമരുകൾ കൊണ്ടു മാത്രം വേർതിരിക്കപ്പെട്ട അയൽഭവനങ്ങളിലുള്ളവരേയും പരിചയപ്പെട്ടു...അവിടടുത്തുവലത്തു താമസക്കാരധികവും മലയാളികളായിരുന്നു. പിന്നെ സതിയേച്ചിയുടെ ഭർത്തൃസഹോദരന്മാരും കുടുംബവും തൊട്ടടുത്തു തന്നെയായിരുന്നു താമസം. വീടുകളുടെ ഭൂമിശാസ്ത്രം വെച്ചു നോക്കിയാൽ പണ്ടൊരു വലിയ കുന്നോ മലയോ ആയിരുന്നിരിക്കണം ഈ പ്രദേശം എന്നു തോന്നും ..
തട്ടുകളായിട്ടാണു ഓരോ വരി വീടുകളും നിൽക്കുന്നതു. ചക്രങ്ങളില്ലാത്ത കൂറ്റൻ തീവണ്ടികൾ പോലെ കെട്ടിടങ്ങളങ്ങനെ നീളുന്നു..
ഓരോ ബോഗികളും ഓരോ വീടുകൾ !
എന്റെ താമസ സ്ഥലത്തിന്റെ തൊട്ടു താഴത്തെ വരിയിലാണു ധർമ്മേട്ടന്റെ (സതിയേച്ചിയുടെ ഭർത്താവ് കേശവേട്ടന്റെ തൊട്ടു മൂത്ത സഹോദരൻ) വീട്.
ആ വീടിനു മുൻപിൽ എപ്പോളും ഇല പൊഴിച്ചു നിൽക്കുന്ന ഒരു വലിയ മരമുണ്ട്..


നാഗരികതക്കൊരപവാദമായി നില്ക്കുന്ന ആ മരമാണോ അതോ ആ വീടുകളാണോ ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശിയെന്നത് അജ്ഞാതം !! മുറ്റത്തു നിൽക്കുന്ന ആ മരത്തിനെ ചേർത്തു നിർത്തിക്കൊണ്ടാണു വീടിന്റെ ചെറിയ തിണ്ണ പണിഞ്ഞിരിക്കുന്നത്..ഈ നഗര ഗലിയിലും ഒരു മലയാണ്മ കാണുന്നതിവിടെ മാത്രം ! ആ തിണ്ണയിൽ എന്നും വൈകുന്നേരം ഒരു മലയാളിക്കൂട്ടം കാണും..വെറുതേ വെടി പറഞ്ഞിരിക്കാൻ.. ധർമ്മേട്ടന്റെ മൂത്ത മകൻ രാജു (മലയാളമറിയില്ലെങ്കിലും അതിന്റെ അഹങ്കാരം പുറത്തു കാണിക്കാതെ സ്വന്തമായ രീതിയിൽ കൈകാര്യം ചെയ്തു ഭാഷയെ വസ്ത്രാക്ഷേപം ചെയ്യുന്നവൻ !) സമപ്രാ‍യക്കാരനായതു കോണ്ട് ഞാനും ആ സഭയിൽ ചെന്നു വൈകുന്നേരങ്ങളിൽ വായും പൊളിച്ചിരിക്കുക ശീലമാക്കിയിരുന്നു... എനിക്കു മലയാളം എഴുതാനും വായിക്കാനും അറിയാം എന്നൊരൊറ്റക്കാരണം കൊണ്ട് അവനെന്നോട് സത്യം പറഞ്ഞാൽ ആരാധനയായിരുന്നു. അവന്റെ വീടിനോട് തൊട്ട വീട് ആനന്ദേട്ടന്റേതാണ്, ഭാര്യയും , എറണാംകുളത്തെ മൾട്ടിപ്ലക്സ് തിയ്യറ്ററുകളുടേതു പോലെ പേരുകളുള്ള സരിത സവിത സംഗീത യെന്ന മൂന്നു പെമ്പിള്ളാരുമായി സസുഖം വാഴുന്ന ഒരു കോട്ടയംകാരൻ.!! അതിനപ്പുറം അഞ്ചാറ് മറാത്തി ഭവനങ്ങൾ കഴിഞ്ഞാൽ ചെറിയൊരമ്പലം..
പത്തു മലയാളികൾ കൂടുന്ന മറുനാട്ടിലെല്ലാം കാണുന്ന മലയാളികളുടെ കൂട്ടായ്മയുടെ സ്മാരകം പോലെ ചെറിയ ഒരു അയ്യപ്പമന്ദിരം॥ ഈ സ്ഥലത്തിനു അയ്യപ്പ ചൌക് എന്ന പേരിനും കാരണം ഈ ക്ഷേത്രം തന്നെ !



തുടക്കത്തിൽ കാലവർഷം ഉലച്ചും കൊടുവെയിൽ തളർത്തിയും വഷളാക്കിയ ‘പറിച്ചു നടൽ വാട്ടം’ ഒരു പുതു ലോകത്തോടുള്ള ജിജ്ഞാസയുടെ നനവു പറ്റിയും ,വീണ്ടും ജീവിതം കണ്ട , ഒരു ഉത്സവകാലത്തിന്റെ കുളിർ മഞ്ഞുൾക്കൊണ്ടും വീണ്ടും ഉഷാറായി. ദസറയും, നവരാത്രിയും ദീപാവലിയും ആണല്ലോ പിന്നീടങ്ങോട്ടു നമ്മളെ വരവേറ്റത് ! തെരുവിന്റെ പല കോണിൽ നിന്നുമുയരുന്ന,നവരാത്രികളിലെ ഗർബയുടെ ബാന്റു താളവും താളത്തിനൊത്ത് ചുവടൊപ്പിച്ച് ആൺപെൺ ഭേദമന്യേ നൃത്തം ചെയ്യുന്ന മുംബൈ വാസികളും , സ്വതവേ വെളിച്ചമുറങ്ങാത്ത തെരുവുകളുടെ ശോഭ ജ്വലിപ്പിക്കുന്ന വർണ്ണാഭമായ ദീപാവലി ഒരുക്കങ്ങളും..എല്ലാം എന്നിൽ ഒരു ചെറിയ ഇഷ്ടക്കേടില്ലാ‍യ്മ ജനിപ്പിച്ചു തുടങ്ങിയിരുന്നു.
നാടും വീടും വിട്ട് എന്തെങ്കിലുമൊക്കെ ചെയ്ത് ജീവിക്കാനായി ഈ മഹാനഗരത്തിലേക്ക് ചേക്കേയേറിയിരിക്കുന്ന അനേകം മനുഷ്യജന്മങ്ങൾക്ക് ഇടയിലൂടെ ഞാനും നടത്തം ആരംഭിച്ചു..ഈ മഹാനഗരത്തിനൊരു വ്യക്തിത്വമുണ്ട്. നാടിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇവിടെയുണ്ട് .പന്ത്രണ്ടു മണിക്കൂർ എല്ലുമുറിയെ പണിയെടുത്താൽ നാൽ‌പ്പതു രൂപാ തികച്ചു കിട്ടാത്ത യു പി ബീഹാറിലെ വയലുകളിൽ നിന്നും കയറി വന്നു മെയ്യനങ്ങിയെടുക്കാവുന്ന എല്ലാ വേലകളും ചെയ്യുന്ന ഭയ്യാമാർ, വാണിജ്യ വ്യവസായങ്ങളുടെ ഗതി നിയന്ത്രിക്കുന്ന ഗുജറാത്തികളും മാർവാഡികളും ,നഗരമൊട്ടുക്കും ഭോജനാലയങ്ങൾ തുറന്ന് എല്ലാവരേയുമൂട്ടുന്ന മാഗ്ലൂരിയൻ ഷെട്ടികൾ, മറുരാജ്യങ്ങളിലേക്കൂള്ള ആദ്യകാല് വെയ്പ്പിനായി താവളം തേടി വന്നവരും ഇടക്കെപ്പോളോ ഇവിടെ തന്നെ വേരുറച്ചുപോയതുമായ ആയ മലയാളികൾ, കിട്ടിയ കാശിനു പണ്ടുണ്ടായിരുന്ന കുടിയിടപ്പു വരെ വിറ്റ് പുട്ടും കടലയുമടിച്ച് പിന്നെ കാശുതീർന്നപ്പോൾ ഇല്ലാത്ത ‘മണ്ണിന്റെ മക്കൾ വാദം’ പറഞ്ഞു വരുത്തന്മാരുടെ അഭിവൃദ്ധിയിൽ അസൂയയോടെ മാത്രം കണ്ണെറിയുന്നവരും അല്ലാത്തവരുമായ മറാത്തികൾ.
ഈ മഹാനഗരം ഒരു പടു വൃക്ഷമാണ്!! മഹാരാഷ്ട്രയിലാണു നിൽക്കുന്നതെങ്കിലും വേരുകളിലൂടെ വെള്ളവും വളവും മറ്റനേകം സസ്ഥാനങ്ങളിൽ നിന്നു വലിച്ചെടുത്തു വളർന്ന ഒരു പടുമരം ! ബോളിവുഡ്ഡും ക്രിക്കറ്റും ധാരാവിയും കാമാട്ടിപുരവും നരിമൻ പോയന്റും മറൈൻ ലൈൻസും എല്ലാം പലവർണ്ണങ്ങളിലുള്ള പൂക്കൾ വിരിയുന്ന ഇതേ വൃക്ഷത്തിൽ തിണർത്ത ശിഖരങ്ങൾ !!
പതുക്കെ പതുക്കെ ഉരുളക്കിഴങ്ങു പുഴുങ്ങുന്ന ഗന്ധം നിറയുന്ന ഉച്ചകളെയും ,ഗലിയിലെ പലചരക്കു കടകൾ , തെരുവിലെ വാഹനങ്ങളുടെ പുക, കാനയിലെ മാലിന്യം, ചാലിലെ കുളിമുറികളിലെ ലൈഫ് ബോയ് ലക്സ് സോപ്പ്, ഷാമ്പൂ , കൊതുകിനെയകറ്റുന്ന കുന്തിരിക്കം മുതലായവയുടെ മിശ്രഗന്ധം പുറപ്പെടുവിക്കുന്ന വൈകുന്നേരങ്ങളെയും ഒപ്പം തന്നെ , ആധിക്യം മലയാളികൾക്കായിരുന്നെങ്കിലും, ആ ചാലിലെ മറ്റു താമസക്കാരെയും ഞാൻ സ്നേഹിക്കാൻ തുടങ്ങി ! എല്ലാത്തിനും മീതേ ആനന്ദേട്ടന്റെ രണ്ടാമത്തെ മകൾ സവിതയേയും !!!
അതേന്നേയ്..എന്താണാവോ ‘കണ്ട നാൾ മുതൽ നിന്റെയീ മുഖം എന്റെ സ്വന്തമായ് തീർന്നതല്ലേ’ എന്നൊരു മൂളിപ്പാട്ട് അവളെ കാണുമ്പോൾ എന്റെ ഇടനെഞ്ചിലിരുന്നാരോ പാടും.
‘ഹായ്..എന്റാ പേറ്??”
സതിയേച്ചി ഒരിക്കൽ പരിചയപ്പെടുത്തിയപ്പോൾ അവളെന്നോടാദ്യം മിണ്ടിയതങ്ങനെയായിരുന്നു..
“ഞാൻ വീരു..എന്താ പേര്?”
എന്റെ പേരു കേട്ടവൾ പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു
“വീരു ?? ദെൻ ജേയ് കിധർ ഹൈ ഹ ഹ ഹ??”
അപ്പറഞ്ഞതിലെന്തോ ഫലിതമുണ്ടായിരിക്കണം അതോണ്ടായിരിക്കണമല്ലോ സതിയേച്ചിയും അവളുടെ കൂടെ ചിരിയിൽ ചേർന്നത്..! (ഷോലെയിലെ അമിതാബ് ധർമ്മേന്ദ്ര കഥാപാത്രങ്ങളാണു വീരുവും ജേയ് ഉം എന്നു പിന്നീട് രാജു പറഞ്ഞറിഞ്ഞു)
“ ബൈ ദി ബൈ ഐ ആം സവിത ,.ഡൂയിംഗ് മൈ സെക്കന്റ് ഇയർ ബീകോം…
വാട്ട് യു ഹേവ് ഡൺ, ഐ മീൻ സ്റ്റഡി??
ഞാൻ ആ ചോദ്യം കേട്ടില്ല ..പകരം അവളുടെ കണ്ണുകളിൽ എന്തോ വായിച്ചെടുക്കുകയായിരുന്നു.. അകലെ വീണ്ടും ഗർബയുടെ ഡ്രം ബീറ്റ്സുയർന്നു… അതോ ഉള്ളിലോ?
വന്നന്നു മുതൽ ഒരു ‘കുറുക്കൻ നോട്ടം' ഞാൻ അവൾക്കായി മാറ്റിവച്ചിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് നവരാത്രി ദാണ്ഠിയ കണ്ടോണ്ട് നിൽക്കുമ്പോളാണ് കണ്ണൊന്നിടഞ്ഞത്. പിന്നീടവൾ ,ഗർബ കളി തീരുവോളം,പലവട്ടം ദൃഷ്ട്യാൽ പടവെട്ടി ! ആ താളമാണിപ്പോൾ നെഞ്ചിലെ കോണിലെങ്ങോ മുഴങ്ങിയത്. ബീകോമിനാണു പഠിക്കുന്നതെന്ന കാര്യം ഐ എ എസിനു പഠിക്കുന്ന ഗർവ്വോടെ പറഞ്ഞതും എന്റെ പേരു കേട്ട് പൊട്ടിച്ചിരിച്ചതും അത്രക്കങ്ങിഷ്ടപ്പെട്ടില്ലെങ്കിലും തൽക്കാലം ഞാനങ്ങു വിട്ടു. കാരണം ‘സവിതേ നീ താൻ എൻ കാതൽ !! ' എന്നെന്നുള്ളിലെ തരളൻ ഉരുവിട്ടോണ്ടിരുന്നു.! എന്തൊക്കെപ്പറഞ്ഞാലും അവളുടെ വസ്ത്രധാരണ രീതിയിൽ മാത്രം ഞാൻ അതൃപ്തനായിരുന്നു..!! ആ നാടൻ മുഖത്തിനു ഒട്ടും ചേരാത്ത , മലയാളിത്തമൽ‌പ്പം പോലുമില്ലാത്ത കുഞ്ഞുടുപ്പുകൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ..ഒരു പക്ഷേ എൽ കെ ജി യിൽ ഉപേക്ഷിച്ചു പോരേണ്ടവ ! ബ്ലൌസ്സും ഫുൾപ്പാവാടയും അണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന സവിതയെ അകക്കണ്ണിൽ മാത്രം കണ്ടു ഞാൻ സായൂജ്യമടഞ്ഞു പോന്നു !
അങ്ങനെയിരിക്കേ ഒരു ദിവസം॥ ഒരു പുതിയ അവതാരം കൂടി ജീവിതത്തിലേക്കു കയറി വന്നു॥കയ്യിലിരിപ്പു കൊള്ളാവുന്നതു കൊണ്ട് നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ദത്തിനു വഴങ്ങി നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന മറ്റൊരു മല്ലു !


ജയന്തി ജനതയിൽ തന്നെയേറി വന്നവതരിച്ചത് ധർമ്മേട്ടന്റെ വീട്ടിലാണ് !
ധർമ്മേട്ടന്റെ സഹോദരീ പുത്രൻ അതായത് രാജുവിന്റെ അമ്മായിയുടെ മകൻ। അവതാരോദ്ദേശ്യം ഏതാണ്ടൊക്കെ നമ്മെപ്പോലെ തന്നെ। ഭാഷ പഠിക്കണം,ജോലി നോക്കണം എല്ലാത്തിനും പുറമേ നാട്ടിലെ വഷളൻ കൂട്ടുകെട്ടിൽ നിന്നൊരു മോചനം വേണം!! പണ്ടെങ്ങാണ്ട് ഒരിക്കൽ ഇതേ പോലെ ബോംബേലോട്ട് വന്നിട്ടു ഒരാഴ്ച്ച മാത്രം നിന്നു പട്ടി ചന്തക്ക് പോയപോലെ തിരിച്ചു പോയ ആളാണെന്നു സാവിത്രിയേച്ചി (രാജുവിന്റമ്മ) പറഞ്ഞറിഞ്ഞു। ഏഴു ദിവസത്തെ മുംബൈ എക്സ്പീരിയൻസിന്റെ ഹുങ്ക് എന്നോട് കാണിച്ചു കോണ്ടായിരുന്നു ഞങ്ങളുടെ പരിചയപ്പെടൽ ।“ഹലോ ഞാൻ ഹരീഷ് ഞാൻ മുമ്പിവിടെയുണ്ടായിരുന്നതാ। വീരുന്നാല്ലേ പേര്…മാമ്മൻ സ്റ്റേഷനിൽ വെച്ചു പറഞ്ഞിരുന്നു॥” ഇവിടെ അവനറിയാത്ത മുക്കും മൂലയും ഇല്ലെന്ന ഭാവം കണ്ണുകളിൽ॥!
ഉവ്വ അറിയാം ഇലക്ട്രിക് ട്രൈൻ കണ്ടു ഞെട്ടി പനി പിടിച്ചെന്നും മൂന്നാം നാൾ പനി മഞ്ഞപ്പിത്തത്തിനു വഴിമാറിയപ്പോൾ ഇവിടന്നു നാട്ടിലേക്കു കയറ്റിയയക്കുകയായിരുന്നെന്നും കേട്ടായിരുന്നു। ഞങ്ങളങ്ങനെ വിശേഷങ്ങൾ പറഞ്ഞോണ്ടു തിണ്ണയിലിരിക്കേ അപ്പുറത്തെ ആനന്ദേട്ടന്റെ വാതിലിൽപ്പടിയിൽ ഒരു ചന്ദ്രോദയം ! സവിതയുടെ സുന്ദരവദനം ഒരിക്കൽ കൂടി പ്രത്യക്ഷമായി ! വീണ്ടും ഞങ്ങളുടെ കണ്ണുകൾ കോർത്തു ! ഒപ്പം ദാണ്ഠിയ ബാന്റുവാദ്യവുമുയർന്നു !! മുഖം തിരിച്ചു ഹരീഷിനെ നോക്കിയപ്പോൾ അവനെന്നെ നോക്കിയൊരു കള്ളച്ചിരി !! ആ പഹയനും ബാന്റു വാദ്യം കേട്ടു !!
“ഓഹോ .. അതു ശരി .! വന്നിട്ടിത്രനാളല്ലേ ആയുള്ളൂ അതിനിടയിൽ ഇങ്ങനേം ഒരു സെറ്റ് അപ്പോ? അളിയാ…ഇളയതിനെ വിട്ടേക്കൂ ട്ടാ.. അതു ബുക്ക്ഡാ !!“
ങ്ഹേ..പിടിച്ചതിലും വലുത് അളയിലോ??
“ഒരാഴ്ച്ചത്തെ തിരുസന്ദർശനത്തിൽ തന്നെ ആനന്ദേട്ടന്റെ ഇളയ പുത്രി സംഗീതയെ ‘ബുക്കി‘ യിട്ടാണല്ലേ ഉണ്ണി പോയതു ?” ഞാനും വിട്ടു കൊടുത്തില്ല !
“എടാ സത്യം പറയട്ടെ ഇവളൊരുത്തി ഇവിടെ ഈ ബോംബെയിൽ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ടൊരിക്കലും തിരിച്ചു വരില്ലായിരുന്നു ”
ഇതു പറഞ്ഞപ്പോൾ ഹരീഷിന്റെ കണ്ണിലൊരു തിളക്കം !!
ആ ഗലിയിലെ മലയാളികൾക്കിടയിൽ ഒരു പാട് സമപ്രായക്കാരുണ്ടായിരുന്നെങ്കിലും എനിക്കാദ്യം കിട്ടിയ സുഹൃത്ത് സമാനചിന്താഗതിക്കാരനായ ഹരീഷ് തന്നെ ആയിരുന്നു..

കളിയും തമാശയുമായി സമയം പുരോഗമിക്കേ।ഒരു ദിവസം എനിക്കൊരു കാൾ വന്നു। ഇതിനിടയിൽ രാജേട്ടൻ എനിക്കായ് പേര് രെജിസ്റ്റർ ചെയ്ത ഏതോ ഒരു പ്ലേസ്മെന്റ് സെർവീസിൽ നിന്നും॥ പ്രഭാദേവി എന്ന സ്ഥലത്തൊരു ഇന്റർവ്യൂ॥സതിയേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി..കാന്തിവലി സ്റ്റേഷനിലെ ഒമ്പതു മണിയിലെ തിരക്കു കണ്ട് ഞാൻ വായും പൊളിച്ചു തരിച്ച് നിന്നു പോയി !! പോട്ടെ അടുത്ത ട്രെയിനു പോകാം ..എന്നാൽ അടുത്ത ട്രെയിനും അതിനടുത്ത ട്രെയിനും ഒന്നിനൊന്നു മെച്ചം..!!
യെന്താ ഒരു തിരക്ക് !! മരണഭയം തെല്ലുപോലുമില്ലാതെ വണ്ടിയിൽ കെട്ടി ഞാണ്ടു കിടന്ന് യാത്ര ചെയ്യുന്ന പൊതുജനം !! പിന്നെ ക്ഷമ കെട്ട് റിസ്കെടുക്കാൻ തയ്യാ‍റായി ഒരു ട്രെയിനിൽ കയറാൻ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും കുത്തിക്കയറുന്ന മുംബൈ വാസികളും വണ്ടിയനുവദിച്ചു തന്ന പരിമിതസമയവും മൂലം പറ്റിയില്ല ! വിഷണ്ണനായി മൂളിപ്പാഞ്ഞ ട്രെയിനും നോക്കിനിൽക്കെ വണ്ടിയൊഴിഞ്ഞ റെയിൽ ട്രാക്കിൽ കൃത്യം പാതിയായ് മുറിഞ്ഞ ഒരു നായയുടെ ശവം കൂടി കണ്ടതോടെ ഞാനാ ശ്രമം ഉപേക്ഷിച്ചു!! അങ്ങനെ പണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പഠിക്കുമ്പോൾ കോളേജിനു മുൻപിലെ ബസ്റ്റോപ്പിൽ നിർത്തി നിർത്തിയില്ല എന്ന മട്ടിൽ പാസ് ചെയ്യുന്ന ബസ്സുകളിൽ ചാടിക്കയറുമ്പോൾ എന്റെയുള്ളിൽ കയറിപ്പറ്റിയ ‘എന്നെ സമ്മതിക്കണം!’ എന്ന ‘ഫീലിംഗ്’ കാന്തിവലിയിലെവിടെയോ കളഞ്ഞിട്ട് ഞാൻ പതുക്കെ തിരിച്ചു നടന്നു॥വീട്ടിൽ വന്നു സതിയേച്ചിയോട്॥’ഇന്റെർ വ്യൂ കഴിഞ്ഞെന്നും പിന്നീടറിയിക്കാമെന്നറിയിച്ചെന്നും’ കള്ളം പറഞ്ഞു ॥
പിന്നെ നേരെ ഹരീഷിന്റ് അരികിൽ പോയി. അവനാണല്ലോ ഒരു സമാനദുഖിതനായ ദോസ്ത് ! ഞങ്ങൾ രണ്ടു പേരും വീട്ടിൽ നിന്നിറങ്ങി അയ്യപ്പചൌക്കിലൂടെ എന്നത്തേയും സായാഹ്നങ്ങളിലെന്ന പോലെ നടന്നു. ചൌക്കിലെ ആദ്യത്തെ മുറുക്കാൻ കടയിൽ നിന്നും ഒരു ചാർമിനാർ വാങ്ങി വലിച്ചു പുക വിട്ടും കൊണ്ടു മുംബൈ മൊത്തം വിലക്കു വാങ്ങിയ പോലെയാണു ഹരീഷിന്റെ നെഞ്ചും വിരിച്ചു കയ്യും വീശിയുള്ള നടത്തം ! കാര്യങ്ങളെല്ലാം അവനോട് പറഞ്ഞപ്പോൾ അവന്റെ വകയൊരു പരിഹാസച്ചിരി.
“എടാ ഈ ഇലക്ട്രിക് ട്രെയിനിൽ കയറാൻ ഒരു ‘നേക്ക്’ ഉണ്ട്..അതായാത് ഒഴുകുന്ന ജനസമുദ്രത്തിന്റെ അരികു പറ്റി നിൽക്കാതെ ആ പ്രവാഹത്തിലേക്ക് സ്വയം സമർപ്പിക്കണം,അയ്യോ ഇവന്റെ കാലിൽ ചവിട്ടിയോ മറ്റോന്റെ നെഞ്ചത്തെന്റെ കൈ കുത്തിയോ എന്നൊന്നും നോക്കരുത്..അതുപോലെ തന്നെ ഇറങ്ങുമ്പോൾ പ്ലാറ്റ് ഫോറം ഏതു സൈഡിലാ വരുന്നതെന്നു മുൻ കൂട്ടി അറിഞ്ഞ് ആ ഒഴുക്കിലും നിർദ്ദയം കുത്തിക്കയറണം…പേടിക്കേണ്ട ശീലമായിക്കോളും”
ഇവിടത്തെ ലോക്കൽ വണ്ടിയാത്രയെക്കുറിച്ച് രാജേട്ടനും പറഞ്ഞതിതു തന്നെ !!
പത്തിരുപതു കൊല്ലം സ്ഥിരതാമസക്കാരനായ രാജേട്ടന്റെ ഉപദേശവും ഒരാഴ്ച്ച മാത്രം മുംബൈ കണ്ട ഹരീഷിന്റെ വാചകങ്ങളും ഒന്നു തന്നെ !! പണ്ടത്തെ ഒരാഴ്ച്ചത്തെ സന്ദർശനത്തിൽ ഇങ്ങേർക്കും കിട്ടിയ ഉപദേശമാവും ഇപ്പോൾ എനിക്കിട്ടു താങ്ങിയത്
ഇപ്പറഞ്ഞയാൾ പണ്ട് മലാഡിലിറങ്ങാൻ പറ്റാതെ ചർച്ച് ഗേറ്റിൽ ചെന്നിറങ്ങി വീട്ടിലേക്കു കരഞ്ഞു ഫോൺ ചെയ്ത കാര്യം അയ്യപ്പചൌക്കിൽ പാട്ടാണ് ! അതു ചോദിക്കണമെന്നുണ്ടായിരുന്നു ഇവനെ മൂഡ് ഔട്ട് ആക്കണ്ട എന്നു കരുതി വിട്ടു। വർത്തമാനവും പറഞ്ഞുള്ള ഞങ്ങളുടെ നടത്തം കുടുസ്സായ ഗലികളിലൂടെ കടന്ന് ലോക്കൺ വാലാ കോമ്പ്ലക്സിൽ എത്തി നിന്നു। ചേരികളിൽ നിന്നും വിട്ട് കുബേരന്മാർക്കായി തയ്യാറായി വരുന്ന കാന്തിവലിയിലെ തന്നെ പണിതീരാത്ത ഒരു വലിയ കെട്ടിട സമുച്ചയമാണ് ലോക്കൺ വാലാ കോമ്പ്ലക്സ് . കൺസ്ട്രക്ഷൻ സൈറ്റിലെ എതോ ഒരു കുടിലിലെ റേഡിയോവിൽ നിന്നും കിഷോർ ‘ദാദാ’ പാടുന്നു.
‘ആത്തേ ജാത്തേ ഖൂബ് സൂരത് ആവാരാ സട് കോം പേ …
കഭീ കഭീ ഇത്തേ ഫാക് സേ ..
കിത്തനേ അൻ ജാൻ ലോഗ് മില് ജാത്തേ ഹേ..
ഉന്മേ സേ കുച് ലോഗ് ഭൂൽ ജാത്തേ ഹൈ
കുച് യാദ് രെഹ് ജാത്തേ ഹൈ ..’
ഇവിടൽ‌പ്പം തിരക്കു കുറവാണ് ॥ എന്നും വൈകുന്നേരം കുറച്ചു നേരം അവിടെയിരുന്നങ്ങനെ വരണോരേം പോണോരേം നോക്കിയിരിക്കും,ഒരിക്കലും കണ്ടിട്ടില്ലാത്തവർ !! ഒരു പക്ഷേ ഇനിയൊരിക്കലും കാണാനിടയില്ലാത്തവരും !!! നേരം വൈകുമ്പോൾ പിന്നെ അതേ ഗലികളിലൂടെ തിരിച്ചു നടക്കും വീട്ടിലേക്കും॥
നാട്ടിലാണെങ്കിൽ പശ്ചാത്തലം കൊയ്ത്തൊഴിഞ്ഞ പാടവരമ്പുകളും തോട്ടിൻ വക്കുകളും ആയിരിക്കുമെന്നു മാത്രം। അവിടെ തെളിഞ്ഞ ആകാശത്തിനു കീഴേ കാറ്റിനു നെല്ലിന്റെയും കളിമണ്ണിന്റെയും ഒരു മിശ്രസുഗന്ധം ! ഇവിടെ പെട്രോളിന്റെയും പെർഫ്യൂമിന്റെയും, ആകാശം നരച്ചതും ! ഞാൻ മൌനം മുറിച്ചു തുടർന്നു..
“എടാ സത്യത്തിൽ വണ്ടിയിൽ കയറാൻ പറ്റാഞ്ഞതോ ഇന്റർവ്യൂ വിനെത്താൻ കഴിയാഞ്ഞതോ അല്ലെന്റെ വിഷമം ,സതിയേച്ചിയോട് നുണ പറയേണ്ടി വന്നില്ലേ അതാണു”
അപ്പോളാണു ഹരീഷ് ആ വിഷയം എടുത്തിട്ടത്.. “എടാ ഒരു ബന്ധു വീട്ടിൽ താമസിക്കുമ്പോൾ പ്രത്യേകിച്ച് കുടുംബ സമേതം കഴിയുന്നവരുടെ കൂടെ, ചില പരിമിതികൾ നമുക്കുണ്ടാവും..അധികം നേരം വൈകാതെ കൂട്ടിൽ മുളയണം..പിള്ളേർ പഠിക്കുമ്പോൾ ടി വി കാണാൻ പാടില്ല ,നേരാനേരത്തിനു ഭക്ഷണം കഴിക്കണം,ഉറങ്ങണം .അങ്ങനെയങ്ങനെ..പിന്നെ നീ ഈ പറഞ്ഞ പോലുള്ള കള്ളങ്ങളും..ഇതെല്ലാം ആത്മാഭിമാനമുള്ള നമ്മേപ്പോലുള്ള ബാച്ച് ലേർസിനു ബുദ്ധിമുട്ടല്ലേ മോനേ വീരൂ ? “
“അതെ ആണെങ്കിൽ ??” പലപ്പോഴും എനിക്കും കൂടി തോന്നിയിട്ടുള്ള ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കേൾക്കാനുള്ള ആകാംഷയോടു കൂടി ഞാൻ ഹരീഷിനെ നോക്കി..
“നമുക്ക് താമസം മാറാം ।ഒരു റൂം ഇവിടടുത്ത് തന്നെ എവിടേങ്കിലും സംഘടിപ്പിക്കാം ഒന്നു രണ്ടാളെക്കൂടി കിട്ടിയാൽ വാടക ഷെയറിംഗും ഒരു പ്രശ്നമാവില്ല !"
അതിനിനി രണ്ടാളെ എവിടെ നിന്നു സംഘടിപ്പിക്കുമെന്ന ചോദ്യം ഞാൻ തൊടുക്കുന്നതിനു മുൻപേ അതിനുള്ള ഉത്തരവും അവൻ തന്നെ തന്നു..
അയ്യപ്പചൌക്കിലെ മൂന്നാമത്തെ ഗലിയിൽ അംഗാധിക്യം മൂലം അസൌകര്യം വന്ന ഒരു ബാച്ച് ലേർസ് കോർട്ടേർസിലെ അസൌകര്യത്തിൽ നിന്നു രക്ഷ നേടാൻ , മാറിതാമസിക്കാൻ , രണ്ടു പാർട്ടണേർസിനെ തിരഞ്ഞു നടക്കുന്ന ദിനേഷിനേയും ബിനേഷിനേയും പറ്റി പറഞ്ഞു॥

Saturday, September 19, 2009

മഹാനഗരം ആദ്യാസ്തമയം!!!



സ്റ്റേഷനു പുറത്തോട്ടുള്ള വഴിയിലായ് , വന്നും പോയും , നടന്നു നീങ്ങുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ കണ്ടു॥ ഓവർ ബ്രിഡ്ജ് സ്റ്റെയർ കേയ്സിനടുത്തായി ‘ ദിൽ തോ പാഗൽ ഹേ‘ പോസ്റ്റർ പാതി മറച്ചു കൊണ്ട് വെളുത്ത ബെൽബോട്ടം പാന്റിനുള്ളിലായ് നിന്നു ചിരിക്കാണ്ട് നിക്കണ രാജേട്ടനെ..
ഞാൻ നടന്നടുത്തപ്പോൾ പുള്ളിയെന്നെയും കണ്ടു !
‘ഹൊ ആളൊരു സുന്ദരക്കുട്ടപ്പനായല്ലോ..’ മുണ്ടും ബാറ്റാ ചപ്പലുമല്ലാതെ ഷൂസും പാന്റ്സും ധരിച്ചുള്ള ഈ രൂപം ഞാൻ ആദ്യായിട്ടാ കാ‍ണുന്നതു പക്ഷേ, അതോടൊപ്പം കാണാറുള്ള ആ പുഞ്ചിരിയും അപ്രത്യക്ഷം !! മൂന്നുമണിക്കൂർ കാത്ത് നിൽക്കേണ്ടി വന്നതാണോ ഹാഫ് ഡേ ലീവ് എടുക്കേണ്ടി വന്നതാണോ ആ മുഖത്തു കടന്നൽ കുത്താൻ കാരണം എന്നറിയില്ല !! എന്തായാലും അതു മൂലം എനിക്കു നഷ്ടമായത് മറുനാടൻ സമാഗമത്തിലെയൊരു ധൃതരാഷ്ട്രാലിംഗനം!!!!
പോട്ടെ॥അല്ലേലും വാ വിട്ട വിടു വാക്കിനു പിന്നാലെ വേലിയിൽ നിന്നിറങ്ങി വന്ന പാമ്പിനിതിൽ കൂടുതൽ എന്തു കൊടുക്കാൻ… എന്തു കിട്ടാൻ ! പെട്ടെന്നു എന്റെ കയ്യിൽ നിന്നും ബാഗും തട്ടിപ്പറിച്ചൊരു നടത്ത ! “വാ” എന്നു പറഞ്ഞുവെന്നു മാത്രം തോന്നുന്നു ! പിന്നാലെ ഞാനു!!
ഈ തിരക്കിലെങ്ങാനും സ്വയം കളഞ്ഞു പോകരുതല്ലോയെന്നു കരുതി നിരത്തിലിഴയുന്ന ബെൽബോട്ടം പാന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടു അനുഗമിച്ചു !
സെൻ ട്രലിൽ നിന്നും വെസ്റ്റേൺ ലയിനിലേക്കും അവിടെച്ചെന്നു ഇലക്ട്രിക് ട്രെയിനിലേക്കും കയറുന്നതു വരെ ഈ നോട്ടം തുടർന്നു ...
യെന്റമ്മോ… !!ആയിരക്കണക്കിനാളുകൾക്ക് കയറാനും അത്ര തന്നെ പേർക്ക് ഇറങ്ങാനും 60 സെക്കന്റ് മാത്രം നിന്നു തരുന്ന ഈ തീവണ്ടിയിലേക്കെന്നെ കുത്തിക്കയറ്റാൻ ഞാൻ പെട്ട പാട്..!! പോരാത്തതിനു ‘പീക്ക് ഹവേർസ്’ അല്ലാത്തതു കൊണ്ടു തിരക്കു കുറവാണെന്ന രാജു ഭായിയുടെ ആത്മഗതവും എന്നെ ഞെട്ടിച്ചുകളഞ്ഞു! ഓ॥ഗോഡ് !! അമ്മാതിരി തിരക്കിൽ ഡെയിലി പോയിവരുന്ന ഭായിയെ ഞാൻ ബഹുമാനപുരസ്സരം നോക്കി..അല്ലേലും നോക്കാനല്ലേ പറ്റൂ കൈകാലുകൾ ബന്ധിതസമാനമായ ഈ ‘പാക്ക്ഡ്’ ട്രെയിനിൽ വെച്ചു പുറത്തു തട്ടി അഭിനന്ദിക്കാനാൻ പറ്റോ..!!!
കാന്തിവലിയെത്തിയപ്പോൾ ഞാനായിട്ടു ഒന്നും ചെയ്തില്ല ..വാതിൽ‌പ്പടിയിലേക്കു മുഖം തിരിച്ചു നിന്നെയുള്ളൂ..പുറത്തേക്കുള്ള കുത്തൊഴുക്കിൽ‌പ്പെട്ടു നിലം തൊടാതെ സ്റ്റേഷനിലേക്കു ലാൻഡ് ചെയ്തു..
സ്റ്റേഷനു പുറത്തേക്കു നടക്കുമ്പോൾ രാജേട്ടൻ പറഞ്ഞു
“ഇവിടെ നിന്നും ഒരു പതിനഞ്ചു മിനിറ്റു നടക്കണം ഓട്ടോയിൽ പോവാണെങ്കിൽ അര മണിക്കൂറിനും മേലെയെടുക്കും” ട്രാഫിക് അത്രക്കു ജാമാത്രേ..!!
മനസ്സിലും പാതി ചുണ്ടിലുമായി ‘മുംബൈ മേരി ജാൻ’ മൂളി വീണ്ടും നട തുടർന്നു॥കാന്തിവലി ഈസ്റ്റിലെ ഗതാഗതക്കുരുക്കിലകപ്പെട്ടു അനങ്ങിയനങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ …ഹനുമാൻ നഗറിലെ ഗലികളിലൂടെ പിന്നെ അയ്യപ്പ ചൌക്കിലെ ചെറു വീഥിയിലൂടെ…। പൂരത്തിരക്കിനൊരു ശമനമുണ്ടിവിടെ…ദേ പിള്ളേരു നടു റോഡിലും ക്രിക്കറ്റ് കളിക്കുന്നു.. വീണ്ടും ബെൽബോട്ടത്തിൽ നിന്നും ശ്രദ്ധ പാളി..ഒരുത്തൻ ലോംഗ് റൺ അപ് എടുത്തു വരുന്നു… ഷൊഹെയ്ബ് അക്തറിനെപ്പോലെ, പക്ഷേ,ഗലിയിലെ എരുമച്ചാണകത്തിൽ കാലുകുത്താതെയുള്ള അവന്റെയാ ഓടിവരവും വഴിപോക്കരേതു കളിക്കാരേതു എന്നറിയാൻ പറ്റാത്ത ഫീൽഡിംഗ് സെറ്റ് അപ്പും സർവ്വോപരി ‘ ബിസ്കറ്റ് പാട്ട ’ സ്റ്റമ്പായി വെച്ചതിനു മുൻപിൽ സച്ചിനെപ്പോലൊരുത്തന്റെ നിൽ‌പ്പും കണ്ടപ്പോൾ വീണ്ടും ഒരു നിമിഷം ഞാനൊന്നു നിന്നു!!! സ്വത സിദ്ധമായ ഒരു ആകാംക്ഷ !! എന്താവും സംഭവിയ്ക്ക?? പാട്ട തെറിക്കുമോ അതോ സിക്സറടിക്കുമോ..?!? അകത്തേക്കെടുത്ത ശ്വാസം അങ്ങനെ തന്നെ നിന്നു…!!! അവനെത്തി..ചാടിയുയർന്നു..കാല്പാദങ്ങൾ നിലത്തു തൊട്ടതും ..പന്ത് കൈവിട്ടു..നല്ല സ്പീഡ്..ദൈവമേ ‘യോർക്കർ’..!!! ഫ്രണ്ട് ഫുട്ടിൽ ഞെരിഞ്ഞമർന്നു നിലമ്പരിശായി ബാറ്റ് വെച്ചു സച്ചിൻ ഡിഫെന്റ് ചെയ്തു…

ഞാൻ ശ്വാസം വിട്ടു …!!! മനോഹരം..വെരി ഗുഡ്…!!
ങ്ഹേ…അയ്യോ..രാജേട്ടൻ എന്തിയേ..?? കൺ വിട്ടതും കാണാമറയത്തായല്ലോ !! നിന്ന നിൽ‌പ്പിൽ ഞാൻ നാലു വട്ടം കറങ്ങി…ഈ ക്രിക്കറ്റെന്നും എന്നോടെന്താ ഇങ്ങനെ?? ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി ഞാൻ
കളിപ്പിള്ളേർസിനെ നോക്കി ഇതികർത്തവ്യതാമൂഡനായി നിൽക്കേ ദാ.. എന്നെ നോക്കുന്ന ബർമ്മൂഡയിട്ട സച്ചിന്റെ കണ്ണിലും തിളക്കം !! ആ ബാറ്റവിടെയിട്ട് എന്റടുത്തേക്കു വന്നു..പിന്നെ മലയാളത്തിലായ്
“ വീരു മാമ്മനല്ലേ ..?? എന്നെ മനസ്സിലായില്ലേ..? ഞാൻ ഭൂപേഷ്..!! “

“ഹോ…നീയായിരുന്നോ..?? എടാ കണ്ടിട്ടു മനസ്സിലായില്ല…!!“ അല്ലേലും ഇവനൊക്കെ നാട്ടിൽ വരുമ്പോൾ പരിചയം പുതുക്കാൻ നമുക്കെവിടാരുന്നു സമയം!!! എന്റെ അമ്മായിയുടെ മോളുടെ മോനാ ഭൂപേഷ് ഇപ്പോൾ പ്ലസ് ടു വിനു പഠിക്കുന്നു..പിന്നീടങ്ങോട്ട് ലവന്റെ കാലുകൾ വഴികാട്ടിയായി..!!
അടുത്തു തന്നെയായിരുന്നു താമസസ്ഥലം ..!! ഇരുവശവും കയ്യുയർത്തിയാൽ തടയും വിധം വീട്ടു ചുമരുകളും താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റു സ്ലാബുകൾക്കടിയിൽ മാലിന്യമൊഴുകുന്ന കാനകളും മുകളിൽ നരച്ച ആകാശവുമുള്ള ആ കുടുസ്സായ ഗലികളിലൂടെ എതിരേ വരുന്നവർക്ക് സൈഡ് കൊടുത്ത് ഞാൻ ഭൂപേഷിന്റെ പുറകെ നടന്നു..വലതു വശത്തൊരിടത്തു മലയാളത്തിൽ ‘ഓം നമോ നാരായണായ’ എന്നെഴുതി വെച്ചൊരു വാതിലിനുമുൻപിൽ നിന്നു കൊണ്ട് ഭൂപേഷ് ഉറക്കെ വിളിച്ചു..
“മാ…അങ്കിൾ ആഗയാ..ദർവാസാ ഖോലോ…”
സതിയേച്ചി വാതിൽ തുറന്നു “ ഹാ വീരു എത്യോ??വണ്ടി ലേറ്റായിലേ?, അപ്പോൾ നിന്റെ മാമ്മനെന്തിയേടാ??” ഭൂപേഷിനോടുള്ള ഈ ചോദ്യത്തിനു മറുപടിയായി ക്രിക്കറ്റ് കളി കണ്ടു നിന്നപ്പോൾ രാജേട്ടൻ അപ്രത്യക്ഷനായ കഥ പറഞ്ഞു കൊണ്ട് ഞാനും ,അവർക്കൊപ്പം, പിന്നിട്ട ഗലിയിലേക്ക് തിരിഞ്ഞൊന്നു നോക്കി …
ദാ വരണു ഭായ് ഒരു സിഗരറ്റും പുകച്ചോണ്ട്…
“ഞാനപ്പുറത്തെ കടേന്നൊരു സിഗരറ്റു വാങ്ങാൻ കേറിയതാ..നീ നിന്നു തിരിയണതും ഭൂപു നിന്നേം കൂട്ടി നടക്കുന്നതും ഞാൻ കണ്ടായിരുന്നു…!!” സിഗരറ്റു കുറ്റി കാനയിലേക്കെറിഞ്ഞു എന്നോടൊപ്പം അകത്തേക്കു കയറുമ്പോൾ ആളു പറഞ്ഞു…അതു ശരി..!! എലിയുടെ പ്രാണവേദന പൂച്ചക്കൊരു തമാശയാണല്ലോ..!!!! ഉള്ളിലേക്കു കയറിയതും അകത്തെ ‘സെറ്റ് അപ്‘ ഞാനൊന്നു നോക്കിക്കണ്ടു..
ആ വലിയ കട്ടിലില്ലായിരുന്നെങ്കിൽ സാമാന്യം വലുപ്പമുള്ള ഒരു ഹാൾ , അതിനപ്പുറത്തൊരു ചിന്ന റൂം, ചേർന്നൊരു അടുക്കളയും ഒരു കൊച്ചു കുളിമുറിയും ങ്ഹേ..? ആ കൊട്ടാരം അവിടെ തീർന്നു..!! കേട്ടിട്ടുണ്ട് ബോംബെയിൽ ഇത്രയും ഉള്ളതു തന്നെ വല്യ കാര്യാണെന്നു..!! എന്നാലുമെന്തോ ഒരു കുറവുണ്ടല്ലോ…
“അപ്പോ കക്കൂസ്??“ ഉള്ളിലൊതുക്കാനാവാത്ത ആകാംക്ഷ പുറത്തേക്കു വന്നു…
“ അതവിടാ..ഞങ്ങൾ കളിക്കുന്നുണ്ടായിരുന്നില്ലേ അതിന്റെ പുറകിൽ” ഭൂപേഷാണതു പറഞ്ഞത്…ആ കളിക്കളത്തിനു പുറകിൽ കണ്ട നിരനിരയായ സിമന്റ് ജനലുകൾ നിറഞ്ഞ കെട്ടിടം ഞാൻ ഓർത്തെടുത്തു..നിറബക്കറ്റുമായി നടന്നു നീങ്ങുന്നുണ്ടായിരുന്ന ആ ജനാവലിയും….ങ്ഹേ പബ്ലിക് ടോയ്ലെറ്റ്…!!!
ദൈവമേ..സിനിമാ തിയ്യറ്ററിൽ പോലും ക്യൂ നിൽക്കാത്ത ഞാൻ നാളെ മുതൽ….??!!

വേഗം തന്നെ കുളിച്ചു ഫ്രഷായി വന്നു വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറയുന്നതിനിടയിൽ ഉച്ചയൂണും അകത്താക്കി. സതിയേച്ചിയുടെ ഭർത്താവിനു മഹീന്ദ്രയിലാണു ജോലി..എത്താറാവുന്നതേയുള്ളൂ..ഡ്യൂട്ടിയിലാണിപ്പോൾ പിന്നെ രാജേട്ടനാണെങ്കിൽ പെണ്ണും കുട്ടിയും നാട്ടിലേക്കു പോയപ്പോൾ ഉണ്ടായിരുന്ന വാടക വീടും കയ്യൊഴിഞ്ഞു പെങ്ങളുടെയും അളിയന്റെയും കൂടെ ഒരു ചെറു പാരയായ് കൂടിയിരിക്കാണ് അതിനിടയിലേക്കാണ് ഈയുള്ളവന്റെ വരവ്.. ഹും കൊള്ളാം....!!! ഈ വേലിയിലെ പാമ്പിന് കൂനിന്മേലെ കുരുവായ് ഒരു രൂപമാറ്റം!! ഊണിനു ശേഷം ഹാളിലെ കട്ടിലിൽ കിടന്നു ഞാനൊന്നുറങ്ങി..എണീറ്റപ്പോൾ നേരം വൈകിയിരുന്നു സതിയേച്ചി തന്ന കട്ടൻ ചായയും കുടിച്ചു 'അകലെക്കൊന്നും പോണ്ടാട്ടാ നീയ്യ് ' എന്ന ഉപദേശവും വാങ്ങി ഞാനൊന്നു പുറത്തോട്ടിറങ്ങി… ഗലികളിലൂടെ..നേരത്തേ വന്ന വഴി നോക്കി നോക്കി..പുറത്ത് വണ്ടികളും ആളുകളും ഒഴുകുന്നു…ഒരു ദിശാവബോധം കിട്ടുന്നില്ല…ഏതാ തെക്ക് ?? ഏതാ കിഴക്ക് !!?? ഹാ ദേ കാണുന്നു സൂര്യൻ !!! അപ്പോളതാണു പടിഞ്ഞാറ്…ട്രാഫിക് സിഗ്നൽ ബോർഡിനിടയിലൂടെ ജനവാഹനനിബിഡമായ ഈ തെരുവും കടന്ന് വേറൊരുപാട് തെരുവുകൾക്കുമപ്പുറം കാണുന്ന കൂറ്റൻ കോൺക്രീറ്റു കെട്ടിടങ്ങൾക്കിടയിലേക്കു ചായുന്ന സൂര്യൻ!! ഈ മഹാനഗരത്തിലെ ഒരു ചെറിയ തെരുവിലായ് ഞാനാ അസ്തമയം നോക്കി നിന്നു..എനിക്കു പരിചയമില്ലാത്ത ഒരു സൂര്യൻ !!